തിരുവനന്തപുരം: മുല്ലപ്പെരിയാര്‍ പ്രശ്നത്തില്‍ കേരളത്തിന്റെ ആവശ്യം ഭൂമാഫിയയെ സഹായിക്കാനാണെന്ന് തമിഴ്നാട് മുഖ്യമന്ത്രി ജയലളിത. ജലനിരപ്പ് 136ല്‍ നിന്നും 152 ആയി ഉയര്‍ത്തണമെന്ന ആവശ്യം നടപ്പാക്കാത്തത് ഇതിനാലാണ്. 136 അടിയില്‍ ജലം സംഭരിക്കുമ്പോള്‍ തന്നെ ചുറ്റുമുള്ള 4678 ഏക്കര്‍ സ്ഥലത്തേക്ക് ജലം വ്യാപിക്കും. 155 അടിയായാല്‍ ജലം വ്യാപിക്കുന്നത് 8591 ഏക്കറിലേക്കു കൂടിയാകും. ഇതുവരെ 136 അടിയില്‍ കൂടുതല്‍ ജലം സംഭരിച്ചിട്ടില്ല. ജലം വ്യാപിക്കുന്ന പ്രദേശങ്ങള്‍ കേരളം തമിഴ്നാടിന് പാട്ടത്തിനു നല്കിയിട്ടുള്ളതാണ്. ഈ ഭൂമി കേരളത്തിലെ ഭൂമാഫിയ കയ്യേറുകയും റിസോര്‍ട്ടുകളും മറ്റു കെട്ടിടങ്ങളും പണിയുകയും ചെയ്തു. ജലനിരപ്പുയര്‍ത്തിയാല്‍ ഈ കെട്ടിടങ്ങളില്‍ വെള്ളം കയറി നാശനഷ്ടമുണ്ടാകും. മുല്ലപ്പെരിയാര്‍ ഡാം പുനര്‍നിര്‍മിക്കണമെന്ന കേരളത്തിന്റെ ആവശ്യങ്ങള്‍ക്കു പിന്നിലെ കാരണങ്ങളില്‍ ഒന്നിതാണ്.
പ്രശ്നം ദേശീയതലത്തില്‍ ശ്രദ്ധ നേടിയതോടെ ദേശീയ പത്രങ്ങളില്‍ നല്കിയ മുഴുവന്‍ പേജ് പരസ്യത്തിലാണ് ജയലളിത മുല്ലപ്പെരിയാര്‍ വിഷയത്തില്‍ കേരളത്തെ കുറ്റപ്പെടുത്തുന്നത്. പരസ്യത്തിലൂടെ മലയാളികള്‍ക്കുള്ള തുറന്ന കത്താണ് ജയലളിത പ്രസിദ്ധീകരിച്ചത്. ‘മുല്ലപ്പെരിയാര്‍ അണക്കെട്ട് പുതിയതുപോലെ സുരക്ഷിതവും ശക്തവുമാണ്. റിസോര്‍ട്ട് മാഫിയയെയും കയ്യേറ്റക്കാരെയും സഹായിക്കാനാണ് അണക്കെട്ട് തകരുമെന്ന പ്രചാരണം നടത്തുന്നതെന്ന് ജയലളിത ചൂണ്ടിക്കാട്ടുന്നു.
ജനങ്ങളില്‍ ആശങ്ക പരത്താനുള്ള കേരള സര്‍ക്കാറിന്റെ ശ്രമം ദൗര്‍ഭാഗ്യകരമാണ്. ഭിന്നിപ്പിച്ച് കാര്യം നേടാനുള്ള രാഷ്ട്രീയ നീക്കങ്ങളില്‍ കേരളജനത വീഴരുത്. ഇത്രയും സുരക്ഷിതമായ അണക്കെട്ടിനെതിരെ പ്രചാരണം നടത്തുന്നത് ആശങ്കാജനകമാണ്. കത്തിലൂടെ ജയലളിത പറയുന്നതിങ്ങനെ. പുതിയ അണക്കെട്ടിനായുള്ള കേരളത്തിന്റെ ആവശ്യം ഭൂമാഫിയയെ സഹായിക്കാനാണെന്നും തമിഴ്നാട് ആരോപിക്കുന്നു. തമിഴ്നാടിന് ലഭിച്ച പാട്ടഭൂമിയില്‍ നിരവധി കയ്യേറ്റങ്ങള്‍ നടന്നിട്ടുണ്ട്. ജലനിരപ്പ് ഉയര്‍ത്തിയാല്‍ പല കെട്ടിടങ്ങളും ഒലിച്ചുപോകുകയും ചെയ്യും. ഇത് തടയാനാണ് കേരളം ശ്രമിക്കുന്നതെന്നും കത്തില്‍ ആരോപിക്കുന്നുണ്ട്. ജലനിരപ്പ് ഉയര്‍ത്താന്‍ തയ്യാറാകാത്ത കേരള നിലപാടിനെ സുപ്രീംകോടതി വിമര്‍ശിച്ചിട്ടുണ്ടെന്നും ജലലളിത പറയുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: