ചെന്നൈ: മുല്ലപ്പെരിയാര്‍ വിഷയത്തില്‍ മലയാളികള്‍ക്കു ജയലളിതയുടെ തുറന്ന കത്ത്. മുല്ലപ്പെരിയാര്‍ ഡാം തകരുമെന്ന് പറഞ്ഞ് ജനങ്ങള്‍ക്കിടയില്‍ ഭീതി പരത്തുന്നവര്‍ നിക്ഷിപ്ത താല്പര്യക്കാരാണെന്ന് ജയലളിത കത്തില്‍ ആരോപിക്കുന്നു. ഇത്തരം നിക്ഷിപ്ത താല്പര്യക്കാരുടെ കുതന്ത്രങ്ങളില്‍ കേരളത്തിലെ ജനങ്ങള്‍ വീഴരുതെന്നും ജയലളിതയുടെ അഭ്യര്‍ത്ഥിക്കുന്നു.
മുല്ലപ്പെരിയാറിന്റെ പേരില്‍ തമിഴ്നാടും കേരളവും തമ്മിലുള്ള സൗഹൃദാന്തരീക്ഷം തകര്‍ക്കാനാണ് ഇത്തരക്കാര്‍ ശ്രമിക്കുന്നത്. മുല്ലപ്പെരിയാര്‍ ഡാം സുരക്ഷിതമല്ലെന്ന് കരുതാന്‍ വിശ്വസനീയമായ ഒരു കാരണങ്ങള്‍ ഒന്നും തന്നെ ഇല്ല. പുതിയ ഒരു ഡാം പോലെ മുല്ലപ്പെരിയാറും പൂര്‍ണ സുരക്ഷിതമാണ്. ഓസ്ട്രേലിയയിലും, അമേരിക്കയിലും ഒക്കെ ഇത്തരത്തില്‍ വര്‍ഷങ്ങള്‍ പഴക്കമുള്ള ഡാമുകള്‍ ഇപ്പോഴും സ്ഥിതി ചെയ്യുന്നുണ്ടെന്നും ജയലളിത ചൂണ്ടിക്കാട്ടുന്നു.
ജയലളിതയുടെ അഭ്യര്‍ത്ഥന എന്ന പേരില്‍ പ്രധാന ദേശീയ മാധ്യമങ്ങളിലെ പരസ്യത്തിലൂടെയാണു ജയലളിത കേരള ജനതയോട് അഭ്യര്‍ഥന നടത്തിയിരിക്കുന്നത്. മുല്ലപ്പെരിയാര്‍ ഡാമിന്റെ ചരിത്രവും പശ്ചാത്തലവും വിശദമാക്കുന്ന രീതിയിലാണ് അഭ്യര്‍ഥന തയാറാക്കിയിരിക്കുന്നത്. മുല്ലപ്പെരിയാര്‍ ഡാമില്‍ ജലനിരപ്പ് ഉയര്‍ത്തുന്നതിനെ എതിര്‍ക്കുന്നത് ഭൂമാഫിയയേയും കൈയേറ്റക്കാരെയും സംരക്ഷിക്കാനാണെന്ന് ജയലളിത ആരോപിക്കുന്നു. ഏറെക്കാലമായി ഡാമില്‍ ജലനിരപ്പ് 136 അടിക്ക് മുകളില്‍ ഉയര്‍ത്തിയിട്ടില്ല. അതുകാരണം 4,678 ഏക്കര്‍ സ്ഥലത്താണ് ജലം വ്യാപിച്ചുകിടക്കുന്നത്. ജലനിരപ്പ് 155 അടിയായി ഉയര്‍ത്തിയാല്‍ വെള്ളം വ്യാപിക്കുന്ന സ്ഥലം 8,591 എക്കറാകും.
ഏറെനാളായി 136 അടിക്കുമേലെ ജലം ശേഖരിക്കപ്പെടാത്തതുകൊണ്ട് തമിഴനാടിന് പാട്ടം നല്കിയ ജലപാത പ്രദേശങ്ങള്‍ കേരളത്തിലെ ഭൂമി കൈയേറ്റക്കാര്‍ കൈയേറി റിസോര്‍ട്ടുകളും കെട്ടിടങ്ങളും നിര്‍മ്മിച്ചിട്ടുണ്ട്. ജലനിരപ്പ് 136 അടിയില്‍ നിന്ന് ഉയര്‍ത്തിയാല്‍ ഈ റിസോര്‍ട്ടുകളും മറ്റും വെള്ളത്തിനടിയിലാകും. ഇതാണ് ഡാമിലെ ജലനിരപ്പ് ഉയര്‍ത്തുന്നതിനെതിരെ രംഗത്തുവരാന്‍ മാഫിയകളെ പ്രേരിപ്പിക്കുന്നതെന്നും ജയലളിത പറയുന്നു.
ജല കമ്മിഷന് ശുപാര്‍ശ പ്രകാരം ഡാം ശക്തമാക്കാനുള്ള പ്രവര്‍ത്തനങ്ങള്‍ തമിഴ് നാട് ചെയ്തു. ഇത് ജല കമ്മിഷന് അംഗീകരിച്ചിട്ടുണ്ട്. ജലനിരപ്പ് ഉയര്‍ത്താത്തതില്‍ കേരളത്തെ സുപ്രീം കോടതി വിമര്‍ശിച്ച കാര്യവും അഭ്യര്‍ഥനയില്‍ പരാമര്‍ശിക്കുന്നുണ്ട്. പുതിയ ഡാമെന്ന ആവശ്യം കേരളം ശക്തമാക്കിയതോടെയാണ് പുതിയ പ്രതിരോധവുമായി ജയലളിത സര്‍ക്കാര്‍ രംഗത്തുവന്നിരിക്കുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: