തിരുവനന്തപുരം: പതിനാറാമത് രാജ്യാന്തര ചലച്ചിത്രമേളയ്‌ക്ക് വര്‍ണ്ണാഭമായ തുടക്കം. നിശാഗന്ധിയിലെ മനോഹരമായ വേദിയില്‍ തിങ്ങിനിറഞ്ഞ സിനിമാ പ്രേക്ഷകരെയും സുവര്‍ണ്ണതാരങ്ങളെയും സാക്ഷി നിര്‍ത്തി മലയാളത്തിന്റെ പ്രിയപ്പെട്ട നടി സുകുമാരി പകര്‍ന്നു നല്‍കിയ തിരിയില്‍നിന്ന് നിലവിളക്കിലേക്ക് അഗ്നി പകര്‍ന്ന് മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിയാണ് മേള ഉദ്ഘാടനം ചെയ്തത്.
ഭൂതകാലത്തിന്റെ സുവര്‍ണ്ണ പടവുകളിലൂടെ വര്‍ത്തമാനത്തിന്റെ വസന്തവുംഗ്രീഷ്മവും പിന്നിട്ട് ഭാവിയുടെ ചക്രവാളങ്ങളിലേക്കുള്ള ലോക സിനിമയുടെ പ്രയാണത്തിന്റെ നിറകണ്‍ കാഴ്ചയാണ് ഇനിയുള്ള ഏഴ് ദിനങ്ങള്‍. അനന്തപുരിയിലെ 10 തിയേറ്ററുകളിലും നിശാഗന്ധിയിലെ ഓപ്പണ്‍ എയര്‍ ഓഡിറ്റോറിയത്തിലുമായി നിറഞ്ഞു തുളുമ്പുന്ന തിരശ്ശീല കാഴ്ചകള്‍ കാത്തിരുന്ന സിനിമാ പ്രേമികള്‍ക്ക് ഇനി വിശുദ്ധ ദൃശ്യയാത്രയുടെ നാളുകള്‍ സമ്മാനിക്കും.
കലയുടെ സാംസ്കാരിക അതിര്‍വരമ്പുകള്‍ മാറ്റിവരക്കുന്ന ഇരുന്നൂറോളം ചലച്ചിത്രങ്ങളാണ് പ്രേക്ഷകര്‍ക്കുകാണാന്‍ അവസരമൊരുങ്ങുന്നത്. ലോക സിനിമ തിരുവനന്തപുരത്തേക്ക് കുടിയേറുന്നു. ഉദ്ഘാടനച്ചടങ്ങില്‍ മന്ത്രി കെ.ബി.ഗണേഷ് കുമാര്‍ അധ്യക്ഷത വഹിച്ചു. ചലച്ചിത്ര അക്കാദമി ചെയര്‍മാന്‍ പ്രിയദര്‍ശന്‍ മേളയെക്കുറിച്ച് വിവരിച്ചു. ഹിന്ദി സിനിമയിലെ പഴയകാല നായിക ജയാബച്ചന്‍ മുഖ്യാതിഥിയായിരുന്നു. ഹിന്ദി നടന്‍ ഓംപുരിയും പങ്കെടുത്തു. സാംസ്കാരിക മന്ത്രി കെ.സി.ജോസഫ് ഓംപുരിക്ക് ഫെസ്റ്റിവല്‍ ഹാന്റ് ബുക്ക് നല്‍കി പ്രകാശനം ചെയ്തു. ഡെയ്‌ലി ബുള്ളറ്റിന്റെ പ്രകാശനം മന്ത്രി വി.എസ്.ശിവകുമാര്‍ നിര്‍വ്വഹിച്ചു. ഡോ.ശശിതരൂര്‍ എം.പി ഏറ്റുവാങ്ങി.
ജൂറി ചെയര്‍പേഴ്സണ്‍ ബ്രൂസ് ബെറസ്ഫോര്‍ഡ്, ചലച്ചിത്ര അക്കാദമി വൈസ് ചെയര്‍മാന്‍ ഗാന്ധിമതി ബാലന്‍, ആര്‍ട്ടിസ്റ്റിക് ഡയറക്ടര്‍ ബീനാപോള്‍, നടി സുകുമാരി, ക്ഷേമനിധി ബോര്‍ഡ് ചെയര്‍മാന്‍ ജി.സുരേഷ്കുമാര്‍, കെ.എസ്.എഫ്.ഡി.സി ചെയര്‍മാന്‍ സാബു ചെറിയാന്‍, ലെനിന്‍ രാജേന്ദ്രന്‍, ബി.ഉണ്ണികൃഷ്ണന്‍, ബി.ഹരികുമാര്‍ എന്നിവര്‍ സംബന്ധിച്ചു. ചടങ്ങില്‍ സാംസ്കാരിക വകുപ്പ് പ്രിന്‍സിപ്പല്‍ സെക്രട്ടറി സാജന്‍ പീറ്റര്‍ സ്വാഗതവും ചലച്ചിത്ര അക്കാദമി സെക്രട്ടറി കെ.ജി.സന്തോഷ് കുമാര്‍ നന്ദിയും പറഞ്ഞു.
കഥകളിയിലെ 25ഓളം വേഷങ്ങള്‍ അണിനിരത്തി ടി.കെ രാജീവ് കുമാര്‍ സംവിധാനം ചെയ്ത ‘നിയതിയുടെ ചതുരംഗം’ എന്ന കലാവിരുന്ന് ഉദ്ഘാടനത്തിനു ശേഷം അരങ്ങേറി. തുടര്‍ന്ന് പ്രശസ്ത ചൈനീസ് സംവിധായകന്‍ ഴാങ്ങ് യിമോയുവിന്റെ �’അര്‍ ദി ഹോത്രോണ്‍ ട്രീ’ ഉദ്ഘാടന ചിത്രമായി പ്രദര്‍ശിപ്പിച്ചു.
മലയാള കലാഭൂമികയെ ലോകരാഷ്‌ട്രങ്ങള്‍ക്ക് മുന്നില്‍ അടയാളപ്പെടുത്തുവാനുള്ള അവസരം കൂടിയാകും ഇത്തവണത്തെ മേള. ലോകസിനിമ, ഹോമേജ്, റിട്രോ തുടങ്ങിയ പതിനഞ്ചോളം വിഭാഗങ്ങളിലാണ് മേള സംഘടിപ്പിച്ചിരിക്കുന്നത്. വ്യക്തിഗത ചലച്ചിത്ര സംഭാവനകള്‍ കോര്‍ത്തിണക്കിയ റിട്രോ വിഭാഗത്തില്‍ മലയാളത്തിന്റെ പ്രിയനടന്‍ മധു, സെനഗല്‍ സംവിധായകന്‍ മാമ്പട്ടി, ജാപ്പനീസ് സംവിധായകനായ നഗീസ ഒഷിമ എന്നിവരുടെ ചിത്രങ്ങള്‍ ഉള്‍പ്പെടെ മുപ്പതോളം ചിത്രങ്ങളുണ്ട്. മണ്‍മറഞ്ഞ ചലച്ചിത്ര പ്രതിഭകളുടെ സ്മരണകള്‍ക്കായി ഹോമേജ് വിഭാഗത്തില്‍, ഇന്ത്യന്‍ സംവിധായകനായ മണികൗള്‍, ബംഗ്ലാദേശ് സംവിധായകനായ താരിഖ് മസൂദ് എന്നിവരുടെ ചിത്രങ്ങളുടെ സമര്‍പ്പണമുണ്ട്. അന്തരിച്ച ഹോളിവുഡ് നടി എലിസബത്ത് ടെയ്‌ലറുടെ ചിത്രവും മേളയുടെ ഭാഗമാകുന്നു. കാല്‍പന്തുകളിയുടെ വശ്യതയും ലഹരിയും ഒപ്പിയെടുക്കുന്ന കിക്കിംഗ് ആന്റ് സ്ക്രീനിംഗ് വിഭാഗത്തില്‍ ഏഴ് ചിത്രങ്ങളും ഉള്‍പ്പെടുത്തിയിട്ടുണ്ട്. ജാപ്പനീസ് ഹൊറര്‍ ചിത്രങ്ങളടങ്ങിയ കീദാന്‍ ക്ലാസിക്കുകള്‍ ജൂറി ചിത്രമായ ‘ബേക്കര്‍ മൊറാന്റ്’ അറബ് രാഷ്‌ട്രങ്ങളിലെ ജനകീയ പോരാട്ടങ്ങള്‍ക്ക് ആവേശം പകര്‍ന്ന എട്ട് ചിത്രങ്ങള്‍ എന്നിവ പതിനാറാമത് രാജ്യാന്തര മേളയെ സമ്പന്നമാക്കും.
ഇന്ത്യന്‍ സിനിമ ടുഡേ വിഭാഗത്തിലെ ഏഴ് ചിത്രങ്ങള്‍ സമകാലീന ഇന്ത്യന്‍ സാമൂഹ്യ യാഥാര്‍ത്ഥ്യങ്ങളുടെ ആവിഷ്കാരമാകും. മേളയ്‌ക്ക് മത്സരത്തിന്റെ ചൂടും ചൂരും പകരാന്‍ മൂന്ന് നവാഗത സംവിധായകരുടേതുള്‍പ്പെടെ പതിനൊന്ന് ചിത്രങ്ങളുണ്ട്. യൂദ്ധാനന്തര ജര്‍മ്മനിയിലെ പൂതു പ്രതീക്ഷകള്‍ക്ക് ജീവന്‍ പകര്‍ന്ന ഡെഫ ചിത്രങ്ങളുടെ പ്രദര്‍ശനം ആവേശമാകും. ലോകസിനിമാ വിഭാഗത്തില്‍ അന്‍പതോളം ചിത്രങ്ങളും എത്തിയിട്ടുണ്ട്.
ആര്‍. പ്രദീപ്
പ്രതികരിക്കാൻ ഇവിടെ എഴുതുക: