ഉമ്മന്‍ചാണ്ടിയുടെ മുഖ്യമന്ത്രിപദത്തിലെ രണ്ടാമൂഴത്തില്‍ അദ്ദേഹം രാഷ്ട്രീയനേതാവെന്നതിലുപരി രാഷ്ട്രീയ തന്ത്രജ്ഞനാണെന്ന ചില കോണുകളില്‍നിന്നുയര്‍ന്ന അഭിപ്രായം അദ്ദേഹത്തിന്റെ വിജയകരമെന്ന് വിശേഷിപ്പിക്കാവുന്ന 100 ദിന പരിപാടിയുടെ അടിസ്ഥാനത്തിലായിരുന്നു. പക്ഷെ 100 ദിനത്തില്‍നിന്നും ആറുമാസം കഴിയുമ്പോള്‍, ഏഴാമത് ജനസമ്പര്‍ക്ക പരിപാടിയുമായി സാന്ത്വനമേകി മുന്‍പോട്ടു പോകുമ്പോഴും മുല്ലപ്പെരിയാര്‍ വിഷയം അദ്ദേഹത്തിന്റെ യഥാര്‍ത്ഥ മുഖം അനാവരണം ചെയ്തിരിക്കുകയാണ്. 116 വര്‍ഷം പഴക്കമുള്ള സുര്‍ക്കി ചുണ്ണാമ്പ് മിശ്രിത്തില്‍ പണിത ലോകത്തില്‍ അവശേഷിക്കുന്ന ഏക അണക്കെട്ടായ മുല്ലപ്പെരിയാര്‍ സുരക്ഷിതമാണെന്നും അണക്കെട്ട് പൊട്ടിയാലും ഇടുക്കി അണക്കെട്ടിന് വെള്ളം താങ്ങാനാകുമെന്നും വെള്ളപ്പാച്ചിലില്‍ ഒലിച്ചുപോകും എന്നുറപ്പുള്ള 450 കുടുംബങ്ങളെ ഒന്‍പത് സ്കൂളുകളില്‍ മാറ്റിപ്പാര്‍പ്പിക്കാമെന്നും മറ്റുമുള്ള അബദ്ധജടിലമായ, സ്വന്തം സര്‍ക്കാരിനെയും ജനങ്ങളെയും ഒറ്റുകൊടുത്ത അഡ്വക്കേറ്റ് ജനറല്‍ ഹൈക്കോടതിയില്‍ നല്കിയ പ്രസ്താവന സര്‍ക്കാരിന്റെ നിലപാടാണെന്ന് പറഞ്ഞ് തമിഴ്നാട് മുഖ്യമന്ത്രി ജയലളിതക്ക് കേരളത്തെ കൊലക്ക് കൊടുക്കാന്‍ ആയുധം നല്കിയ എജിയെ സംരക്ഷിച്ച ഉമ്മന്‍ചാണ്ടി ജനസമ്മര്ദ്ദത്തിനല്ല സ്വകാര്യസമ്മര്ദ്ദങ്ങള്ക്ക് വഴങ്ങുന്ന ഒരു ഒത്തുതീര്‍പ്പ് മുഖ്യമന്ത്രിയാണെന്നാണ് മന്ത്രിസഭാ യോഗത്തില്‍ അദ്ദേഹം സ്വീകരിച്ച നിലപാടില്‍നിന്ന് വ്യക്തമാകുന്നത്. എജിയെ ശക്തമായി വിമര്‍ശിച്ച ഘടകകക്ഷികളുടെ വായ് മൂടിക്കെട്ടി എജിയുടെ മുഖത്ത് മുഖ്യമന്ത്രി ചിരി വിരിയിച്ചപ്പോള്‍ നടുങ്ങിയത് 35 ലക്ഷം ജനങ്ങളായിരുന്നു.
മുല്ലപ്പെരിയാര്‍ സംഘര്‍ഷം ഉരുത്തിരിഞ്ഞശേഷം തമിഴ്നാട്ടില്‍ മലയാളികളുടെ വ്യാപാരസ്ഥാപനങ്ങളും വാഹനങ്ങളും കെഎസ്ആര്‍ടിസി ബസ്സുകളും കത്തിക്കപ്പെടുമ്പോഴും സാന്ത്വനസദസ്സില് അദ്ദേഹം തമിഴ്നാട് മുഖ്യമന്ത്രി ജയലളിതയുടെ നിലപാടിനെ പ്രകീര്‍ത്തിക്കുകയും ചെയ്തു. ഇപ്പോള്‍ പ്രത്യേക നിയമസഭാ സമ്മേളനത്തില്‍ അണക്കെട്ടിലെ ജലനിരപ്പ് 120 അടിയായി താഴ്ത്തണമെന്നും പുതിയ അണക്കെട്ട് നിര്‍മിക്കണമെന്നും പ്രമേയം പാസാക്കിയിരിക്കുകയാണ്. തമിഴ്നാട് ഇപ്പോള്‍തന്നെ ഇതിന്റെ കോപ്പി കത്തിച്ചു എന്ന വാര്‍ത്ത അവരുടെ നിലപാട് വ്യക്തമാക്കുന്നു. ലോകത്ത് ഏതെങ്കിലും ഒരു അണക്കെട്ട് സുരക്ഷിതമല്ലെന്ന് തെളിഞ്ഞാല്‍ അത് ഡി കമ്മീഷന് ചെയ്ത് പുതിയ അണക്കെട്ട് പണിയാന്‍ ഒരു രാജ്യത്തിന് അവകാശമുണ്ടെന്ന് ജസ്റ്റിസ് കൃഷ്ണയ്യര്‍ ചൂണ്ടിക്കാണിച്ചിട്ടുണ്ട്. ദേശീയ മാധ്യമങ്ങളിലെ ചര്‍ച്ചയിലും വിദഗ്ധാഭിപ്രായം മുല്ലപ്പെരിയാര്‍ അണക്കെട്ട് ഡി കമ്മീഷന് ചെയ്യണമെന്നാണ്. മുല്ലപ്പെരിയാര്‍ തകര്‍ന്നാല്‍ 35 ലക്ഷം ജനങ്ങള്‍ മരിക്കുന്നതോടൊപ്പം ഇപ്പോള്‍ അണയിലെ ജലം ജലസേചനത്തിനുപയോഗിക്കുന്ന അഞ്ച് ജില്ലകളും വരള്‍ച്ച നേരിടുമെന്ന പ്രായോഗിക വാദം പോലും അംഗീകരിക്കാതെ ഡിഎംകെ-എഡിഎംകെ രാഷ്ട്രീയയുദ്ധത്തില്‍ കേരളം ബലിയാടാകുകയാണ്. മുല്ലപ്പെരിയാര്‍ സന്ദര്‍ശിക്കാനെത്തിയ സബ്ജക്ട് കമ്മറ്റി അംഗങ്ങളെ ഗ്യാലറിയില്‍ പ്രവേശിപ്പിക്കാതെ താഴിട്ട് പൂട്ടിയ തമിഴ്നാട് അണക്കെട്ടിന്റെ സുര്‍ക്കി മിശ്രിതം ചോര്‍ന്നൊലിക്കുന്ന ദൃശ്യങ്ങള്‍ മറയ്ക്കാനാണ് ശ്രമിച്ചത്.
മധ്യഭാഗത്ത് അടക്കം എട്ട് സ്ഥലത്ത് ചോര്‍ച്ചയുണ്ടെന്നും ബ്ലോക്ക് 18 ല്‍ ചോര്‍ച്ചയുണ്ടെന്നും കേബിള്‍ ആങ്കറിംഗില്‍ ഡാമിന് ഇളക്കം തട്ടിയിട്ടുണ്ടെന്നും തെളിഞ്ഞതാണ്. ഭൂകമ്പങ്ങള്‍ അണക്കെട്ടിന്റെ ഭദ്രതയെ ബാധിച്ചിട്ടുണ്ടെന്ന് മാത്രമല്ല അണക്കെട്ട് സ്ഥിതിചെയ്യുന്നത് ഭൂകമ്പമേഖലയിലാണ് എന്ന സത്യവും തിരസ്ക്കരിക്കപ്പെടുകയാണ്. ഇപ്പോള്‍ ജലനിരപ്പ് 120 അടിയായി കുറയ്ക്കാനും ഡാം സുരക്ഷാ അതോറിറ്റി രൂപീകരിക്കാനും വേണ്ടി കേരളം സുപ്രീംകോടതിയില്‍ അപ്പീല്‍ നല്‍കിയിരിക്കുകയാണ്. തമിഴ്നാടാകട്ടെ കേന്ദ്രത്തിനോട് കേരളത്തെ നിയന്ത്രിക്കാന്‍ സിഐഎസ്എഫ് സേനാ വിന്യാസത്തിനാണ് ആവശ്യപ്പെട്ടിരിക്കുന്നത്. മുല്ലപ്പെരിയാര്‍ വിഷയത്തില്‍ ജനങ്ങള്‍ക്കിടയില്‍ അഭിപ്രായ ഐക്യമുണ്ട്. പക്ഷെ മന്ത്രിസഭയില്‍ അഭിപ്രായ ഐക്യമില്ല എന്നാണ് സംഭവങ്ങള്‍ തെളിയിക്കുന്നത്. മന്ത്രിമാര്‍ ഉണരുന്നില്ല എന്നു പറയുന്ന ജസ്റ്റിസ് കൃഷ്ണയ്യര്‍ ചോദിക്കുന്നത് തമിഴ്നാട്ടുകാര്‍ മനുഷ്യരോ രാക്ഷസരോ എന്നാണ്.
ഈ വിഷയത്തില്‍ സമവായം കണ്ടെത്തേണ്ട ചുമതല പ്രധാനമന്ത്രിക്കാണ്. പ്രധാനമന്ത്രി ഈ വിഷയത്തില്‍ ഇടപെടണമെന്ന് കേരളവും തമിഴ്നാടും ആവശ്യപ്പെട്ടിട്ടും കേരള എംപിമാര്‍ സത്യഗ്രഹമിരുന്നിട്ടും പ്രശ്നം സഭയില്‍ ഉന്നയിച്ചിട്ടും പ്രധാനമന്ത്രി അനങ്ങാപ്പാറ നയം തുടരുകയാണ്. ഇപ്പോള്‍ ബിജെപി പാര്‍ലമെന്ററി പാര്‍ട്ടി ചെയര്മാന് എല്‍.കെ. അദ്വാനി മുല്ലപ്പെരിയാറില്‍ പുതിയ അണക്കെട്ട് നിര്‍മിക്കാന്‍ സാഹചര്യമൊരുക്കാന്‍ പ്രധാനമന്ത്രിയോട് ആവശ്യപ്പെടും എന്നാണ് പ്രസ്താവിച്ചിരിക്കുന്നത്.
ഈ വിഷയത്തില്‍ അദ്ദേഹം പറഞ്ഞത് തീരുമാനങ്ങള്‍ എടുക്കുന്ന കാര്യത്തില്‍ കേന്ദ്രസര്‍ക്കാര്‍ സ്തംഭനാവസ്ഥയിലാണെന്നാണ്. സാധാരണ നദീജല പ്രശ്നങ്ങള്‍ ജലം നല്‍കാത്തതിനാലാണ്. തമിഴ്നാടാകട്ടെ ജലം നല്‍കാം എന്ന് പറഞ്ഞിട്ടും കേരളത്തെ കൊലയ്ക്ക് കൊടുത്തേ അടങ്ങൂ എന്ന നിലപാടില്‍ സ്തംഭിച്ചിരിക്കുകയുമാണ്. മുല്ലപ്പെരിയാന്റെ കാര്യത്തില്‍ ഇതുവരെ ഉറങ്ങുകയായിരുന്ന കേരളത്തിലെ ഭരണാധികാരികള്‍ ഇപ്പോള്‍ ഞെട്ടിയുണര്‍ന്ന് എന്തൊക്കെ പറയുകയും പ്രവര്‍ത്തിക്കുകയും ചെയ്യുകയാണെന്ന് കരുതേണ്ടിയിരിക്കുന്നു. സ്വന്തം താല്പര്യം സംരക്ഷിക്കാന്‍ തമിഴ്നാട് നടത്തുന്ന ശ്രമങ്ങളുമായി തട്ടിച്ചുനോക്കുമ്പോള്‍ കേരളം ബഹുദൂരം പിന്നിലാണ്. സംഘര്‍ഷത്തിന്റെ പാത സ്വീകരിക്കാതെതന്നെ അയല്‍സംസ്ഥാനമായ തമിഴ്നാടുമായി തുറന്നതും ഉറച്ചതുമായ ഒരു തീരുമാനമെടുത്ത് മുന്നോട്ടുപോകുന്നതില്‍നിന്ന് യുഡിഎഫ് സര്‍ക്കാരിനെ എന്തൊക്കെയോ പിറകോട്ട് വലിക്കുന്നുഎന്ന പ്രതീതി സൃഷ്ടിക്കപ്പെട്ടിട്ടുണ്ട്. ലക്ഷക്കണക്കിന് ജനങ്ങളുടെ ജീവന് ഭീഷണിയായി നില്ക്കുന്ന പ്രശ്നത്തെ കാര്യഗൗരവത്തോടെ അവതരിപ്പിച്ച് കോടതിയുടെയും മറ്റും പിന്തുണ നേടുന്നതിന് വേണ്ടത്ര വിജയിക്കാന്‍ സര്‍ക്കാരിനാവുന്നില്ല. പ്രശ്നം സുപ്രീംകോടതിയിലെത്തുമ്പോള്‍ തമിഴ്നാട് മേല്‍ക്കൈ നേടുന്ന അവസ്ഥാണ് ഇതിന് മുമ്പുണ്ടായിട്ടുള്ളത്. കേരള സര്‍ക്കാരിന്റെ ഇപ്പോഴുള്ള പോക്കു കാണുമ്പോള്‍ ഇതിന് മാറ്റംവരുമെന്ന് വിശ്വസിക്കാനാവുന്നില്ല.
പ്രതികരിക്കാൻ ഇവിടെ എഴുതുക: