കൊച്ചി: മുല്ലപ്പെരിയാര്‍ വിഷയത്തില്‍ ഹൈക്കോടതിയില്‍ സ്വീകരിച്ച നിലപാടുമായി ബന്ധപ്പെട്ട് ഉയര്‍ന്ന വിവാദങ്ങള്‍ ദൗര്‍ഭാഗ്യകരമാണെന്ന് അഡ്വക്കേറ്റ് ജനറല്‍ ദണ്ഡപാണി പറഞ്ഞു. ഹൈക്കോടതിയില്‍ താന്‍ നല്‍കിയത് സര്‍ക്കാര്‍ നിലപാടാണെന്നും എ.ജി പറഞ്ഞു.
നിജസ്ഥിതി കോടതിയെ ബോധ്യപ്പെടുത്താനാണു ശ്രമിച്ചത്. മുല്ലപ്പെരിയാര്‍ ഡാം സുരക്ഷിതമാണെന്ന് കോടതിയില്‍ പറഞ്ഞിട്ടില്ല. ഇപ്പോഴത്തെ സാഹചര്യത്തില്‍ ഇടുക്കി, കുളമാവ്, ചെറുതോണി ഡാമുകള്‍ക്കു വെള്ളം താങ്ങാന്‍ സാധിക്കുമെന്നാണു പറഞ്ഞത്. തന്റെ വാദങ്ങള്‍ ഒരിക്കലും തമിഴ്നാടിന് ഗുണം ചെയ്യില്ല. തനിക്കെതിരെയുള്ള കുപ്രചരണങ്ങളുടെ ഭാഗമാണു മറിച്ചുള്ള വാര്‍ത്തകള്‍. തന്റെ വാക്കുകള്‍ മാധ്യമങ്ങള്‍ വളച്ചൊടിച്ചു. ഡാമിന് അപകടം സംഭവിച്ചാല്‍ സ്ഥിതി ഗുരുതരമാണ്.
മാധ്യമങ്ങളെക്കുറിച്ചു താന്‍ പറഞ്ഞതു സര്‍ക്കാര്‍ നിലപാടല്ല. എല്ലാവരും ഭയാശങ്കയിലാണ്. അതില്‍ മാധ്യമങ്ങള്‍ക്കും പങ്കുണ്ടെന്നു പറഞ്ഞതായി അദ്ദേഹം കൂട്ടിച്ചേര്‍ത്തു. താന്‍ പറഞ്ഞ കാര്യങ്ങളെല്ലാം ഹൈക്കോടതിക്ക് ബോധ്യപ്പെട്ടിട്ടുണ്ട്. സംഭവത്തെക്കുറിച്ച് മുഖ്യമന്ത്രി വിശദീകരണം ചോദിച്ചിരുന്നു. ഇതിന് നല്കിയ മറുപടിയില്‍ മുഖ്യമന്ത്രിയും തൃപ്തനാണെന്ന് എ.ജി അറിയിച്ചു. 1996ല്‍ മുല്ലപ്പെരിയാര്‍ കേസില്‍ തമിഴ്നാടിന്റെ വക്കാലത്ത് ഭാര്യ സുമതി ദണ്ഡപാണി ഏറ്റെടുത്തിരുന്നു. പക്ഷേ വാദിച്ചില്ലെന്നും ദണ്ഡപാണി അറിയിച്ചു.
ഇപ്പോഴുണ്ടായിരിക്കുന്ന വിവാദങ്ങളുടെ പേരില്‍ രാജിവയ്ക്കേണ്ടി വരുമെന്ന് തോന്നുന്നില്ലെന്നും അദ്ദേഹം മാധ്യമപ്രവര്‍ത്തകരോട് പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: