തിരുവനന്തപുരം: മുല്ലപ്പെരിയാര്‍ ഡാം തകര്‍ന്നാല്‍ ഉണ്ടാവുന്ന ദുരന്തത്തിന്റെ ആഘാതത്തെ കുറിച്ച് പഠിക്കാന്‍ കേരളം റൂര്‍ക്കി ഐ.ഐ.ടിയുമായി കരാര്‍ ഒപ്പുവച്ചു. പദ്ധതി പ്രദേശത്തു തുടര്‍ച്ചയായി ഭൂചലനമുണ്ടായ സാഹചര്യത്തിലാണിത്. ആറു മാസത്തിനകം പഠനം പൂര്‍ത്തിയാക്കാനാണു കരാര്‍.
ഡാം തകര്‍ന്നാല്‍ വെള്ളം ഒഴുകിയെത്താനെടുക്കുന്ന സമയം, ഓരോ മേഖലയിലും എത്ര അടി വരെ വെള്ളം ഉയരാം തുടങ്ങിയ വിഷയങ്ങളാണ് പ്രധാനമായും പഠനം നടത്തുക. ഇതോടെ മുല്ലപ്പെരിയാര്‍ അണക്കെട്ടു തകര്‍ന്നാല്‍ സ്വീകരിക്കേണ്ട മുന്‍ കരുതലുകളെക്കുറിച്ചു ധാരണയുണ്ടാക്കാനാകുമെന്നാണ് പ്രതീക്ഷ.
മുല്ലപ്പെരിയാറില്‍ നിന്നുള്ള ജലപ്രവാഹം മൂലം ആറു ഡാമുകള്‍ തകരാനുള്ള സാധ്യതയെക്കുറിച്ചും പഠിക്കും. റൂര്‍ക്കി ഐ.ഐ.ടിയിലെ ശാസ്ത്രജ്ഞന് സുരേന്ദ്ര മിശ്രയാണ് പഠനത്തിന് നേതൃത്വം നല്‍കുക. സംസ്ഥാന ജലസേചന വകുപ്പ് ചീഫ് എന്‍ജിനീയര്‍ പി. ലതിക, മുല്ലപ്പെരിയാര്‍ സെല്ലിലെ പി. പരമേശ്വരന് എന്നിവരാണ് കേരള പ്രതിനിധികളായി ഒപ്പുവച്ചത്.
നേരത്തേ കേരളത്തിലെ ഭൂചലനങ്ങളെക്കുറിച്ചു പഠനം നടത്തിയ റൂര്‍ക്കി ഐ.ഐ.ടിയിലെ ഭൗമ ശാസ്ത്രജ്ഞരുമായി ഇരുവരും ചര്‍ച്ച നടത്തി. ഡോ.ഡി.കെ. പോള്‍, എംഎല്. മിശ്ര എന്നിവരെ പുതിയ ഭൂചലനങ്ങള്‍ സംബന്ധിച്ച വിവരങ്ങള്‍ ധരിപ്പിച്ചു. ഇക്കാര്യത്തില്‍ തുടര്‍ പഠനം നടത്താന്‍ ധാരണയായി. ഇവരുടെ നിര്‍ദേശ പ്രകാരം പുതിയ ഭൂചലനങ്ങള്‍ സംബന്ധിച്ച വിവരങ്ങള്‍ സമര്‍പ്പിക്കാന്‍ നിര്‍ദേശിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: