ന്യൂദല്‍ഹി: ലക്ഷദ്വീപിനു സമീപം മുപ്പതു ദിവസമായി നങ്കുരമിട്ട ഒരു ഇറാനിയന്‍ കപ്പല്‍ സര്‍ക്കാരിനും തീരസംരക്ഷണ സേനക്കും തലവേദനയാകുന്നു. മുപ്പതുദിവസമായി ലക്ഷദ്വീപിനടുത്തു കിടക്കുന്ന എം.വി.ആസ്സ എന്ന കപ്പലില്‍ സുരക്ഷക്കായി വലിയ പീരങ്കികള്‍ ഘടിപ്പിച്ചിരിക്കുന്നതായി നാവികസേന വെളിപ്പെടുത്തി. സര്‍ക്കാര്‍ ഇതിലുള്ള അതൃപ്തി ഇറാനെ അറിയിച്ചിട്ടുണ്ട്. ഒരുമാസമായി കടലില്‍ കിടക്കുന്ന കപ്പലിനെക്കുറിച്ച് ഇന്ത്യന്‍ അധികൃതര്‍ക്ക് ഒരു വിശദീകരണവും നല്കാന് ഇറാന് കഴിഞ്ഞിട്ടില്ല. കഴിഞ്ഞയാഴ്ച ഇറാന്റെ നയതന്ത്ര പ്രതിനിധിയെ വിളിച്ചു വരുത്തി കടലില്‍നിന്ന് ഇന്ത്യക്ക് തീവ്രവാദ ഭീഷണി ഉള്ളതിനാല്‍ കപ്പല്‍ ഇപ്പോഴത്തെ സ്ഥാനത്തുനിന്ന് നീക്കണമെന്ന് കഴിഞ്ഞ ആഴ്ച ഇന്ത്യ ആവശ്യപ്പെട്ടിരുന്നു. പീരങ്കികള്‍ ഉള്ള ഒരു കപ്പലിനെ സാമ്പത്തിക മേഖലയില്‍ അനിശ്ചിത കാലം കിടക്കാന്‍ അനുവദിക്കാനാവില്ലെന്നും അധികൃതര്‍ അറിയിച്ചു.
ഇന്ത്യയുടെ സമുദ്രാതിര്‍ത്തി തീരത്തുനിന്ന് 12 നോട്ടിക്കല്‍ മെയില്‍ മാത്രമാണെന്നും അതിനുശേഷം 200 നോട്ടിക്കല്‍ മെയിലുകള്‍വരെ സാമ്പത്തിക മേഖലയാണെന്നുമാണ് ഇറാന്റെ വിശദീകരണം. സാമ്പത്തിക മേഖലയിലെ വിഭവങ്ങളുടെ കാര്യത്തില്‍ ഒരു രാജ്യത്തിന് പരമാധികാരമുണ്ടെങ്കിലും ഈ പ്രദേശത്തുള്ള വ്യാപാര കപ്പലുകളുടെ സ്ഥാനത്തെ ചൊല്ലി ഇടപെടാനാവില്ലെന്ന് ഇറാന് ചൂണ്ടിക്കാട്ടുന്നു. കപ്പലിലുള്ള ആയുധങ്ങള്‍ കടല്‍ക്കൊള്ളക്കാരെ നേരിടാനുള്ളവയാണെന്നും ഇറാന് വെളിപ്പെടുത്തി. എന്നാല്‍ ഈ കപ്പലിലേക്ക് വന്ന് ചരക്കുകള്‍ ഇറക്കിയശേഷം മടങ്ങുന്ന ധാരാളം ബോട്ടുകളും സുരക്ഷാ ഏജന്‍സികള്‍ക്ക് ആശങ്കയുളവാക്കുന്നു. ഈ വിഷയത്തില്‍ മൗനം പാലിച്ച ഇറാന് കപ്പല്‍ സിംഗപ്പൂരിലേക്കുള്ള യാത്രയിലാണെന്ന് ഒടുവില്‍ സമ്മതിച്ചു. കപ്പല്‍ ജോലിക്കാര്‍ തങ്ങള്‍ കൊളംബോക്കും അവിടെനിന്ന് ചൈനയിലേക്കും യാത്രയാകുമെന്നാണ് വെളിപ്പെടുത്തുന്നത്. എന്നാല്‍ കപ്പല്‍ 30 ദിവസമായിട്ടും ഒരിഞ്ചുപോലും അനങ്ങിയിട്ടില്ല. ഒരു രാജ്യത്തിന് അതിന്റെ സാമ്പത്തികമേഖലയില്‍ കപ്പല്‍ ഗതാഗതത്തിന് അവകാശമുള്ളതിനാല്‍ ഇന്ത്യക്ക് ഉത്തരങ്ങള്‍ നല്കാന് ആവശ്യപ്പെടാനാവില്ല. എം.വി.ആസ്സ എന്ന കപ്പല്‍ ഇസ്ലാമിക് റിപ്പബ്ലിക് ഓഫ് ഇറാന് ഷിപ്പിംഗ് ലൈന്സിന്റേതാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: