ന്യൂദല്‍ഹി: കൈക്കൂലി കേസില്‍ അഞ്ചു വര്‍ഷത്തെ കഠിന തടവിന് ശിക്ഷിക്കപ്പെട്ട് തിഹാര്‍ ജയിലില്‍ കഴിയുന്ന മുന്‍ ടെലികോം മന്ത്രി സുഖ്റാമിന് ദല്‍ഹി ഹൈക്കോടതി ജാമ്യം അനുവദിച്ചു. ആരോഗ്യപരമായ കാരണങ്ങളാലാണ് ജാമ്യം അനുവദിച്ചിരിക്കുന്നത്. ജാമ്യത്തുകയായി 10 ലക്ഷം രൂപയും കെട്ടിവയ്ക്കണം.
ഇക്കഴിഞ്ഞ 19നാണ് പ്രത്യേക സി.ബി.ഐ കോടതി സുഖ്റാമിനെ അഞ്ചു വര്‍ഷം കഠിന തടവിനും നാലു ലക്ഷം രൂപ പിഴ ശിക്ഷയ്ക്കും വിധിച്ചത്. 1996ലെ നരംസിംഹ റാവു മന്ത്രിസഭയില്‍ ടെലികോം മന്ത്രിയായിരിക്കെ സ്വകാര്യ കമ്പനിയായ ഹരിയാനാ ടെലികോം ലിമിറ്റഡിന് 30 കോടി രൂപയുടെ കേബിള്‍ സപ്ലൈക്കുളള കരാര്‍ നല്കാന് ഗൂഢാലോചന നടത്തുകയും മൂന്നു ലക്ഷം രൂപ കൈക്കൂലി വാങ്ങുകയും ചെയ്തു എന്നാണ് കേസ്.
സാമ്പത്തിക ലാഭം ലക്ഷ്യമാക്കി ഔദ്യോഗിക പദവി ദുരുപയോഗം ചെയ്തു എന്ന് കണ്ടെത്തിയതിനെ തുടര്‍ന്നാണ് ജഡ്ജി ആര്.പി.പാണ്ഡെ ശിക്ഷ വിധിച്ചത്. ഹിമാചല്‍ പ്രദേശില്‍ നിന്നുള്ള മുന്‍ കോണ്‍ഗ്രസ് നേതാവായ സുഖ്റാം, ഏഴ് തവണ നിയമസഭാംഗവും മൂന്ന് തവണ ലോക്സഭാംഗവുമായിട്ടുണ്ട്. അഴിമതിയാരോപണങ്ങളെത്തുടര്‍ന്ന് കോണ്‍ഗ്രസ്സില്‍ നിന്നു പുറത്തായ അദ്ദേഹം, ഹിമാചല്‍ വികാസ് കോണ്‍ഗ്രസ്സിന് രൂപം നല്കി.
സുഖ്റാമിനെതിരെയുള്ള മൂന്നാമത്തെ അഴിമതിക്കേസാണിത്. 2009ല്‍ സി.ബി.ഐ. അദ്ദേഹത്തിന്റെ വസതികളില്‍ നടത്തിയ റെയ്ഡില്‍ വരവില്‍ കവിഞ്ഞ് 4. 25 കോടി രൂപയുടെ സ്വത്ത് സമ്പാദിച്ചതായി കണ്ടെത്തിയിരുന്നു. 2002ല്‍ മറ്റൊരു ടെലികോം അഴിമതിക്കേസില്‍ സുഖ്റാമിനെ മൂന്നുവര്‍ഷത്തെ തടവിന് ശിക്ഷിച്ചിട്ടുണ്ട്.
ഹൈദരാബാദിലെ അഡ്വാന്‍സ് റേഡിയോ മാസ്റ്റ്സ് എന്ന സ്ഥാപനത്തിന്റെ മാനേജിങ് ഡയറക്ടറായ രാമറാവുവിന് അനധികൃതമായി ആനുകൂല്യങ്ങള്‍ ചെയ്തുകൊടുത്ത് പൊതുഖജനാവിന് 1.66 കോടി രൂപയുടെ നഷ്ടമുണ്ടാക്കിയെന്നതാണ് ഈ കേസ്. ഈ കേസിലും സുഖ്റാം ഇപ്പോള്‍ ജാമ്യത്തിലാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: