തൃശൂര്‍ : സൗമ്യ വധക്കേസിലെ പ്രതി ഗോവിന്ദച്ചാമിക്കുള്ള അധോലോക ബന്ധവും പണത്തിന്റെ ഉറവിടവും സംബന്ധിച്ച് സ്പെഷ്യല്‍ ബ്രാഞ്ച് നടത്തിവരുന്ന അന്വേഷണം ഊര്‍ജ്ജിതമാക്കി. രണ്ടു ദിവസത്തിനുള്ളില്‍ വിശദമായ അന്വേഷണം നടത്തി റിപ്പോര്‍ട്ട് നല്‍കുമെന്ന് അന്വേഷണച്ചുമതലയുള്ള ഡിവൈഎസ്പി കെ.വി.സുരേഷ് അറിയിച്ചു. ഗോവിന്ദച്ചാമിയുടെ അഭിഭാഷകനായ ബി.എ ആളൂരിന് കേസ് നടത്തിയതിന് പണം നല്‍കിയത് ആരാണെന്നാണ് പ്രധാനമായും പരിശോധിക്കുന്നത്.
പത്തുലക്ഷത്തോളം രൂപയാണ് ഇവര്‍ക്ക് നല്‍കിയതെന്നാണ് വിവരം. എന്നാല്‍ ഗോവിന്ദച്ചാമി പോലും അറിയാതെ കേസില്‍ ബി.എ.ആളൂര്‍ വരികയായിരുന്നു. ഗോവിന്ദച്ചാമിക്കും സഹോദരനും സഹോദരിക്കും പൈതൃകമായി ലഭിച്ചിട്ടുള്ള സ്വത്തിന്റെ ഒരു വിഹിതമാണ് ഗോവിന്ദച്ചാമിക്ക് ലഭിക്കുക. അത് ലഭിക്കണമെങ്കില്‍ തന്നെ ഏറെ നൂലാമാലകള്‍ ഉണ്ട്. കേസ് വാദിച്ച വക്കീല്‍ ഗോവിന്ദച്ചാമിയുടെ പണം കണ്ടുകൊണ്ടല്ല കേസ് ഏറ്റെടുത്തത്. കേസ് ഏറ്റെടുത്ത ദിവസങ്ങളില്‍ വക്കീല്‍ പറഞ്ഞിരുന്നത് ഞാന്‍ പ്രശസ്തിക്കുവേണ്ടിയാണ് ഈ കേസ് ഏറ്റെടുത്തതെന്നായിരുന്നു. എന്നാല്‍ വിചാരണ കഴിഞ്ഞ് കോടതി പ്രതിയെ കുറ്റക്കാരനാണെന്ന് വിധിച്ചുകഴിഞ്ഞപ്പോഴാണ് ഗോവിന്ദച്ചാമിയുടെ പിന്നില്‍ ആളുകള്‍ ഉണ്ടെന്നും തനിക്ക് ഫീസ് ലഭിച്ചതായും വക്കീല്‍ വെളിപ്പെടുത്തിയത്.
ഗോവിന്ദച്ചാമിക്കുവേണ്ടി കേസ് വാദിക്കാന്‍ ബിഎ ആളൂര്‍ രംഗത്ത് വന്നപ്പോള്‍ മുതല്‍ ജന്മഭൂമി ഉള്‍പ്പെടെയുള്ള മാധ്യമങ്ങളും ഹൈന്ദവ സംഘടനകളും ഇതിന്റെ പിന്നിലെ ഗൂഢലക്ഷ്യം അന്വേഷിക്കണമെന്ന് ആവശ്യപ്പെട്ടിരുന്നു. എന്നാല്‍ അന്ന് വിശദമായ അന്വേഷണം നടത്താതെ ആഭ്യന്തര വകുപ്പ് പ്രശ്നത്തെ നിസ്സാരവല്‍ക്കരിക്കുകയായിരുന്നു. ഇതിനിടയില്‍ നാളെ ഗോവിന്ദച്ചാമിക്കെതിരെ വിവിധ സംസ്ഥാനങ്ങളില്‍ കേസുകള്‍ നിലവിലുണ്ടെന്നും ഇത് തെളിയിക്കുന്നതിനായി പ്രോസിക്യൂഷന്റെ ആവശ്യപ്രകാരം ചെന്നൈയില്‍ നിന്നുള്ള രണ്ട് വിരലടയാള വിദഗ്‌ദ്ധരെ കോടതി വിസ്തരിക്കുന്നുണ്ട്. അതുകഴിഞ്ഞാല്‍ കുറ്റക്കാരനെന്ന് കോടതി നേരത്തെ വിധിച്ച ഗോവിന്ദച്ചാമിക്കുള്ള ശിക്ഷ വിധിക്കും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: