Categories: Kerala

അമൃതസാന്ത്വനം പകര്‍ന്ന്‌ അമ്മയ്‌ക്ക്‌ പിറന്നാള്‍

Published by

ലോകത്തിന്‌ അമൃതസാന്ത്വനം പകര്‍ന്ന്‌ അമ്മയ്‌ക്ക്‌ അമ്പത്തെട്ടാം പിറന്നാള്‍ ആഘോഷം. ഇവിടെ ഒരുക്കിയ വിശാലമായ പന്തലില്‍ ഭക്തിവഴിയുന്ന കണ്ണുകളുമായി ദര്‍ശനത്തിനെത്തിയ ഭക്തലക്ഷങ്ങള്‍ക്കു മുന്നില്‍ കരുണയുടെ മഹാസന്ദേശമായി മാതാ അമൃതാനന്ദമയി.

കാരുണയുള്ള മനുഷ്യന്‌ വംശനാശം സംഭവിക്കുന്നല്ലോ എന്ന ആകുലത പങ്കുവച്ചാണ്‌ അമ്മ ഭക്തലക്ഷങ്ങള്‍ക്ക്‌ തന്റെ ജന്മദിന സന്ദേശം നല്‍കിയത്‌. രാവിലെ സൂര്യകാലടി ജയസൂര്യന്‍ ഭട്ടതിരിപ്പാടിന്റെ കാര്‍മികത്വത്തില്‍ നടന്ന ഗണപതി ഹോമത്തോടെ ജന്മദിനചടങ്ങുകള്‍ ആരംഭിച്ചു. തുടര്‍ന്ന്‌ സ്വാമി അമൃതസ്വരൂപാനന്ദപുരിയുടെ സത്സംഗം നടന്നു. എട്ടരയോടെ വേദിയിലെത്തിയ അമ്മയ്‌ക്ക്‌ പാദപൂജ. മാതാഅമൃതാനന്ദമയീ മഠം ഏര്‍പ്പെടുത്തിയ അമൃതകീര്‍ത്തി പുരസ്കാരം മഹാരാഷ്‌ട്രഗവര്‍ണര്‍ കെ.ശങ്കരനാരായണനില്‍ നിന്ന്‌ എം.പി.വീരേന്ദ്രകുമാര്‍ ഏറ്റുവാങ്ങി. പുരസ്കാരം അമ്മയുടെ അനുഗ്രഹവര്‍ഷമാണെന്ന്‌ വീരേന്ദ്രകുമാര്‍ പറഞ്ഞു. കേരളത്തിന്‌ ഈശ്വരന്‍ നല്‍കിയ അനുഗ്രഹമാണ്‌ അമ്മയെന്ന്‌ തുടര്‍ന്ന്‌ സംസാരിച്ച മാര്‍ ക്രിസോസ്റ്റം തിരുമേനി പറഞ്ഞു. വാര്‍ധക്യകാലത്ത്‌ ദുരിതമനുഭവിക്കുന്നവര്‍ക്കായി വിദഗ്ധ പരിശീലനം നേടിയ പതിനായിരം ഹോംനേഴ്സുമാരെ സമൂഹത്തിന്‌ സമര്‍പ്പിക്കുന്ന അമൃതസാന്ത്വനം പദ്ധതി മഹാരാഷ്‌ട്രഗവര്‍ണര്‍ കെ.ശങ്കരനാരായണന്‍ ഉദ്ഘാടനം ചെയ്തു. അമ്മയുടെ സേവനവും കാരുണ്യവും ജനങ്ങള്‍ക്കു മാത്രമല്ല സര്‍ക്കാരിനും സര്‍ക്കാരിനെ നയിക്കുന്നവര്‍ക്കും അനിവാര്യമാണെന്ന്‌ കെ. ശങ്കരനാരായണന്‍ പറഞ്ഞു.

Share
പ്രതികരിക്കാൻ ഇവിടെ എഴുതുക
Published by