Categories: Kerala

സിംഗ്ലയെ സര്‍ക്കാര്‍ വെള്ളപൂശുന്നു

Published by

തിരുവനന്തപുരം: മാറാട്‌ ജുഡീഷ്യല്‍ കമ്മീഷന്‍ തോമസ്‌ പി.ജോസഫ്‌ റിപ്പോര്‍ട്ടില്‍ കുറ്റപ്പെടുത്തിയ എഡിജിപി മഹേഷ്‌ കുമാര്‍ സിംഗ്ലയെ സര്‍ക്കാര്‍ രക്ഷിക്കുന്നു. അന്ന്‌ ്ര‍െകെംബ്രാഞ്ച്‌ ഐജിയായിരുന്ന സിംഗ്ല വീഴ്ചകാട്ടിയതായുള്ള കമ്മീഷന്റെ കണ്ടെത്തല്‍ തെറ്റാണെന്ന്‌ ചൂണ്ടിക്കാട്ടി സര്‍ക്കാര്‍ അദ്ദേഹത്തിന്‌ ക്ലീന്‍ ചിറ്റ്‌ നല്‍കിയതായി ഏഷ്യാനെറ്റ്‌ റിപ്പോര്‍ട്ടു ചെയ്തു.

തോമസ്‌ പി ജോസഫ്‌ കമ്മീഷന്‍ സമര്‍പ്പിച്ച റിപ്പോര്‍ട്ടിലെ പേജ്‌ 192ല്‍ സിംഗ്ലക്കെതിരെ രൂക്ഷമായ വിമര്‍ശനങ്ങളും കുറ്റപ്പെടുത്തലുകളുമാണ്‌ ഉള്ളത്‌. മാറാട്‌ കലാപത്തില്‍ ബാഹ്യശക്തികളുടെ പിന്തുണയും ഗൂഢാലോചനയും ഉണ്ടെന്ന രഹസ്യാന്വേഷണ ഏജന്‍സി റിപ്പോര്‍ട്ടുകള്‍ സിംഗ്ല അവഗണിക്കുകയോ കണ്ടില്ലെന്ന്‌ നടിക്കുകയോ ആയിരുന്നെന്ന്‌ റിപ്പോര്‍ട്ട്‌ വ്യക്തമാക്കിയിരുന്നു.

സിംഗ്ലയുടെ നിലപാടുകള്‍ ദുരൂഹവും സംശയാസ്പദവുമാണെന്നായിരുന്നു കമ്മീഷന്‍ കണ്ടെത്തിയത്‌. അക്രമത്തില്‍ പങ്കുണ്ടെന്ന്‌ ആരോപണവിധേയനായ തൃശൂരിലെ ഒരു ബിസിനസുകാരന്‍ സിംഗ്ലയുടെ അച്ഛന്റെ സുഹൃത്താണെന്നും ഇദ്ദേഹവും സിംഗ്ലയും തമ്മിലുള്ള ബന്ധം അന്വേഷിക്കണമെന്നും കമ്മീഷന്‍ ശുപാര്‍ശ ചെയ്തിരുന്നു.

2003 മെയ്‌ മാസത്തില്‍ മാറാട്‌ കടപ്പുറത്ത്‌ സായുധരായ അക്രമി സംഘം മത്സ്യത്തൊഴിലാളികള്‍ക്കും കുടുംബാംഗങ്ങള്‍ക്കും നേരെ പൊടുന്നനെ ചാടിവീണ്‌ നടത്തിയ സംഘടിത ആക്രമണത്തില്‍ എട്ട്‌ മത്സ്യത്തൊഴിലാളികള്‍ വെട്ടേറ്റ്‌ വീണു മരിക്കുകയായിരുന്നു. അക്രമികളുടെ വെട്ടേറ്റ്‌ അവരുടെ സംഘത്തില്‍ പെട്ട ഒരാളും മരിച്ചിരുന്നു. സ്ത്രീകളടക്കം നിരവധി പേര്‍ ഗുരുതരമായ പരിക്കുകളോടെ ആശുപത്രിയില്‍ പ്രവേശിപ്പിക്കപ്പെട്ടിരുന്നു. അക്രമം സംബന്ധിച്ച്‌ കേന്ദ്ര ഇന്റലിജന്‍സ്‌ നല്‍കിയ സൂചന അവഗണിച്ചു എന്നാണ്‌ കമ്മീഷന്‍ കണ്ടെത്തിയിരുന്നത്‌. സിംഗ്ലയെ പേരെടുത്തു പറഞ്ഞു കൊണ്ടാണ്‌ കമ്മീഷന്‍ കുറ്റപ്പെടുത്തിയത്‌.

Share
പ്രതികരിക്കാൻ ഇവിടെ എഴുതുക
Published by