Categories: Ernakulam

സര്‍ക്കാര്‍ ഓഫീസുകളില്‍ വിജിലന്‍സ്‌ പരിശോധന: ക്രമക്കേടുകള്‍ കണ്ടെത്തി

Published by

കൊച്ചി: കൊച്ചി നഗരത്തിലെയും പരിസരങ്ങളിലെയും എട്ടോളം സര്‍ക്കാര്‍ സ്ഥാപനങ്ങളില്‍ ഇന്നലെ വിജിലന്‍സ്‌ വിഭാഗം മിന്നല്‍ പരിശോധന നടത്തി. പരിശോധനയില്‍ കൊച്ചി കോര്‍പ്പറേഷന്‍, മരട്‌ നഗരസഭ എന്നിവിടങ്ങളില്‍ നിന്ന്‌ ഉള്‍പ്പെടെ വ്യാപകമായ ക്രമക്കേടുകള്‍ സംബന്ധിച്ച രേഖകള്‍ കണ്ടെത്തിയതായി വിവരം ലഭിച്ചു. വിവിധ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലും സര്‍ക്കാര്‍ വകുപ്പുകളുടെ കാര്യാലയങ്ങളിലും അഴിമതിയും കൈക്കൂലിയും വ്യാപകമാവുന്നു എന്ന പരാതിയെതുടര്‍ന്നാണ്‌ പരിശോധനകള്‍ നടന്നത്‌.

കൊച്ചി കോര്‍പ്പറേഷന്റെ വൈറ്റില ടൗണ്‍പ്ലാനിംഗ്‌ ഓഫീസ്‌, കൊച്ചി നഗരത്തിലെ യാത്രാ ബില്‍ഡിംഗില്‍ പ്രവര്‍ത്തിക്കുന്ന ഹെല്‍ത്ത്‌ വിഭാഗത്തിന്റെ ഓഫീസ്‌,മരട്‌ നഗരസഭാകാര്യലായം, കാക്കനാട്ടെ പൊതുമരാമത്ത്‌ വകുപ്പ്‌ റോഡ്സ്‌ ആന്റ്‌ ബ്രിഡ്ജസിന്റെ ഓഫീസ്‌, ആലുവാ താലൂക്ക്‌ ഓഫീസ്‌, എറണാകുളത്തെ മൈനിംഗ്‌ ആന്റ്‌ ജിയോളജിവകുപ്പ്‌ കാര്യാലയം, കൂവപ്പടി വില്ലേജ്‌ ഓഫീസ്‌, എന്നിവിടങ്ങളിലാണ്‌ സംസ്ഥാന വിജിലന്‍സ്‌ ആസ്ഥാനത്തുനിന്നുള്ള നിര്‍ദേശപ്രകാരം പ്രത്യേക വിഭാഗം മിന്നല്‍ പരിശോധന നടത്തിയത്‌.

കെട്ടിടം നിര്‍മാണത്തിനായി സമര്‍പ്പിക്കപ്പെട്ടിട്ടുള്ള ഫയലുകള്‍ അനാവശ്യമായി വച്ചുതാമസിപ്പിക്കുന്നതായി മരട്‌ നഗരസഭാ ഓഫീസില്‍ നടന്ന പരിശോധനയില്‍ കണ്ടെത്തിയതായി ഉദ്യോഗസ്ഥര്‍ അറിയിച്ചു. വിവിധ വിഭാഗങ്ങള്‍ക്കായുള്ള ഓഫീസ്‌ രജിസ്റ്ററുകള്‍ കൃത്യമായല്ല സൂക്ഷിച്ചിരിക്കുന്നതെന്നും പരിശോധനയില്‍ വ്യക്തമായിട്ടുണ്ട്‌.

കൊച്ചികോര്‍പ്പറേഷന്റെ വിവിധ ഓഫീസുകളിലും, പൊതുമരാമത്ത്‌ വകുപ്പിന്റേയും മറ്റു സര്‍ക്കാര്‍ വകുപ്പുകളുടേയും ഓഫീസുകളില്‍നിന്നും വിജിലന്‍സ്‌ പരിശോധനയില്‍ ഔദ്യോഗിക രേഖകള്‍ ഉള്‍ക്കൊള്ളുന്ന ഫയലുകളും, രജിസ്റ്ററുകളും ക്രമപ്രകാരമല്ല കൈകാര്യം ചെയ്യുന്നത്‌ എന്ന്‌ കണ്ടെത്തിയിട്ടുണ്ട്‌. മരടില്‍ നടന്ന പരിശോധനയില്‍ വിജിലന്‍സ്‌ വിഭാഗം സര്‍ക്കിള്‍ ഇന്‍സ്പെക്ടര്‍ ഷാജിമോന്‍ ജോസഫ്‌, ഗസറ്റഡ്‌ ഓഫീസറായ എക്സി എഞ്ചിനീയര്‍ അഷറഫ്‌, എ.ഐ.മോഹനന്‍, സീനിയര്‍ പോലീസ്‌ ഓഫീസര്‍മാരായ ജോഷി, ഡോമനിക്‌, ജോസഫ്‌ എന്നിവര്‍ നേതൃത്വം നല്‍കി.

Share
പ്രതികരിക്കാൻ ഇവിടെ എഴുതുക
Published by