Categories: Vicharam

സോണിയയുടെ നിഗൂഢരോഗം ഉയര്‍ത്തുന്ന ചോദ്യങ്ങള്‍

Published by

ഇന്ത്യാ രാജ്യത്തെ ഏറ്റവും ശക്തമായ രാഷ്‌ട്രീയ വ്യക്തിത്വമായ സോണിയാഗാന്ധി ആ രാജ്യത്തില്‍നിന്നും അപ്രത്യക്ഷമായ വിവരം പുറത്തായിട്ട്‌ ആഴ്ചകളായി. ഇന്ത്യയുടെ എല്ലാ മൂലകളില്‍നിന്നും അവര്‍ക്കായി പ്രാര്‍ത്ഥനകളും ആശംസകളും ഉയര്‍ന്നു; എന്തിന്‌, അവരുടെ രാഷ്‌ട്രീയ എതിരാളികളില്‍നിന്നുപോലും. എന്നാല്‍ ആരും തന്നെ അവര്‍ എവിടെയാണെന്ന്‌ കണ്ടുപിടിക്കണമെന്ന്‌ ആവശ്യപ്പെടുന്നില്ല എന്നത്‌ അമ്പരപ്പിക്കുന്ന വിഷയമാണ്‌.

സോണിയയുടെ തിരോധാനം സ്വമേധയായുള്ളതാണെന്നത്‌ സംഭ്രമജനകവുമായിരിക്കുന്നു. വെളിപ്പെടുത്താത്ത ഒരു രോഗത്തിന്റെ ചികിത്സാര്‍ത്ഥം അമേരിക്കയിലെ ഏതെന്ന്‌ വെളിപ്പെടുത്താത്ത ഒരു ആസ്പത്രിയിലേക്ക്‌ അവര്‍ പോയെന്ന വിവരം ആഗസ്റ്റ്‌ നാലിനാണ്‌, അവര്‍ പതിറ്റാണ്ടിലേറെയായി പ്രസിഡന്റായിരിക്കുന്ന ഇന്ത്യന്‍ നാഷണല്‍ കോണ്‍ഗ്രസ്‌ പാര്‍ട്ടി വ്യക്തമാക്കിയത്‌.

ഉത്തരങ്ങള്‍ക്കായി പലേ ചോദ്യങ്ങളും യാചിക്കുന്നു. അവരുടെ ജീവന്‍ അപകടത്തിലായിരുന്നുവോ? അവര്‍ എവിടെയായിരുന്നു? കോണ്‍ഗ്രസ്‌ പാര്‍ട്ടി നേതൃത്വം നല്‍കുന്ന മുന്നണി സര്‍ക്കാരിനെ ഇത്‌ ബാധിക്കുമോ. പക്ഷേ, ഉത്തരങ്ങളൊന്നും നല്‍കപ്പെട്ടില്ല.

പ്രതീകാത്മകമായി, സോണിയയുടെ ആരോഗ്യപ്രശ്നങ്ങള്‍ അവരുടെ പാര്‍ട്ടിയുടെ മുന്നണി സര്‍ക്കാരിന്റെ ക്ഷീണാവസ്ഥയെ പ്രതിഫലിപ്പിക്കുന്നു. അഴിമതിക്കെതിരെയുള്ള പ്രതിപക്ഷത്തിന്റെ ക്രോധപൂര്‍ണമായ നാടകീയ പ്രതിഷേധ പ്രകടനങ്ങള്‍ കാരണം പാര്‍ലമെന്റിന്റെ ഇപ്പോഴത്തെ സമ്മേളനം കൊടുംപകയുടെ കേളീരംഗമായിരിക്കുന്നു. അഴിമതികുംഭകോണങ്ങളാല്‍ സര്‍ക്കാരിന്റെ വിശ്വാസ്യത തകര്‍ന്നിരിക്കുന്നുവെന്ന്‌ ഒരു ദേശീയ സര്‍വേ കണ്ടെത്തുമ്പോള്‍, നേതൃത്വശൂന്യതയാണ്‌ സംഭവിച്ചിരിക്കുന്നതെന്ന്‌ വിമര്‍ശകര്‍ വിലയിരുത്തുന്നു.

സോണിയയുടെ ആരോഗ്യം തകരാറിലാകുന്നതിന്‌ മുന്‍പുതന്നെ, 2014 ലെ അടുത്ത തെരഞ്ഞെടുപ്പിന്‌ മുന്നെ മന്‍മോഹന്‍സിംഗിനെ മാറ്റുമെന്ന്‌ അഭ്യൂഹങ്ങള്‍ ഉയര്‍ന്നിരുന്നു. സാമൂഹ്യശാസ്ത്രജ്ഞന്‍ യോഗേന്ദ്രയാദവ്‌ പറയുന്നു. “കഴിഞ്ഞ 20 കൊല്ലത്തിനിടക്ക്‌ ഉണ്ടായിട്ടുള്ള ഏറ്റവും ലക്കും ലഗാനുമില്ലാത്ത സര്‍ക്കാരാണിത്‌.”

കര്‍ത്തവ്യങ്ങളെ പകുത്തെടുത്തുകൊണ്ട്‌ താന്‍ പോരിമയില്ലാതെ ഒത്തുപ്രവര്‍ത്തിക്കുന്നതായിരുന്നു സിംഗ്‌-സോണിയാ കൂട്ടുകെട്ടിന്റെ വിജയം. സാമ്പത്തിക വിദഗ്‌ദ്ധനായ സിംഗ്‌ സര്‍ക്കാരിനെ നിയന്ത്രിക്കയും വിദേശകാര്യം നോക്കി നടത്തുകയും ചെയ്തപ്പോള്‍, മുന്‍ പ്രധാനമന്ത്രിയുടെ വിധവയും ലജ്ജാലുവുമായ സോണിയ ആഭ്യന്തര രാഷ്‌ട്രീയത്തിനും തെരഞ്ഞെടുപ്പ്‌ പ്രചരണങ്ങള്‍ക്കും ചുക്കാന്‍ പിടിച്ചു. പാര്‍ട്ടിയുടേയും സര്‍ക്കാരിന്റേയും പരിപാടികളില്‍ സര്‍വവ്യാപിയായി ഇരിക്കവെ തന്നെപൊതുജനത്തിന്റെ സൂക്ഷ്മനിരീക്ഷണത്തില്‍നിന്ന്‌ രക്ഷപ്പെടാനും സോണിയയ്‌ക്ക്‌ കഴിഞ്ഞു.

കഴിഞ്ഞ ദശാബ്ദത്തില്‍ സോണിയ അത്യപൂര്‍വമായി മാത്രമേ മാധ്യമങ്ങള്‍ക്ക്‌ ഇന്റര്‍വ്യൂ അനുവദിച്ചിട്ടുള്ളൂ. അവരെപ്പറ്റി സംസാരിക്കാന്‍ സുഹൃത്തുക്കളോ രാഷ്‌ട്രീയ സഖ്യക്കാരോ ധൈര്യപ്പെട്ടില്ല. കാരണം, ഗാന്ധികുടുംബത്തിന്‌ തങ്ങളുടെ സ്വകാര്യതയെക്കുറിച്ചുള്ള ഭ്രാന്തമായ നിര്‍ബന്ധബുദ്ധിയെക്കുറിച്ച്‌ അവര്‍ക്ക്‌ തികഞ്ഞ ബോധമുണ്ടായിരുന്നു. പൊതുജനദൃഷ്ടിയില്‍ പൂര്‍ണമായി പെടുന്നത്‌ ഒഴിവാക്കാനാണ്‌ സോണിയ പ്രധാനമന്ത്രിയാകാന്‍ കൈവന്ന രണ്ടു അവസരങ്ങളും നിഷേധിച്ചു കളഞ്ഞത്‌.

എങ്കിലും നയപരമായ കാര്യങ്ങളില്‍ അവര്‍ മേധാവിത്വം പുലര്‍ത്തി. ഇന്ത്യ സന്ദര്‍ശിച്ച രാഷ്‌ട്രത്തലവന്‍മാരുമായി അവര്‍ ഔദ്യോഗിക ചര്‍ച്ചകള്‍ നടത്തി. വിദേശങ്ങളിലേക്ക്‌ ഔദ്യോഗിക യാത്രകള്‍ നടത്തി. അവര്‍ പാര്‍ലമെന്റിന്റെ അധോസഭയിലെ ഒരു തെരഞ്ഞെടുക്കപ്പെട്ട അംഗമാണ്‌, ദേശീയോപദേശക സമിതിയുടെ അധ്യക്ഷയുമാണ്‌. പ്രധാനമന്ത്രിയെ രണ്ടാം നിരക്കാരനായി പ്രതിപക്ഷം മുദ്രകുത്തുന്ന തരത്തില്‍ സോണിയക്ക്‌ സര്‍ക്കാരില്‍ മേധാവിത്വമുണ്ടായി.

ഇന്ത്യന്‍ രാഷ്‌ട്രീയത്തില്‍ സോണിയയുടെ നിലയും വിലയും അവരുടെ ആരോഗ്യകാര്യങ്ങള്‍ രഹസ്യമാക്കി വെക്കുന്നതില്‍ ചില ഇന്ത്യന്‍ മാധ്യമങ്ങള്‍ നടത്തിയ പ്രതിഷേധത്തില്‍നിന്നും അളക്കാവുന്നതാണ്‌. ബിസിനസ്‌ സ്റ്റാന്‍ഡേര്‍ഡ്‌ പത്രം എഡിറ്റോറിയലില്‍ എഴുതി, “ഒരു ജനാധിപത്യത്തില്‍, ജനങ്ങള്‍ക്ക്‌ അവരുടെ നേതാക്കളുടെ ആരോഗ്യകാര്യങ്ങള്‍ വിശദമായിത്തന്നെ അറിയുവാന്‍ അവകാശമുണ്ട്‌. സോണിയയുടെ ചികിത്സക്ക്‌ പൊതുഖജനാവിലെ പണമാണോ ചെലവഴിക്കുന്നത്‌? സോണിയയുടെ ആരോഗ്യനില കോണ്‍ഗ്രസിന്റെ ഭാവിയെക്കുറിച്ച്‌ ഗൗരവമായ ആശങ്കകളുയര്‍ത്തുന്നു. അവരുടെ സുഖപ്രാപ്തിക്കായി രാജ്യം മുഴുവന്‍ പ്രാര്‍ത്ഥിക്കുന്നുണ്ടാകാം. പക്ഷേ, ഇത്തരം അസുഖകരമായ ചോദ്യങ്ങളും അതോടൊപ്പം ഉയരുന്നുണ്ട്‌.

എങ്കിലും ഈ സമയം വരെയും ചോദ്യങ്ങള്‍ അടക്കിവെയ്‌ക്കപ്പെടുകയാണ്‌. പാര്‍ട്ടിയുടെ മാധ്യമവിഭാഗം സെക്രട്ടറി ടോം വടക്കന്‍ പൊതുജനം സോണിയാഗാന്ധിയുടെ സ്വകാര്യതക്കായുള്ള തൃഷ്ണയെ പിന്തുണയ്‌ക്കുകയാണെന്ന അഭിപ്രായക്കാരനാണ്‌. “ആരോഗ്യപരമായ കാര്യങ്ങള്‍ ഇന്ത്യയില്‍ അങ്ങേയറ്റം പരമപവിത്രമാണ്‌. സാധാരണയായി, ഞങ്ങള്‍ രോഗകാര്യങ്ങള്‍ ചര്‍ച്ച ചെയ്യുകയേ ഇല്ല. അയാള്‍ പറയുന്നു, “മിസ്സിസ്സ്‌ ഗാന്ധിക്ക്‌ അവരുടെ രോഗം പരമരഹസ്യമാക്കി വെയ്‌ക്കണമെന്ന്‌ പൂതിയുണ്ടെങ്കില്‍, ഞങ്ങള്‍ അവരുടെ രഹസ്യസ്വഭാവത്തെ അങ്ങേയറ്റം വിലമതിക്കുക തന്നെ ചെയ്യുന്നു. ഉടനെ അവര്‍ നമ്മോടൊപ്പം എത്തുന്നതായിരിക്കും.”

തന്റെ അഭാവത്തില്‍ സോണിയ പാര്‍ട്ടി കാര്യങ്ങള്‍ നോക്കി നടത്താന്‍ ഒരു നാലംഗ കമ്മറ്റിയെ നിയമിച്ച ശേഷമാണ്‌ അമേരിക്കയിലേക്ക്‌ വിട്ടത്‌. കമ്മറ്റിയില്‍ അവരുടെ അനന്തരാവകാശി എന്നു കരുതപ്പെടുന്ന പുത്രന്‍ രാഹുല്‍ഗാന്ധിയും ഉള്‍പ്പെടുന്നു.

Share
പ്രതികരിക്കാൻ ഇവിടെ എഴുതുക
Published by