Categories: Kerala

മാറാട്‌ പ്രതികളുടെ ജാമ്യം ഹൈക്കോടതി തള്ളി

Published by

കൊച്ചി: മാറാട്‌ കൂട്ടക്കൊലക്കേസിലെ 148-ാ‍ം പ്രതി കെ.പി.കോയമ്മു എന്ന ഹൈദ്രോസ്കുട്ടി, 95-ാ‍ം പ്രതി നിസാമുദീന്‍ എന്നിവരുടെ ജാമ്യാപേക്ഷ ഹൈക്കോടതി തള്ളി. 2003 മെയ്‌ 2 ന്‌ മാറാട്‌ കടപ്പുറത്തുണ്ടായ അക്രമത്തില്‍ എട്ടുപേര്‍ കൊല്ലപ്പെട്ടിരുന്നു. കേസ്‌ അന്വേഷിച്ച്‌ കുറ്റപത്രം സമര്‍പ്പിച്ച ക്രൈംബ്രാഞ്ച്‌ സംഘം പ്രതികളെ അറസ്റ്റ്‌ ചെയ്യാത്തതിനാല്‍ ഒളിവിലാണെന്ന്‌ കാണിച്ചിരുന്നു. എട്ടുവര്‍ഷം വിചാരണാ കോടതി നടപടികളില്‍ ഹാജരാകാതിരുന്നവരാണ്‌ പ്രതികളെന്ന്‌ കോടതി ചൂണ്ടിക്കാട്ടി കേസിന്റെ വിചാരണ വേളയില്‍ ഒളിവിലായിരുന്ന പ്രതികളെ പോലീസ്‌ അറസ്റ്റ്‌ ചെയ്ത്‌ ഹാജരാക്കുകയായിരുന്നുവെന്ന്‌ ജസ്റ്റിസ്‌ കെ.ടി.ശങ്കരന്‍ ചൂണ്ടിക്കാട്ടി. മാറാട്‌ സംഭവത്തില്‍ കോഴിക്കോട്‌ ക്രൈംബ്രാഞ്ച്‌ ക്രൈം 116/03 ല്‍ വിചാരണാ കോടതി 62 പ്രതികള്‍ക്ക്‌ ജീവപര്യന്തം ശിക്ഷ വിധിച്ചിരുന്നു. അത്‌ ഇപ്പോള്‍ ഹൈക്കോടതിയില്‍ അപ്പീല്‍ നിലനില്‍ക്കുന്നതാണ്‌.

വിചാരണ കോടതി വെറുതെവിട്ട പ്രതികളുടെ ആനുകൂല്യം തങ്ങള്‍ക്കും ലഭിക്കണമെന്ന പ്രതികളുടെ അപേക്ഷ കോടതി തള്ളി. പ്രതികള്‍ക്കെതിരെ ഇന്ത്യന്‍ ശിക്ഷാ നിയമം സെക്ഷന്‍ 120 (ബി), 143, 147, 324, 326, 307, 302, 153 (എ), ആര്‍/ഡബ്ല്യു 34, 149 പ്രകാരവും സ്ഫോടകവസ്തു നിയമം സെക്ഷന്‍ 3, 4, 5 പ്രകാരവുമുള്ള കേസാണുള്ളത്‌. എട്ടുവര്‍ഷം ഹാജരാകാതിരുന്ന പ്രതികള്‍ക്ക്‌ ജാമ്യം നല്‍കിയാല്‍ വിചാരണാ നടപടികള്‍ നീണ്ടുപോകുമെന്നും വീണ്ടും പ്രതികള്‍ ഒളിവില്‍ പോകാന്‍ സാധ്യതയുണ്ടെന്നുമുള്ള പ്രോസിക്യൂഷന്റെ വാദം അംഗീകരിച്ചുകൊണ്ടാണ്‌ ജാമ്യം നിഷേധിച്ചത്‌.

Share
പ്രതികരിക്കാൻ ഇവിടെ എഴുതുക
Published by