Categories: World

സിഖ്‌ കൂട്ടക്കൊല: കമല്‍നാഥിന്‌ നയതന്ത്ര പരിരക്ഷയുണ്ടോയെന്ന്‌ യുഎസ്‌ കോടതി പരിശോധിക്കും

Published by

ന്യൂയോര്‍ക്ക്‌: 1984 ല്‍ നടന്ന സിഖ്‌വിരുദ്ധ കലാപവുമായി ബന്ധപ്പെട്ട്‌ തന്നെ ചോദ്യംചെയ്യാന്‍ പാടില്ലെന്ന നഗരവികസനമന്ത്രി കമല്‍നാഥിന്റെ അവകാശത്തെ സംബന്ധിച്ച്‌ ന്യൂയോര്‍ക്കിലെ കോടതി സപ്തംബര്‍ 21 ന്‌ വാദം കേള്‍ക്കും. ചോദ്യംചെയ്യുന്നതില്‍നിന്ന്‌ തനിക്ക്‌ നയതന്ത്ര പരരിരക്ഷയുണ്ടെന്നാണ്‌ കമല്‍നാഥിന്റെ വാദം.

ന്യൂയോര്‍ക്കിലെ തെക്കന്‍ ജില്ലകള്‍ക്കായുള്ള ഫെഡറല്‍ കോടതി ജഡ്ജി റോബര്‍ട്ട്‌ ഡ്ലൂ സ്വീറ്റ്‌ വ്യക്തിപരമായി കേസിന്റെ വിശദാംശങ്ങള്‍ അറിയുകയും തെളിവുകള്‍ പരിശോധിക്കുകയും ചെയ്യും. ‘സിഖ്സ്‌ ഫോണ്‍ ജസ്റ്റിസ്‌’ എന്ന അമേരിക്ക ആസ്ഥാനമായുള്ള സംഘടനയാണ്‌ കമല്‍നാഥിനെതിരെ കേസ്‌ കൊടുത്തത്‌.

1984 നവംബറില്‍ ദല്‍ഹിയിലെ ഗുരുദ്വാര ഗഞ്ച്‌ ആക്രമണത്തിലുള്ള കമല്‍നാഥിന്റെ പങ്കിനെക്കുറിച്ച്‌ അറിയാനാണ്‌ ഹര്‍ജി.

തനിക്ക്‌ നയതന്ത്രപരമായ സംരക്ഷണമുണ്ടെന്ന കമല്‍നാഥിന്റെ വാദം അടിസ്ഥാനരഹിതമാണെന്ന്‌ സംഘടന പറയുന്നു. അമേരിക്കന്‍ സ്റ്റേറ്റ്‌ ഡിപ്പാര്‍ട്ടുമെന്റില്‍നിന്നും കമല്‍നാഥിന്‌ സഹായമൊന്നും ലഭിക്കുന്നില്ല. 2010 ഏപ്രില്‍ 20 ന്‌ അമേരിക്കന്‍ ഇന്ത്യ ബിനിസ്‌ കൗണ്‍സില്‍ യോഗത്തില്‍ പങ്കെടുക്കാനാണ്‌ അദ്ദേഹം എത്തിയത്‌.

സര്‍ക്കാര്‍ പ്രതിനിധിയെന്ന നിലയില്‍ പലപ്പോഴും ന്യൂയോര്‍ക്കിലേക്ക്‌ സഞ്ചരിക്കുന്നുവെന്നും ഫോറിന്‍ സോവറിന്‍ ആക്ട്‌ പ്രകാരം തനിക്ക്‌ ആനുകൂല്യങ്ങള്‍ക്ക്‌ അര്‍ഹതയുണ്ടെന്നായിരുന്നു കമല്‍നാഥിന്റെ വാദം.

കേസ്‌ അവസാനിപ്പിക്കാനായി തന്റെ 2010 ഏപ്രില്‍ സന്ദര്‍ശനത്തില്‍ സമന്‍സോ പരാതിയോ ലഭിച്ചിട്ടില്ലെന്നും അദ്ദേഹം കോടതി മുമ്പാകെ സത്യവാങ്മൂലം സമര്‍പ്പിച്ചിരുന്നു. സിഖുകാര്‍ക്കെതിരെ ഗൂഢാലോചനക്കും ആസൂത്രിത ആക്രമണങ്ങള്‍ക്കുമാണ്‌ കോടതി കോണ്‍ഗ്രസ്‌ പാര്‍ട്ടിക്കും കമല്‍നാഥിനും സമന്‍സയച്ചത്‌.

Share
പ്രതികരിക്കാൻ ഇവിടെ എഴുതുക
Published by