Categories: World

ലാദന്റെ മരണം: ഒബാമയുടെ വാദങ്ങള്‍ക്ക് തിരിച്ചടി

Published by

ന്യുയോര്‍ക്ക്: ഒസാമ ബിന്‍ലാദനെ കണ്ടെത്താനായാല്‍ കൊലപ്പെടുത്താന്‍ തന്നെയായിരുന്നു ദൗത്യസംഘത്തിന് ലഭിച്ച നിര്‍ദേശമെന്ന് വെളിപ്പെടുത്തല്‍. ലാദനെ വധിച്ച സംഘത്തിലെ അംഗമെന്ന് അവകാശപ്പെട്ട ഉദ്യോഗസ്ഥനാണ് ദ് ന്യൂയോര്‍ക്കര്‍ മാഗസിനില്‍ വെളിപ്പെടുത്തല്‍ നടത്തിയത്.

ബിന്‍ലാദനെ പിടികൂടാനോ തടവില്‍ വയ്‌ക്കാനോ സംഘത്തിന് ഉദ്ദേശ്യമില്ലായിരുന്നു. ഒരു നിമിഷത്തെ തീരുമാനമായിരുന്നില്ല ദൗത്യം. കരുതികൂട്ടി തന്നെയായിരുന്നു എല്ലാ നീക്കങ്ങളും. പേരു വെളിപ്പെടുത്താത്ത ഉദ്യോഗസ്ഥനെ ഉദ്ധരിച്ച് മാഗസിന്‍ ലേഖനത്തില്‍ പറയുന്നു. നിക്കോളസ് മിഡില്‍ എന്ന ലേഖകനാണ് ഇക്കാര്യങ്ങള്‍ വ്യക്തമാക്കിയത്.

ലാദന്റെ വീട്ടില്‍ കടന്ന ശേഷം സംഘം നടത്തിയ നീക്കങ്ങളും ഇദ്ദേഹം തുറന്നു പറഞ്ഞിട്ടുണ്ട്. ലാദന്റെ സുരക്ഷാ ഗാര്‍ഡുകളെ വധിക്കുകയായിരുന്നു ആദ്യ ലക്ഷ്യം. പിന്നീടു ലാദനെയും. കൊലപ്പെടുത്തിയ ശേഷം ലാദന്റെ ശരീരം അഫ്ഗാനിലേക്കു കൊണ്ടു പോകാനും പദ്ധതിയിട്ടു. യു.എസ് പ്രസിഡന്‍റ് ബരാക് ഒബാമ ദൗത്യസംഘത്തെ സന്ദര്‍ശിച്ചുവെന്നും ലാദനെ വെടിവച്ചത് ആരെന്ന് ആകാംക്ഷയോടെ ചോദിച്ചതായും മാഗസിനിന്‍ പറയുന്നു.

ലാദന്‍ നിരായുധനായി കീഴടങ്ങിയിരുന്നെങ്കില്‍ വധിക്കില്ലായിരുന്നെന്ന് ഒബാമ പറഞ്ഞിരുന്നു. ലാദന്‍ വധത്തിലെ സംഘത്തില്‍പ്പെട്ട ഈ ഉദ്യോഗസ്ഥന്റെ വെളിപ്പെടുത്തലുകള്‍ ഒബാമയുടെ വാദങ്ങള്‍ക്കു തിരിച്ചടിയായിരിക്കുകയാണ്.

Share
പ്രതികരിക്കാൻ ഇവിടെ എഴുതുക
Published by