Categories: India

ലോക്പാല്‍ ബില്‍ ഭരണഘടനാവിരുദ്ധമോയെന്ന്‌ എല്ലാ കക്ഷികളും പരിശോധിക്കട്ടെ: ഹസാരെ

Published by

ന്യൂദല്‍ഹി: പൗരസമൂഹത്തിന്റെ ലോക്പാല്‍ കരട്‌ ബില്‍ സമാന്തര സര്‍ക്കാര്‍ ലക്ഷ്യമിടുന്നതും ഭരണഘടനയുടെ അടിസ്ഥാനതത്വങ്ങള്‍ പോലും മറികടക്കുന്നുവെന്നുമുള്ള ആരോപണം ശരിയാണോയെന്ന്‌ എല്ലാ കക്ഷികളും തീരുമാനിക്കേണ്ടതുണ്ടെന്ന്‌ സാമൂഹ്യപ്രവര്‍ത്തകനും ഗാന്ധിയനുമായ അണ്ണാ ഹസാരെ പറഞ്ഞു.

എല്ലാ രാഷ്‌ട്രീയകക്ഷികളേയും സമീപിച്ച്‌ ഞങ്ങളുടെയും സര്‍ക്കാരിന്റേയും കരട്‌ ലോക്പാല്‍ ബില്‍ അവര്‍ക്ക്‌ കാട്ടിക്കൊടുക്കും. ഞങ്ങളുടെ കരടില്‍ എന്തെങ്കിലും ഭരണഘടനക്കെതിരായുണ്ടോ, അതോ അത്‌ സമാന്തര ഭരണത്തിനുള്ള ശ്രമമാണോ എന്ന്‌ വിശദമായി പഠിച്ച്‌ അഭിപ്രായം പറയാന്‍ അവരോട്‌ ആവശ്യപ്പെടും, ഹസാരെ പറഞ്ഞു. ഈ പ്രക്രിയയുടെ ഭാഗമായാണ്‌ മനുഷ്യാവകാശ പ്രവര്‍ത്തകന്‍ അരവിന്ദ്‌ കേജ്‌രിവാളും പഴയ പോലീസ്‌ മേധാവി കിരണ്‍ ബേദിയും ബിജെപി നേതാവ്‌ എല്‍.കെ. അദ്വാനിയെ സന്ദര്‍ശിച്ചത്‌, ഹസാരെ തുടര്‍ന്നു. സത്യഗ്രഹമാരംഭിച്ചാല്‍ ബാബാ രാംദേവിനെപ്പോലെ കൈകാര്യം ചെയ്യുമെന്ന കോണ്‍ഗ്രസ്‌ ജനറല്‍ സെക്രട്ടറി ദിഗ്‌വിജയ്‌ സിംഗിന്റെ ഭീഷണി അദ്ദേഹത്തിന്റെ പാര്‍ട്ടി അപകടത്തിലാവുമ്പോള്‍ ദിഗ്‌വിജയ്‌ സിംഗിനെപ്പോലുള്ളവര്‍ സംസാരിക്കാന്‍ നിര്‍ബന്ധിതരാവും എന്ന്‌ ഹസാരെ മറുപടി നല്‍കി. അവര്‍ പ്രക്ഷോഭത്തെ അടിച്ചമര്‍ത്തുകയും ജനങ്ങള്‍ അതില്‍ പങ്കെടുക്കുന്നില്ലെന്ന്‌ ഉറപ്പുവരുത്താന്‍ ശ്രമിക്കുകയുമാണെന്ന്‌ അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

ചര്‍ച്ചയിലൂടെ ബില്ലിന്റെ കരടിനെക്കുറിച്ച്‌ ഒരു ധാരണയിലെത്താന്‍ കഴിയുമെന്ന്‌ താന്‍ സര്‍ക്കാരിനെ അറിയിച്ചിരുന്നു. ഇലക്ഷന്‍ കമ്മീഷനെപ്പോലെയും ഇന്‍ഫര്‍മേഷന്‍ കമ്മീഷനെപ്പോലെയുമുള്ള അധികാരങ്ങള്‍ ലോക്പാലിന്‌ കൊടുക്കണമെന്ന്‌ ഞങ്ങള്‍ ആവശ്യപ്പെടുന്നു. അന്വേഷണത്തിനുള്ള അധികാരം നല്‍കേണ്ടതുണ്ട്‌, ഹസാരെ തുടര്‍ന്നു.

Share
പ്രതികരിക്കാൻ ഇവിടെ എഴുതുക
Published by