തിരുവനന്തപുരം: സ്വകാര്യ പരിപാടിയില്‍ പോലും ഭാരതാംബയുടെ ചിത്രം വയ്ക്കാന്‍ പാടില്ലെന്ന് ഗവര്‍ണര്‍ക്ക് മുഖ്യമന്ത്രി കത്തെഴുതുന്നതും അദ്ദേഹത്തെ നിശബ്ദനാക്കാന്‍ നോക്കുന്നതും അടിയന്തരാവസ്ഥയ്ക്ക് സമമെന്ന് മുന്‍ കേന്ദ്രമന്ത്രി വി.മുരളീധരന്.
പ്രതിപക്ഷത്തിരുന്ന് അടിയന്തരാവസ്ഥയ്ക്കെതിരെ പോരാടിയവര്‍ ഇന്ന് രാജ്യം ഭരിക്കുകയാണെന്ന് ഓര്‍ക്കണമെന്നും അദ്ദേഹം പറഞ്ഞു. ബിജെപി സിറ്റി ജില്ലാകമ്മിറ്റി സംഘടിപ്പിച്ച അടിയന്തരാവസ്ഥയുടെ അഞ്ച് പതിറ്റാണ്ട് ഭരണഘടനാ ഹത്യാ ദിനാചരണത്തിലെ ‘കോണ്‍ഗ്രസ് അടിച്ചേല്‍പ്പിച്ച അടിയന്തരാവസ്ഥ’ സെമിനാറില്‍ സംസാരിക്കുകയായിരുന്നു വി.മുരളീധരന്.
എന്ത് അധികാരത്തിന്റെ ബലത്തിലാണ് മുഖ്യമന്ത്രി ഗവര്‍ക്ക് നിര്‍ദേശം നല്‍കുന്നതെന്നും വി. മുരളീധരന് ചോദിച്ചു. ഗവര്‍ണറെ അവഹേളിച്ച വിദ്യാഭ്യാസ മന്ത്രിയെ ന്യായീകരിക്കുകയാണ് മുഖ്യമന്ത്രി. ആ മന്ത്രിക്ക് ഭരണഘടനയോടും ജനാധിപത്യത്തോടുമുള്ള പ്രതിബദ്ധത എത്രയാണെന്ന് നിയമസഭയി അദ്ദേഹം നടത്തിയ കോപ്രായത്തിലൂടെ ജനങ്ങള്‍ക്കറിയാം.
അടിയന്തരാവസ്ഥ സാഹചര്യം ഇന്നും കേരളത്തില്‍ നില്‍ക്കുകയാണ്. സര്‍ക്കാറിനു വേണ്ടി നിയമവിരുദ്ധ കാര്യങ്ങള്‍ ചെയ്യാത്തതിന് സെക്രട്ടേറിയറ്റിലെ നിരവധി ഉദ്യോഗസ്ഥരെ നിരന്തരം സ്ഥലം മാറ്റിക്കൊണ്ട് വായമൂടിക്കെട്ടിച്ച് പണിയെടുപ്പിക്കുകയാണ്. തിരുവനന്തപുരം മെഡിക്കല്‍ കോളജിലെ യൂറോളജി വിഭാഗം മേധാവിയുടെ തുറന്നുപറച്ചിലാണ് അവസാനത്തെ ഉദാഹരണം. ശസ്ത്രക്രിയ നടത്താന്‍ വേണ്ടത്ര ഉപകരണങ്ങളില്ലെന്ന് മന്ത്രിയുടെ ഓഫീസിനെ നിരവധി തവണ അറിയിച്ചിട്ടും പരിഹാരം ഉണ്ടായില്ല. ഒടുവില്‍ പാവപ്പെട്ട രോഗികള്‍ പണം മുടക്കി ഉപകരണങ്ങള്‍ വാങ്ങി നല്‍കേണ്ടി വന്നു. ഇത് തുറന്നുപറഞ്ഞ ഡോക്ടറുടെ ഫെയ്സ്ബുക്ക് പോസ്റ്റ് സിപിഎമ്മിന്റെ ജില്ലാ കമ്മിറ്റി അംഗം കരമന ഹരി ഇടപെട്ട് പിന്‍വലിപ്പിച്ചു. കാര്യങ്ങള്‍ തുറന്നുപറയാന്‍ സാധിക്കാത്ത സാഹചര്യം സൃഷ്ടിക്കുന്നത് അടിയന്തരാവസ്ഥ വേറൊരു രൂപത്തില്‍ കേരളത്തില്‍ നടപ്പിലാക്കുന്നതിനു സമമാണ്. ഗവര്‍ണറെ തടയുമെന്ന് പറഞ്ഞ് പോലീസിനെയും ഇടത് വിദ്യാര്‍ത്ഥി നേതാക്കളെയും രംഗത്തിറക്കിയിട്ടും ഗവര്‍ണര്‍ പരിപാടിക്ക് വന്നുപോയെങ്കില്‍ കേരളത്തില്‍ നടപ്പാക്കി കൊണ്ടിരിക്കുന്ന ജനാധിപത്യവിരുദ്ധ നടപടികള്‍ക്കെതിരെ അഭിപ്രായ സ്വാതന്ത്ര്യശേഷിയുള്ളവര് ഉണ്ടെന്ന ഓര്മിപ്പിക്കലാണെന്നും അദ്ദേഹം പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: