മുംബൈ: അന്തരിച്ച നടിയും മോഡലുമായ ഷെഫാലി ജാരിവാലയ്‌ക്ക് ഹൃദയാഘാതമുണ്ടാകാന്‍ കാരണം ആന്റി ഏജിങ് മരുന്നുകള്‍ ഉപയോഗിച്ചതിനാലെന്ന് റിപ്പോര്‍ട്ട്. ഏഴ് വര്‍ഷമായി ഷെഫാലി പ്രായം കുറവ് തോന്നിക്കുന്നതിനുള്ള ചികിത്സകള്‍ക്ക് വിധേയമായിരുന്നു. ഇതാകും ഹൃദയാഘാതത്തിലേക്ക് നയിച്ചതെന്നാണ് പോലീസ് കരുതുന്നതെന്ന് നടിയുടെ ബന്ധു വെളിപ്പെടുത്തി.
ഡോക്ടറുടെ നിര്‍ദേശ പ്രകാരമാണ് ഷെഫാലി ആന്റി ഏജിങ് മരുന്നുകള്‍ ഉപയോഗിക്കാന്‍ തുടങ്ങിയത്. 27ന് വീട്ടില്‍ ഒരു പൂജയുണ്ടായിരുന്നു. ഷെഫാലി ഉപവാസത്തിലായിരുന്നു. അന്നേദിവസം ഉച്ചയ്‌ക്ക് ഷെഫാലി ആന്റി ഏജിങ് ഇന്‍ജക്ഷന്‍ എടുത്തിരുന്നു. ഹൃദയാഘാതത്തിനുള്ള പ്രധാന കാരണം ഈ മരുന്നുകളുടെ അമിത ഉപയോഗമാണെന്നാണ് പോലീസ് വിലയിരുത്തുന്നതെന്ന് ഷെഫാലിയുടെ ബന്ധു അറിയിച്ചു. ഫോറന്‍സിക് സംഘം നടത്തിയ പരിശോധനയില്‍ ഷെഫാലിയുടെ വീട്ടില്‍ നിന്ന് ഇത്തരത്തിലുള്ള നിരവധി മരുന്നുകളും കണ്ടെത്തി.
വെള്ളിയാഴ്ച അന്ധേരിയിലെ വസതിയില്‍ കുഴഞ്ഞുവീണ ഷെഫാലിയെ ഉടന്‍ ആശുപത്രിയില്‍ എത്തിച്ചെങ്കിലും രാത്രിയോടെ ആരോഗ്യ നില വഷളാവുകയും മരണം സംഭവിക്കുകയുമായിരുന്നു. ഹൃദയാഘാതമായിരുന്നു മരണ കാരണം. മൂന്ന് ദിവസം മുമ്പ് വരെ ഷൂട്ടിങ്ങില്‍ പങ്കെടുക്കുകയും ഈ ചിത്രങ്ങള്‍ പുറത്തുവിടുകയും ചെയ്ത താരത്തിന്റെ വിയോഗം തീര്‍ത്തും അപ്രതീക്ഷിതമായിരുന്നു. വരുണ്‍ ധവാന്‍, പ്രിയങ്ക ചോപ്ര, വിശാല്‍ ആദിത്യ സിങ് തുടങ്ങി നിരവധി താരങ്ങള്‍ ഷെഫാലിയുടെ ആകസ്മിക മരണത്തില്‍ ദുഃഖം രേഖപ്പെടുത്തി.
2002ല്‍ പുറത്തിറങ്ങിയ കാണ്ടാ ലഗാ എന്ന ഗാനത്തിലൂടെയാണ് ഷെഫാലി പ്രശസ്തയാകുന്നത്, അന്ന് 20 വയസായിരുന്നു താരത്തിന്റെ പ്രായം. പിന്നീട് നിരവധി റിയാലിറ്റി ഷോകളിലും ഡാന്‍സ് ഷോകളിലും പങ്കെടുത്ത് ജനപ്രിയ താരമായി. ഷെഫാലിക്കൊപ്പം ഭര്‍ത്താവ് പരാഗ് ത്യാഗിയും നച്ച് ബലിയെ സീസണ്‍ 5, നച്ച് ബലിയെ സീസണ്‍ 7 എന്നീ ഡാന്‍സ് ഷോകളില്‍ ഒരുമിച്ചു പങ്കെടുത്തിരുന്നു. ബിഗ് ബോസ് 13-ാം സീസണിലും ഷെഫാലി പങ്കെടുത്തു. 2004ല്‍ ഹര്‍മീത് സിങ്ങിനെ വിവാഹം ചെയ്‌തെങ്കിലും 2009ല്‍ പിരിഞ്ഞു. 2015ലാണ് പരാഗ് ത്യാഗിയെ വിവാഹം കഴിച്ചത്. ഷെഫാലിയുടെ സംസ്‌കാര ചടങ്ങുകള്‍ പൂര്‍ത്തിയായി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: