ഷിംല : ഹിമാചൽ പ്രദേശിലും ഉത്തരാഖണ്ഡിലും ഇന്ന് കനത്ത മഴയ്‌ക്ക് സാധ്യത. ഹിമാചൽ പ്രദേശിലെ 4 ജില്ലകളിലും ഉത്തരാഖണ്ഡിലെ 9 ജില്ലകളിലും കനത്ത മഴയ്‌ക്ക് സാധ്യതയുണ്ടെന്ന് കാലാവസ്ഥാ വകുപ്പ് റെഡ് അലേർട്ട് പുറപ്പെടുവിച്ചിട്ടുണ്ട്.
പല സ്ഥലങ്ങളിലും മഴയും മണ്ണിടിച്ചിലും കാരണം ജനങ്ങൾ ബുദ്ധിമുട്ടുകൾ നേരിടുന്നുണ്ട്. കൂടാതെ നിരവധി പേർ വിവിധ സ്ഥലങ്ങളിൽ കുടുങ്ങിക്കിടക്കുകയും ചെയ്യുന്നുണ്ട്. ഇത്തരമൊരു സാഹചര്യത്തിൽ, ഹിമാചൽ മുഖ്യമന്ത്രി സുഖ്‌വീന്ദർ സിംഗ് സുഖു കാംഗ്ര, മാണ്ഡി, സോളൻ, സിർമൗർ എന്നിവിടങ്ങളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് അവധി പ്രഖ്യാപിച്ചു. ഈ നാല് ജില്ലകളിലും റെഡ് അലേർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്.
അടുത്ത 24 മണിക്കൂറിനുള്ളിൽ സംസ്ഥാനത്ത് വ്യാപകമായ മഴ പ്രതീക്ഷിക്കുന്നുണ്ട്. ഇന്ന് വൈകുന്നേരം മുതൽ മഴയുടെ തീവ്രത വീണ്ടും വർദ്ധിക്കാൻ സാധ്യതയുണ്ട്. വരും ദിവസങ്ങളിൽ കനത്തതോ അതിശക്തമായതോ ആയ മഴയ്‌ക്കുള്ള സാധ്യത കണക്കിലെടുത്ത്, സോളൻ, സിർമൗർ, കാംഗ്ര, മാണ്ഡി ജില്ലകളിൽ കാലാവസ്ഥാ നിരീക്ഷണ വകുപ്പ് റെഡ് അലേർട്ട് പുറപ്പെടുവിച്ചിട്ടുണ്ട്. സംസ്ഥാന സർക്കാർ സ്ഥിതിഗതികൾ നിരന്തരം നിരീക്ഷിച്ചുകൊണ്ടിരിക്കുകയാണ്, തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങൾ പുറപ്പെടുവിക്കുന്ന നിർദ്ദേശങ്ങൾ പാലിക്കാൻ ജനങ്ങളോട് അഭ്യർത്ഥിച്ചിട്ടുണ്ട്.
അതേ സമയം ധാർച്ചുലയിൽ മഴ ഒരു ദുരന്തമായി മാറിയിരിക്കുകയാണ്. ആദി കൈലാസ യാത്രയുടെ റൂട്ട് വീണ്ടും അടച്ചിട്ടു. ദോബത്തിൽ പാറകൾ വിണ്ടുകീറിയതിനെത്തുടർന്ന് ആദി കൈലാസ യാത്രാ റൂട്ട് അടച്ചത്.
ഇതിനു പുറമെ രുദ്രപ്രയാഗിലും കനത്ത മഴ തുടരുകയാണ്. രുദ്രപ്രയാഗ് ജില്ലയിൽ ഞായറാഴ്ച രാത്രി മുതൽ കനത്ത മഴ തുടരുകയാണ്. ഇതെ തുടർന്ന് കേദാർനാഥ് ധാമിലേക്ക് പോകുന്ന തീർത്ഥാടകരെ സോൻപ്രയാഗിൽ തടഞ്ഞു. കേദാർനാഥ് ഹൈവേയിൽ പലയിടത്തും മണ്ണിടിച്ചിൽ ഉണ്ടാകുന്നുണ്ട്. വിജയനഗറിലെ മുകളിലെ കുന്നിൽ നിന്ന് അവശിഷ്ടങ്ങളും പാറക്കല്ലുകളും വീണു. ഇത് നാലോ അഞ്ചോ വാഹനങ്ങൾക്ക് കനത്ത നാശനഷ്ടമുണ്ടാക്കി. ബദരീനാഥ് ഹൈവേ സിറോബഗഡിൽ രാത്രി വൈകി മുതൽ അടച്ചിട്ടിരിക്കുകയാണ്. നൂറുകണക്കിന് വാഹനങ്ങൾ ഹൈവേയുടെ ഇരുവശത്തും കുടുങ്ങിക്കിടക്കുന്നുണ്ട്.
അതേ സമയം ഉത്തരാഖണ്ഡിലെ ചമ്പാവത്ത്, ഡെറാഡൂൺ, ഹരിദ്വാർ, നൈനിറ്റാൾ, പൗരി ഗർവാൾ, രുദ്ര പ്രയാഗ്, തെഹ്‌രി ഗർവാൾ, ഉദ്ദം സിംഗ് നഗർ, ഉത്തർകാശി എന്നിവിടങ്ങളിൽ കനത്ത മഴയ്‌ക്ക് സാധ്യതയുണ്ടെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം റെഡ് അലർട്ട് പ്രഖ്യാപിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: