കൊച്ചി: മത്സ്യത്തൊഴിലാളികളെ പട്ടികജാതി, പട്ടിക വിഭാഗത്തില്‍ ഉള്‍പ്പെടുത്തണമെന്ന അഖില കേരള ധീവര സഭയുടെ ആവശ്യം കേന്ദ്രസര്‍ക്കാര്‍ അനുഭാവപൂര്‍വ്വം പരിഗണിക്കുമെന്നും ഇക്കാര്യം പ്രധാനമന്ത്രിയുടെ ശ്രദ്ധയില്‍പ്പെടുത്തുമെന്നും കേന്ദ്രമന്ത്രി എല്‍. മുരുകന്‍. അഖില കേരള ധീവര സഭ 19-ാം സംസ്ഥാന സമ്മേളനവും ധീവരദിന സമ്മേളനവും എറണാകുളം പണ്ഡിറ്റ് കറുപ്പന്‍ ജന്മശതാബ്ദി ഓഡിറ്റോറിയത്തില്‍ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
രാജ്യത്തിന്റെ സമ്പദ് വ്യവസ്ഥയുടെ വളര്‍ച്ചയില്‍ നിര്‍ണായക പങ്കുവഹിക്കുന്ന മത്സ്യത്തൊഴിലാളികളുടെ അടിസ്ഥാന സൗകര്യവികസനം പ്രധാനമാണ്. കേന്ദ്രസര്‍ക്കാര്‍ അതിനുള്ള നടപടികളുമായി മുന്നോട്ടു പോകുന്നു. 2047 ആകുമ്പോഴേയ്‌ക്കും രാജ്യത്തിന്റെ മൊത്തത്തിലുള്ള വികസനത്തിനൊപ്പം മത്സ്യതൊഴിലാളികളുടെ ജീവിത സാഹചര്യങ്ങളും ഉയര്‍ച്ചയിലെത്തുമെന്നും കേന്ദ്രമന്ത്രി വ്യക്തമാക്കി.
സമ്മേളനത്തില്‍ ധീവര ദിന അനുസ്മരണം മന്ത്രി സജി ചെറിയാന്‍ നിര്‍വഹിച്ചു. വിശ്വകാന്തി സപ്ലിമെന്റിന്റെ പ്രകാശനം പ്രതിപക്ഷ നേതാവ് വി.ഡി. സതീശന്‍ നിര്‍വഹിച്ചു. ബിജെപി സംസ്ഥാന അധ്യക്ഷനും മുന്‍ കേന്ദ്രമന്ത്രിയുമായ രാജീവ് ചന്ദ്രശേഖര്‍ മുഖ്യാത്ഥിയായി പങ്കെടുത്തു. ധീവര സഭ സംസ്ഥാന പ്രസിഡന്റ് അഡ്വ. യു.എസ്. ബാലന്‍ അധ്യക്ഷത വഹിച്ചു.
ഉന്നത വിദ്യാഭ്യാസ രംഗത്ത് മികവ് തെളിയിച്ചവരെയും കലാരംഗത്ത് വിവിധ പുരസ്‌കാരം നേടിയവരെയും ചടങ്ങില്‍ ആദരിച്ചു. ധീവര സഭ സംസ്ഥാന ജനറല്‍ സെക്രട്ടറിയും മുന്‍ എംഎല്‍എയുമായ വി. ദിനകരന്‍, ട്രഷറര്‍ എ. ദാമോദരന്‍, വൈസ് പ്രസിഡന്റുമാരായ പൂന്തുറ ശ്രീകുമാര്‍, എം.വി. വാരിജാക്ഷന്‍, സെക്രട്ടറി കെ.കെ. തമ്പി എന്നിവര്‍ സംസാരിച്ചു.
സമാപന ദിവസമായ ഇന്ന് രാവിലെ 10.30ന് മഹിളാ യുവജന സാംസ്‌കാരിക സമ്മേളനം മുന്‍ പ്രതിപക്ഷനേതാവ് രമേശ് ചെന്നിത്തല ഉദ്ഘാടനം ചെയ്യും. മുന്‍ മന്ത്രി എസ്. ശര്‍മ്മ മുഖ്യപ്രഭാഷണം നടത്തും. തുടര്‍ന്ന് ഭാരവാഹികളുടെ തിരഞ്ഞെടുപ്പും നടക്കും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: