ന്യൂദല്‍ഹി: അന്താരാഷ്‌ട്ര ബഹിരാകാശ നിലയത്തിലുള്ള ഭാരത ബഹിരാകാശ സഞ്ചാരി ശുഭാംശു ശുക്ലയുമായി പ്രധാനമന്ത്രി നരേന്ദ്ര മോദി ഇന്നലെ വൈകിട്ട് വീഡിയോ സ്ട്രീമിങ്ങിലൂടെ സംസാരിച്ചു. ബഹിരാകാശത്തില്‍ ഭാരത പതാക പാറിച്ചതില്‍ ശുഭാംശുവിനെ മോദി അഭിനന്ദിച്ചു.
ശുഭാംശു, താങ്കളിപ്പോള്‍ ജന്മഭൂമിയില്‍ നിന്നും ഭാരതഭൂമിയില്‍ നിന്നും വളരെ അകലെയാണെങ്കിലും ഭാരതത്തിലെ ജനങ്ങളുടെ ഹൃദയത്തിന്റെ ഏറ്റവും അടുത്താണ്. ശുഭം എന്നത് താങ്കളുടെ പേരിലുമുണ്ട്. താങ്കളുടെ യാത്ര പുതിയ യുഗത്തിന്റെ ശുഭാരംഭവുമാണ്. നമ്മള്‍ രണ്ടുപേരും മാത്രമാണ് സംസാരിക്കുന്നതെങ്കിലും 140 കോടി ജനങ്ങളുടെ സ്വപ്നങ്ങളും ഒപ്പം ചേരുകയാണ്. എന്റെ ശബ്ദത്തില്‍ എല്ലാ ഭാരതീയരുടെയും ഉത്സാഹവും ആവേശവും ഉള്‍ച്ചേര്‍ന്നിരിക്കുന്നു, പ്രധാനമന്ത്രി പറഞ്ഞു. ശുഭാംശുവിന്റെ സുഖവിവരങ്ങളും പ്രധാനമന്ത്രി ചോദിച്ചറിഞ്ഞു.
ഈ യാത്ര എന്റേതു മാത്രമല്ല. നമ്മുടെ രാജ്യത്തിന്റേതു കൂടിയാണെന്ന് ശുഭാംശു പറഞ്ഞു. എല്ലാവരുടെയും പ്രാര്‍ത്ഥനയും ആശീര്‍വാദവും ഉള്ളതിനാല്‍ എല്ലാം നന്നായി പോകുന്നു. നിലയത്തില്‍ സുരക്ഷിതനാണ്. ഇതൊരു പുതിയ അനുഭവമാണ്. നമ്മുടെ രാജ്യം വളരെ വേഗം മുന്നേറിക്കൊണ്ടിരിക്കുകയാണ്. പുതിയ അനുഭവത്തെ ഒരു സ്പോഞ്ചിനെപ്പോലെ ആഗിരണം ചെയ്യുകയാണ്. സൂര്യോദയവും സൂര്യാസ്തമയവും ഒരു ദിവസം 16 തവണ കാണാമെന്നും ശുഭാംശു പറഞ്ഞു.
രാജ്യം ശുഭാംശുവിനെ ഓര്‍ത്ത് അഭിമാനിക്കുന്നെന്നു മോദി പറഞ്ഞു. ഗഗന്‍യാന്‍, സ്വന്തം സ്പേസ് സ്റ്റേഷന്‍, ചന്ദ്രനിലേക്കുള്ള പദ്ധതികള്‍ എല്ലാത്തിലും ശുഭാംശുവിന്റെ അനുഭവങ്ങള്‍ മുതല്‍ക്കൂട്ടാകും. 140 കോടി ജനങ്ങളുടെ ആശംസകളും പ്രാര്‍ത്ഥനകളുമുണ്ട്. ശുഭാംശുവിനും സംഘത്തിനും പ്രധാനമന്ത്രി എല്ലാവിധ ആശംസകളും പ്രാര്‍ത്ഥനകളും നേര്‍ന്നു.
ഈ ബഹിരാകാശ നിലയത്തിലിരുന്ന് ഞാന്‍ വിളിക്കുന്നു, ഭാരത് മാതാ കീ ജയ്… എന്നാണ് ശുഭാംശു സംഭാഷണം അവസാനിപ്പത്. പ്രധാനമന്ത്രിയുടെ ഔദ്യോഗിക സോഷ്യല്‍ മീഡിയാ പ്ലാറ്റ്ഫോമുകളില്‍ സംഭാഷണം തത്സമയം സംപ്രേഷണം ചെയ്തിരുന്നു.
സംഭാഷണത്തില്‍ നിന്ന്
പ്രധാനമന്ത്രി: അന്തരീക്ഷത്തിന്റെ ഇത്രയും വിശാലത കാണുമ്പോള്‍ എന്ത് തോന്നുന്നു. ഭാരതത്തെ എങ്ങനെയാണ് കാണുന്നത്
ശുഭാംശു: ഭാരതത്തെ വളരെ മനോഹരമായാണ് കാണുന്നത്. മാപ്പില്‍ കാണുന്ന പോലെ അതിര്‍ത്തികളൊന്നും കാണാനില്ല. ഭൂമിയുടെ ഏകതയാണ് ദൃശ്യമാകുന്നത്. നാനാത്വത്തില്‍ ഏകത്വമെന്ന ഭാരതത്തിന്റെ ചിന്തയാണ് ഇവിടെയും വ്യക്തമാകുന്നത്.
പ്രധാനമന്ത്രി: അവിടെ കാര്യങ്ങള്‍ എത്രത്തോളം വ്യത്യാസമാണ്.
ശുഭാംശു: ഉറക്കം വലിയ വെല്ലുവിളിയാണ്. ഭക്ഷണം കഴിക്കുന്നതിലടക്കം വ്യത്യാസമുണ്ട്. പരിശീലനം ലഭിച്ചത് ഗുണം ചെയ്യുന്നു. ധ്യാനത്തിന്റെ ഗുണം ലഭിക്കുന്നുണ്ട്. വലിയ സമ്മര്‍ദങ്ങളെ അതിജീവിക്കാന്‍ കഴിയുന്നു.
പ്രധാനമന്ത്രി: ബഹിരാകാശനിലയത്തില്‍ ഇപ്പോള്‍ എന്ത് പരീക്ഷണമാണ് നടത്തുന്നത്
ശുഭാംശു: പല പ്രത്യേക പരീക്ഷണങ്ങളും ബഹിരാകാശ നിലയത്തില്‍ ഡിസൈന്‍ ചെയ്യുന്നു. സ്റ്റെം സെല്ലുകളെ സംബന്ധിച്ച് പരീക്ഷണമാണ് ആദ്യം നടത്തുന്നത്. മൈക്രോലെവലിലാണ് രണ്ടാമത്തെ പരീക്ഷണം. ചന്ദ്രയാന്റെ വിജയത്തിനുശേഷം യുവജനങ്ങളുടെ പ്രതീക്ഷ വലിയ രീതിയില്‍ വര്‍ദ്ധിച്ചു. ഇപ്പോള്‍ കൂടുതല്‍ വര്‍ദ്ധിച്ചു. ഭാവി പരീക്ഷണങ്ങള്‍ക്കും ഇത് വലിയ പ്രചോദനമാകും.
പ്രധാനമന്ത്രി: യുവാക്കള്‍ക്ക് എന്ത് സന്ദേശം നല്കുന്നു
ശുഭാംശു: വലിയ സ്വപ്നങ്ങള്‍ കാണണം. വിജയത്തിലേക്ക് ഒരു വഴി മാത്രമല്ല, പല വഴികളുണ്ട്. പരിശ്രമം അവസാനിപ്പിക്കരുത്. ഈ അനുഭവങ്ങള്‍ വലിയ പാഠമാണ്. എല്ലാം ഭാരതത്തിന്റെ ഭാവി പരീക്ഷണങ്ങളില്‍ സഹായിക്കും.
I had a wonderful conversation with Group Captain Shubhanshu Shukla as he shared his experiences from the International Space Station. Watch the special interaction! https://t.co/MoMR5ozRRA
— Narendra Modi (@narendramodi) June 28, 2025
പ്രതികരിക്കാൻ ഇവിടെ എഴുതുക: