ഭുപേന്ദര്‍ യാദവ്
കേന്ദ്ര വനം, പരിസ്ഥിതി,
കാലാവസ്ഥാ വ്യതിയാന മന്ത്രി
മനുഷ്യ നിര്‍മിത കാലാവസ്ഥാ വ്യതിയാനത്തിന്റെ പ്രത്യാഘാതം ലോകമെമ്പാടും അനുഭവപ്പെടുകയാണ്. ഇന്റര്‍-ഗവണ്മെന്റല് പാനല്‍ ഓണ്‍ ക്ലൈമറ്റ് ചേഞ്ചി (ഐപിസിസി) ന്റെ ആറാമത്തെ വിലയിരുത്തല്‍ റിപ്പോര്‍ട്ടില്‍, വ്യാവസായിക വിപ്ലവത്തിന് മുമ്പുള്ള (1850-1900) നിലവാരവുമായി താരതമ്യപ്പെടുത്തുമ്പോള്‍ 2011-20 ദശകത്തില്‍ ഭൂമിയുടെ താപനില 1.1 ഡിഗ്രി സെല്‍ഷ്യസ് വര്‍ധിച്ചതായി പറയുന്നു. അതേസമയം, വികസിത രാജ്യങ്ങള്‍ ആഗോള കാര്‍ബണ്‍ ബജറ്റിന്റെ ആനുപാതികമല്ലാത്ത പങ്ക് കൈവശപ്പെടുത്തുകയും കാലാവസ്ഥാ നടപടികളെ പ്രോത്സാഹിപ്പിക്കുന്നതിനുള്ള നിര്‍വഹണ ചെലവുകള്‍ വഹിക്കാന്‍ വിസമ്മതിക്കുകയും ചെയ്യുന്നു.
ഈ ആശങ്കകളെ അതിജീവിച്ച്, ‘സര്‍വേ ഭവന്തു സുഖിനഃ’ എന്ന പൗരാണിക വേദ തത്വം സഹസ്രാബ്ദങ്ങളായി മാനവ സംസ്കാരത്തെ മുന്നോട്ട് നയിക്കുന്നു. കാലാവസ്ഥാ വ്യതിയാനമെന്ന വെല്ലുവിളിയുമായി ലോകം മല്ലിടുമ്പോള്‍, കാലാവസ്ഥാ കാര്യനിര്‍വഹണത്തോടുള്ള ഭാരതത്തിന്റെ സമീപനം കാലാതീതമായ വേദ ജ്ഞാനത്തിലാണ് അനുരണനം കണ്ടെത്തുന്നത്.
ഒരു വശത്ത്, ആഗോള സമൂഹം പലപ്പോഴും കാലാവസ്ഥാ വ്യതിയാനത്തിന്റെ ‘അപ്രിയ സത്യങ്ങളില്‍’- അതായത് വര്‍ദ്ധിച്ചുവരുന്ന താപനില, ക്രമരഹിതമായ കാലാവസ്ഥാ രീതികള്‍, വര്‍ദ്ധിച്ചുവരുന്ന ദുരന്തങ്ങള്‍ എന്നിവയില്‍- ശ്രദ്ധ കേന്ദ്രീകരിക്കുന്നു. ഭാരതമാകട്ടെ ‘ഹിതകരമായ പ്രവര്‍ത്തനം’ എന്ന ദര്‍ശനത്തെ പിന്തുണയ്ക്കുന്നു.
‘നമ്മള് എന്ത് ഭൂമിയില്‍ നിന്ന് കുഴിച്ചെടുക്കുന്നുവോ, അത് വേഗത്തില്‍ വളരട്ടെ, ഭൂമിയുടെ ജീവശക്തിയെ ഹനിക്കുകയോ ഹൃദയത്തെ മുറിപ്പെടുത്തുകയോ ചെയ്യരുത്’ എന്ന അഥര്‍വ്വവേദത്തിലെ ഒരു വാക്യം, ആധുനിക കാലാവസ്ഥാ ശാസ്ത്രം ഉരുത്തിരിയുന്നതിനും ആയിരക്കണക്കിന് വര്‍ഷങ്ങള്‍ക്ക് മുമ്പുള്ള പുനരുത്പാദന, പ്രകൃതിവിഭവ പരിപാലന തത്വങ്ങളെ ഉദ്ഘോഷിക്കുന്നു. കാലാവസ്ഥാ പ്രവര്‍ത്തനത്തോടുള്ള നമ്മുടെ സമീപനം ഈ പൗരാണിക ധാരണയെ സമകാലിക നയ ചട്ടക്കൂടുകളിലേക്ക് ഇഴചേര്‍ത്തു. പരമ്പരാഗത ജ്ഞാനത്തിന്റെയും ആധുനിക കര്‍മ്മശേഷിയുടെയും സവിശേഷമായ സമന്വയം സൃഷ്ടിച്ചു.
ഈ സമീപനത്തില്‍ നിന്ന് പ്രേരണ ഉള്‍ക്കൊണ്ട്, 2014-ല്‍ അധികാരമേറ്റ് ആഴ്ചകള്‍ക്കുള്ളില്‍, പ്രധാനമന്ത്രി നരേന്ദ്ര മോദി ലളിതവും ഗഹനവുമായ ഭരണപരമായ തീരുമാനത്തിലൂടെ തന്റെ കാലാവസ്ഥാ പ്രതിബദ്ധതയും ദീര്‍ഘവീക്ഷണവും പ്രകടമാക്കി. വനം, പരിസ്ഥിതി മന്ത്രാലയത്തിനൊപ്പം ‘കാലാവസ്ഥാ വ്യതിയാനം’ കൂട്ടിച്ചേര്‍ത്തുകൊണ്ട്, കാലാവസ്ഥാ പ്രവര്‍ത്തനത്തെ കേവലം ബാഹ്യ ആശങ്ക എന്നതില്‍ നിന്ന് ഭരണപരമായ മുന്‍ഗണന എന്ന നിലയിലേക്ക് അദ്ദേഹം ഉയര്‍ത്തി. 2015 ല്‍ കാലാവസ്ഥാ വ്യതിയാനത്തിനായുള്ള നാഷണല്‍ അഡാപ്റ്റേഷന് ഫണ്ടിന്റെ സൃഷ്ടി ഈ പ്രതിബദ്ധതയ്ക്ക് ഉദാഹരണമാണ്. ഇതിലൂടെ കാലാവസ്ഥാ പ്രതിരോധത്തിനായി സംസ്ഥാനങ്ങള്‍ക്ക് സമര്‍പ്പിത വിഭവങ്ങള്‍ ലഭ്യമാക്കി. വിവിധ സംസ്ഥാന സര്‍ക്കാരുകള്‍ സ്വന്തം കാലാവസ്ഥാ വ്യതിയാന വകുപ്പുകള്‍ സ്ഥാപിച്ചുകൊണ്ട് ഭാവാത്മകമായി പ്രതികരിച്ചു. കാലാവസ്ഥാ പ്രവര്‍ത്തനങ്ങളുടെ ഒരു ഫെഡറല്‍ ചട്ടക്കൂട് സൃഷ്ടിക്കപ്പെട്ടു.
2015 ല്‍, പ്രധാനമന്ത്രി മോദി നേതൃത്വത്തില്‍ ഭാരതം, ആഗോള കാലാവസ്ഥാ ചര്‍ച്ചകളില്‍ സുപ്രധാന പങ്ക് വഹിച്ചു. പാരീസ് കരാര്‍ രൂപപ്പെടുത്തുന്നതില്‍ നിര്‍ണ്ണായക പങ്ക് വഹിച്ചു. ഭൂമാതാവിനെ പരിപാലിക്കുന്നതിലും സംരക്ഷിക്കുന്നതിലുമുള്ള പ്രതിബദ്ധത പ്രധാനമന്ത്രി പ്രഖ്യാപിച്ചു. കാലാവസ്ഥാ പ്രതിബദ്ധതകളെ ഭാരമായി കാണുന്ന രാജ്യങ്ങളില്‍ നിന്ന് വ്യത്യസ്തമായി, നമ്മുടെ ആഭ്യന്തര അനിവാര്യതകളാലും ദേശീയ സാഹചര്യങ്ങളാലും നയിക്കപ്പെടുന്നതും, ആഗോള സമൂഹത്തോടുള്ള നമ്മുടെ ഉത്തരവാദിത്തം നിറവേറ്റുന്നതിന്റെ പ്രതിഫലനവുമെന്ന നിലയില്‍, അതേ വര്‍ഷം പാരീസില്‍ നടന്ന കാലാവസ്ഥാ ഉച്ചകോടിയില്‍ ഇദംപ്രഥമമായി നാഷണല്‍ ഡിറ്റര്‍മൈന്‍ഡ് കോണ്ട്രിബ്യൂഷന്സ് രൂപപ്പെടുത്തിക്കൊണ്ട് മൂര്‍ത്തമായ നടപടികളിലേക്ക് ഭാരതം കടന്നു.
പാരീസ് കരാര്‍ ഒപ്പിട്ട 2015 ല്‍ ആരംഭിച്ച സുപ്രധാന സംരംഭമായിരുന്നു അന്താരാഷ്ട്ര സൗരോര്‍ജ്ജ സഖ്യത്തിന്റെ രൂപീകരണം. 120-ലധികം രാജ്യങ്ങള്‍ക്ക് അതില്‍ അംഗത്വമുണ്ട്. സൗരോര്‍ജ്ജ സമ്പന്നമായ രാജ്യങ്ങള്‍ക്ക് ശുദ്ധമായ ഊര്‍ജ്ജ പരിഹാരങ്ങള്‍ക്ക് വേണ്ടി സഹകരിച്ചു മുന്നേറാനുള്ള ഒരു വേദി എന്ന നിലയിലാണ് ഈ സഖ്യം സ്ഥാപിക്കപ്പെട്ടത്. പുനരുപയോഗ ഊര്‍ജ്ജത്തിന് (ആര് ഇ) നല്കിയ പ്രചോദനത്തിന്റെ ഫലമായി, 2014-ല്‍ വെറും 76 ജിഡബ്ല്യു ആയിരുന്ന പുനരുപയോഗ ഊര്‍ജ്ജ സ്ഥാപിത ശേഷി 2025 മാര്‍ച്ചില്‍ 220 ജിഡബ്ല്യു ആയി വര്‍ദ്ധിച്ചു. 2030 ആകുമ്പോഴേക്കും ഇത് 500 ജിഗാ വാട്ടില്‍ എത്താന്‍ സാധ്യതയുണ്ട്. സ്ഥാപിത ശേഷിയുടെ കാര്യത്തില്‍, ഭാരതം പുനരുപയോഗ ഊര്‍ജ്ജത്തിലും, കാറ്റില്‍ നിന്നുള്ള ഊര്‍ജ്ജത്തിലും 4-ാം സ്ഥാനത്തും, സൗരോര്‍ജ്ജത്തില്‍ 3-ാം സ്ഥാനത്തുമാണ്.
മുന്‍നിര പദ്ധതികള്‍ക്ക് തുടക്കം കുറിച്ചതിനൊപ്പം കാലാവസ്ഥാ പരിവര്‍ത്തന പ്രവര്‍ത്തനങ്ങളോടുള്ള ഭാരതത്തിന്റെ പ്രതിബദ്ധതയും ശക്തി പ്രാപിച്ചു. പ്രധാനമന്ത്രി ഉജ്ജ്വല യോജന (2016) കോടിക്കണക്കിന് വനിതകള്‍ക്ക് ശുദ്ധമായ പാചക ഇന്ധനം ലഭ്യമാക്കി. പിഎം-കുസും പദ്ധതി (2019) കര്‍ഷകരെ സൗരോര്‍ജ്ജ പരിഹാരങ്ങളിലേക്കാനയിക്കുകയും ശാക്തീകരിക്കുകയും ചെയ്തു. പുരപ്പുറ സൗരോര്‍ജ്ജ പദ്ധതി രാജ്യത്തുടനീളം പുനരുപയോഗ ഊര്‍ജ്ജ സ്വീകാര്യത ത്വരിതപ്പെടുത്തി.
2019 സെപ്തംബര്‍ 23 ന് ന്യൂയോര്‍ക്കില്‍ നടന്ന ഐക്യരാഷ്ട്രസഭയുടെ കാലാവസ്ഥാ പ്രവര്‍ത്തന ഉച്ചകോടിയില്‍, പ്രധാനമന്ത്രി നരേന്ദ്ര മോദി ദുരന്ത പ്രതിരോധ അടിസ്ഥാന സൗകര്യങ്ങള്‍ക്കായുള്ള സഖ്യം പ്രഖ്യാപിച്ചു. 2019 ആഗസ്ത് 28 ന് ഇതിന് ഔപചാരികമായി തുടക്കം കുറിച്ചു. ദുരന്ത പ്രതിരോധ അടിസ്ഥാന സൗകര്യ വികസനം പ്രോത്സാഹിപ്പിക്കുന്നതിനുള്ള ആഗോള പങ്കാളിത്തമാണ് ഇതിലൂടെ സൃഷ്ടിക്കപ്പെടുന്നത്. കാലാവസ്ഥാ ലക്ഷ്യങ്ങള്‍ നേടിയെടുക്കാനുതകുന്ന വ്യാവസായിക പരിവര്‍ത്തനത്തോടുള്ള രാജ്യത്തിന്റെ പ്രതിബദ്ധത പ്രകടമാക്കിക്കൊണ്ട് സ്വീഡനുമായുള്ള പങ്കാളിത്തത്തിലാണ് ലീഡര്‍ഷിപ്പ് ഗ്രൂപ്പ് ഫോര്‍ ഇന്‍ഡസ്ട്രി ട്രാന്സിഷന് സൃഷ്ടിക്കപ്പെട്ടത്. സൗരോര്‍ജ്ജ ഉത്പാദനത്തിനായുള്ള ഉത്പാദന ബന്ധിത പ്രോത്സാഹന പദ്ധതി (2020) ആഭ്യന്തര സൗരോര്‍ജ്ജ ശേഷി പതിന്മടങ്ങ് മെച്ചപ്പെടുത്തി. ഊര്‍ജ്ജമേഖലയിലെ ഇറക്കുമതി ആശ്രിതത്വം കുറയ്ക്കുകയും ശക്തമായ തദ്ദേശീയ സൗരോര്‍ജ്ജ ആവാസവ്യവസ്ഥ സൃഷ്ടിക്കുകയും ചെയ്തു.
ഗ്ലാസ്ഗോയില്‍ (2021) നടന്ന കാലാവസ്ഥാ ഉച്ചകോടിയില്‍, കാലാവസ്ഥാ പ്രയാണത്തെ കൂടുതല്‍ ശക്തിപ്പെടുത്തുന്ന ചരിത്രപരമായ പ്രഖ്യാപനങ്ങള്‍ ഭാരതം നടത്തി. പ്രധാനമന്ത്രി നടത്തിയ ദേശീയ പ്രസ്താവനയില്‍, രാജ്യത്തിന്റെ അഭിലാഷ പദ്ധതിയായ പഞ്ചാമൃത് പ്രഖ്യാപിച്ചു- 2070 ഓടെ മെച്ചപ്പെട്ട കാലാവസ്ഥാ പ്രതിബദ്ധതയും പൂജ്യം കാര്‍ബണ്‍ ബഹിര്‍ഗമനം എന്ന ലക്ഷ്യം കൈവരിക്കുന്നതും ഉള്‍പ്പെടുന്ന അഞ്ച് അമൃത ഘടകങ്ങള്‍ – അദ്ദേഹം പ്രഖ്യാപിച്ചു. അതേ പ്രസംഗത്തില്‍, പ്രധാനമന്ത്രി മിഷന് LiFE – ലൈഫ്സ്റ്റൈല്‍ ഫോര്‍ എന്‍വയോണ്‍മെന്റ് (കാലാവസ്ഥാ സൗഹൃദ ജീവിത ശൈലി) അവതരിപ്പിച്ചു. അതുവഴി കാലാവസ്ഥാ വ്യതിയാനത്തിനെതിരായ പോരാട്ടത്തില്‍ പൗരന്മാരെയും അണിചേര്‍ത്തു. ഈ ചരിത്രപരമായ പ്രതിബദ്ധത ഭാരതത്തെ വികസ്വര രാജ്യങ്ങളുടെ കാലാവസ്ഥാ നേതൃത്വത്തിലേക്ക് ഉയര്‍ത്തി.
2021 നവംബര്‍ 2-ന് ഗ്ലാസ്ഗോയിലെ ഉച്ചകോടിയില്‍, പ്രധാനമന്ത്രി മോദി ഇന്‍ഫ്രാസ്ട്രക്ചര്‍ ഫോര്‍ റെസിലന്റ് ഐലന്‍ഡ് സ്റ്റേറ്റ്സിന് തുടക്കം കുറിച്ചു. ഓസ്ട്രേലിയ, ഫിജി, ജമൈക്ക, മൗറീഷ്യസ്, യുകെ എന്നീ രാജ്യങ്ങളുടെ പ്രധാനമന്ത്രിമാരും ഇതില്‍ പങ്കുചേര്‍ന്നു.
2022-ല്‍ ഭാരതം അതിന്റെ എന്‍ഡിസി പുതുക്കി നിശ്ചയിച്ചു. പാരമ്പര്യങ്ങളും സംരക്ഷണ മൂല്യങ്ങളും മിതത്വവും അടിസ്ഥാനമാക്കിയുള്ള, ആരോഗ്യപൂര്‍ണ്ണവും സുസ്ഥിരവുമായ ജീവിത ശൈലി പ്രചരിപ്പിക്കുന്നതിനുള്ള പരിമാണരഹിത ലക്ഷ്യമായി മിഷന് ഘശഎഋ സ്വീകരിക്കപ്പെട്ടു. ഈ പ്രതിബദ്ധതകളെ അടിസ്ഥാനമാക്കി, 2070-ഓടെ പൂജ്യം കാര്‍ബണ്‍ ബഹിര്‍ഗമനം എന്ന ലക്ഷ്യം കൈവരിക്കുന്നതിനൊപ്പം സുസ്ഥിര വികസനത്തിനുള്ള രൂപരേഖയും മുന്നോട്ടു വച്ച ഭാരതം, 2022 നവംബറില്‍ ദീര്‍ഘകാല ലോ എമിഷന്‍ ഡെവലപ്മെന്റ് സ്ട്രാറ്റജി സമര്‍പ്പിച്ചു. അതേ വര്‍ഷം തന്നെ ദേശീയ ഹരിത ഹൈഡ്രജന്‍ ദൗത്യം ആരംഭിച്ചു. ഊര്‍ജ്ജ സ്വാതന്ത്ര്യത്തെയും ശുദ്ധമായ ഊര്‍ജ്ജ പരിവര്‍ത്തനത്തെയും കുറിച്ചുള്ള നമ്മുടെ ദര്‍ശനങ്ങളുമായി പൊരുത്തപ്പെടുന്ന, ഹരിത ഹൈഡ്രജന്റെ ഉത്പാദനത്തിനും കയറ്റുമതിക്കുമുള്ള ആഗോള കേന്ദ്രമായി ഭാരതത്തെ മാറ്റാന്‍ ഇത് ലക്ഷ്യമിടുന്നു.
2024-ല്‍ പൗര കേന്ദ്രീകൃതമായ രണ്ട് പരിവര്‍ത്തന സംരംഭങ്ങള്‍ക്ക് ഭാരതം തുടക്കം കുറിച്ചു. പ്രധാനമന്ത്രി സൂര്യ ഘര്‍ മുഫ്ത് ബിജ്ലി യോജന സൗരോര്‍ജ്ജ ലഭ്യതയെ ജനാധിപത്യവത്ക്കരിച്ചു. ഒപ്പം ‘ഏക് പേഡ് മാ കേ നാം’ (അമ്മയുടെ പേരില്‍ ഒരു മരം) എന്ന പദ്ധതിയുടെ ഉദ്ഘാടനം വനവത്ക്കരണത്തിനായുള്ള ബഹുജന പ്രസ്ഥാനം ആരംഭിച്ചു. ഇവയിലൂടെ കാലാവസ്ഥാ പ്രവര്‍ത്തനത്തിന് സംഭാവന നല്കാന് ഓരോ പൗരനെയും പ്രാപ്തമാക്കി.
ഊര്‍ജ്ജ സുരക്ഷയും സുസ്ഥിരതയും കൈവരിക്കുന്നതിന് ആണവോര്‍ജ്ജത്തെ ഒരു നിര്‍ണ്ണായക ഘടകമായി അംഗീകരിച്ചുകൊണ്ട്, 2025 ല്‍ വികസിത ഭാരതത്തിനായുള്ള ദേശീയ ഊര്‍ജ്ജ ദൗത്യവും ദേശീയ ഉത്പാദന ദൗത്യവും ആരംഭിച്ചു. 2025-26 ലെ കേന്ദ്ര ബജറ്റില്‍ 20,000 കോടി വകയിരുത്തിയ ആണവോര്‍ജ്ജ ദൗത്യം, ചെറുകിട മോഡുലാര്‍ റിയാക്ടറുകളുടെ ഗവേഷണത്തിലും വികസനത്തിലും ശ്രദ്ധ കേന്ദ്രീകരിക്കുന്നു. 2033 ഓടെ തദ്ദേശീയമായി രൂപകല്‍പ്പന ചെയ്തതും പ്രവര്‍ത്തനക്ഷമവുമായ അഞ്ച് സ്മോള്‍ മോഡുലാര്‍ റിയാക്ടറുകളെങ്കിലും വികസിപ്പിക്കുക, ഭാരതത്തെ പുതു തലമുറ ആണവ സാങ്കേതികവിദ്യയില്‍ നേതൃസ്ഥാനത്തേക്കുയര്‍ത്തുക എന്നിവയാണ് ലക്ഷ്യങ്ങള്‍.
ഭാരതത്തിന്റെ ജി20 അധ്യക്ഷ കാലയളവില്‍, പരിസ്ഥിതി, കാലാവസ്ഥാ കര്‍മ്മ സമിതിയ്ക്ക് പുറമെ ഒട്ടേറെ കര്‍മ്മ സമിതികളില്‍ കാലാവസ്ഥാ പരിഗണനകള്‍ മുഖ്യധാരാ വിഷയമായിരുന്നു. വികസന കര്‍മ്മ സമിതി സുസ്ഥിര വികസനത്തിനായുള്ള ജീവിതശൈലികളില്‍ ശ്രദ്ധ കേന്ദ്രീകരിച്ചപ്പോള്‍ ഊര്‍ജ്ജ കര്‍മ്മ സമിതി നീതിയുക്തവും സാര്‍വത്രികവുമായ ഊര്‍ജ്ജ പരിവര്‍ത്തനത്തില്‍ ശ്രദ്ധ കേന്ദ്രീകരിച്ചു, കാലാവസ്ഥാ ആശങ്കകള്‍ മേഖലാ അതിര്‍വരമ്പുകളെ എങ്ങനെ ഭേദിക്കുന്നുവെന്ന് ഇത് തെളിയിച്ചു. സുസ്ഥിര ജൈവ ഇന്ധനങ്ങളില്‍ അന്താരാഷ്ട്ര സഹകരണത്തിനുള്ള വേദി സൃഷ്ടിച്ചുകൊണ്ട് ഇന്ത്യ ആഗോള ജൈവ ഇന്ധന സഖ്യവും ആരംഭിച്ചു.
‘അപ്രിയ സത്യങ്ങളെ’ ‘ഹിതകരമായ പ്രവര്‍ത്തനങ്ങളാക്കി’ മാറ്റുന്നതില്‍, കാലാവസ്ഥാ നേതൃത്വത്തിനുള്ള ശാസ്ത്രീയ ധാരണയുടെ പ്രസക്തി അംഗീകരിക്കുമ്പോഴും, മാനുഷിക പ്രവര്‍ത്തനങ്ങളെ പ്രകൃതി സൗഹൃദമാക്കിത്തീര്‍ക്കാനുള്ള ജ്ഞാനം അതിലേറെ അനിവാര്യമാണെന്ന് പ്രധാനമന്ത്രി തെളിയിച്ചിട്ടുണ്ട്
പ്രതികരിക്കാൻ ഇവിടെ എഴുതുക: