കൊച്ചി: കണ്ണൂരിലെ പാലക്കയം തട്ടു ടൂറിസം ട്രയാംഗിള്‍ സര്‍ക്യൂട്ടുമായി ബന്ധപ്പെട്ട് 46.34 ലക്ഷം രൂപയുടെ അഴിമതി നടന്നതായി ആരോപിച്ച് സമര്‍പ്പിച്ച വിജിലന്‍സ് കേസില്‍ അന്തിമ റിപ്പോര്‍ട്ടും തുടര്‍ നടപടികളും റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് സമര്‍പ്പിച്ച ഹര്‍ജി ഹൈക്കോടതി തള്ളി. പ്രോസിക്യൂഷന്റെ ആരോപണങ്ങള്‍ പ്രഥമദൃഷ്ട്യാ നിലനില്‍ക്കുന്നതാണെന്ന് കണ്ടെത്തിയാണ് ഒന്നാം പ്രതിയായ കണ്ണൂര്‍ സ്വദേശി സജി വര്‍ഗീസ് സമര്‍പ്പിച്ച ഹര്‍ജി ജസ്റ്റിസ് എ. ബദറുദീന്‍ തള്ളിയത്.
2016ല്‍ കണ്ണൂര്‍ ഡിടിപിസിയുടെ ചെയര്‍മാനും ജില്ലാ കളക്ടറും ഒരു കോടി രൂപ കണക്കാക്കിയ പാലക്കയം തട്ടു ടൂറിസം ട്രയാംഗിള്‍ സര്‍ക്യൂട്ടിന്റെ നിര്‍മാണത്തിന് ഭരണാനുമതി നല്കി. പദ്ധതിയുടെ നടത്തിപ്പ് കൊച്ചിയിലെ ഫാക്ട്- ആര്‍സിഎഫ് ബില്‍ഡിങ് പ്രോഡക്ട്സ് ലിമിറ്റഡിനെ (എഫ്ആര്‍ബിഎല്‍) ഏല്‍പ്പിച്ചു. തുടര്‍ന്ന്, ഫണ്ട് ദുരുപയോഗം ചെയ്തുവെന്ന ആരോപണത്തിന്റെ അടിസ്ഥാനത്തില്‍, വിജിലന്‍സ് ആന്‍ഡ് ആന്റി കറപ്ഷന്‍ ബ്യൂറോ കേസ് രജിസ്റ്റര്‍ ചെയ്ത് അന്തിമ റിപ്പോര്‍ട്ട് സമര്‍പ്പിച്ചു.
ഹര്ജിക്കാരന് ഉള്‍പ്പെടെ മൂന്ന് പ്രതികള്‍ ഫണ്ട് ദുരുപയോഗം ചെയ്യാന്‍ ഗൂഢാലോചന നടത്തിയെന്നും അതിന്റെ ഫലമായി സര്‍ക്കാരിന് 46.34 ലക്ഷം രൂപയുടെ നഷ്ടമുണ്ടായെന്നും അന്തിമ റിപ്പോര്‍ട്ടില്‍ ആരോപിക്കുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: