ബംഗളൂരു : കാനറ ബാങ്കിന്റെ ലോക്കറില്‍ നിന്ന് 53.26 കോടി രൂപയുടെ സ്വര്‍ണ്ണവും പണവും കൊള്ളയടിച്ച കേസില്‍ മാനേജര്‍ ഉള്‍പ്പെടെ മൂന്ന് പേര് അറസ്റ്റില്‍. നിലവില്‍ ഹുബ്ബള്ളി ശാഖയില്‍ ജോലി ചെയ്യുന്ന സീനിയര്‍ മാനേജര്‍ വിജയകുമാര്‍ മിരിയാല (41), ചന്ദ്രശേഖര്‍ നെരെല്ല (38), സുനില്‍ നരസിംഹലു മോക (40) എന്നിവരെയാണ് അറസ്റ്റു ചെയ്തത്. മെയ് 25 ന് വിജയപുര ജില്ലയിലെ മണഗുളി ശാഖയിലാണ് കവര്‍ച്ച നടന്നത്. വിജയകുമാര്‍ മുമ്പ് ഇവിടെ ബ്രാഞ്ച് മാനേജരായിരുന്നു. ലോക്കറില്‍ നിന്ന് 53.26 കോടി രൂപ വിലമതിക്കുന്ന 58.97 കിലോഗ്രാം സ്വര്‍ണ്ണാഭരണങ്ങളും 5.2 ലക്ഷം രൂപയുമാണ് സംഘം കവര്‍ന്നത്.
ബാങ്ക് കൊള്ളയടിക്കാന്‍ പ്രതികള്‍ ആസൂത്രിതമായി ഗൂഢാലോചന നടത്തിയതായി പോലീസ് പറഞ്ഞു. സംശയം തോന്നാതിരിക്കാന്‍ വിജയകുമാറിനെ ശാഖയില്‍ നിന്ന് മാറ്റുന്നതുവരെ കാത്തിരുന്നു. സ്ഥലം മാറ്റം ലഭിച്ചതോടെ വിജയകുമാര്‍ ലോക്കറിന്റെ താക്കോലുകള്‍ കൂട്ടാളികള്‍ക്കു കൈമാറുകയും അവര്‍ ഡ്യൂപ്ളിക്കേറ്റുകള്‍ നിര്‍മ്മിക്കുകയുമായിരുന്നു. ഇതുപയോഗിച്ചാണ് കവര്‍ച്ച നടത്തിയത്.
ഇതുവരെ 10.5 കിലോഗ്രാം സ്വര്‍ണ്ണം വീണ്ടെടുക്കാന്‍ കഴിഞ്ഞതായി പൊലീസ് അറിയിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: