തിരുവനന്തപുരം: കോടികളുടെ ക്രമക്കേടുകള്‍ നടന്ന നേമം സഹകരണ ബാങ്കില്‍ മാസങ്ങളായി സെക്രട്ടറി ഇല്ല. പ്രസിഡന്റാകട്ടെ ചട്ട വിരുദ്ധമായി നിയമിക്കപ്പെട്ടയാളും. സഹകരണ വകുപ്പ് തല അന്വേഷണ റിപ്പോര്‍ട്ടിലാണ് പ്രസിഡന്റിനെ ചട്ടവിരുദ്ധമായാണ് നിയമിച്ചിട്ടുള്ളതെന്ന പരാമര്‍ശം ഉള്ളത്.
വകുപ്പ് തല അന്വേഷണ റിപ്പോര്‍ട്ടില്‍ ഞെട്ടിക്കുന്ന വിവരങ്ങളാണ് ഉള്ളത്. സംഘം നിയമാവലിക്ക് വിരുദ്ധമായി പ്രവര്‍ത്തന പരിധിക്ക് പുറത്ത് വായ്പ നല്‍കി. നിലങ്ങളും, ചതുപ്പ് പാടങ്ങളുമായ വസ്തുക്കള്‍ക്ക് ഭീമമായ തുക വായ്പയായി നല്‍കി. ഈട് പോലും വാങ്ങാതെ വായ്പ നല്‍കിയതായും റിപ്പോര്‍ട്ടില്‍ പ്രത്യേകം പരാമര്‍ശിക്കുന്നുണ്ട്.
അപൂര്‍ണമായ അപേക്ഷ വാങ്ങിയും, മതിയായ ജാമ്യം സ്വീകരിക്കാതെയും, ഗഹാന്‍ പതിക്കാതെയും, ജാമ്യ കടപ്പത്രമില്ലാതെയും, ലീഗല്‍ അഭിപ്രായം വാങ്ങാതെയും, സഹകരണ സംഘം രജിസ്ട്രാറുടെ സര്‍ക്കുലര്‍ പാലിക്കാതെയുമാണ് വായ്പകള്‍ നല്‍കിയിട്ടുള്ളത്.
നിയമാവലി വ്യവസ്ഥകള്‍ക്ക് വിരുദ്ധമായി സി ക്ലാസ് അംഗങ്ങള്‍ക്കും വായ്പ നല്‍കി. സഹകരണ സംഘം ജോയിന്റ് രജിസ്ട്രാറുടെ അനുമതി ഇല്ലാതെ താല്‍കാലിക ജീവനക്കാരെ നിയമിച്ചതിലൂടെ ഭീമമായ തുക നഷ്ടം വന്നിട്ടുണ്ട്.
സ്ഥിരനിക്ഷേപ സര്‍ട്ടിഫിക്കറ്റുകള്‍ നിയമാനുസൃതം സാക്ഷ്യപ്പെടുത്തി നല്‍കേണ്ടത് നിലവിലെ സെക്രട്ടറിയാണ്. എന്നാല്‍ വിരമിച്ച ജീവനക്കാരന്‍ പോലും നിക്ഷേപ സര്‍ട്ടിഫിക്കറ്റുകള്‍ ഒപ്പിട്ട് നല്‍കിയിരിക്കുന്നു. ഇത് ക്രിമിനല്‍ കുറ്റമാണെന്നും റിപ്പോര്‍ട്ടില്‍ പ്രതിപാതിക്കുന്നുണ്ട്.
കാല്‍ കോടിയോളം രൂപ വായ്പ എടുത്തിട്ട് ഒരു രൂപ പോലും തിരിച്ചടയ്‌ക്കാത്ത ചിലര്‍ക്ക്, ഈടായി വച്ച പ്രമാണം സബ് രജിസ്ട്രാര്‍ ഓഫീസില്‍ നിന്നും ബാധ്യത വരെ ഒഴിവാക്കികൊടുക്കാന്‍ സെക്രട്ടറി മുന്‍കൈ എടുത്തു.
നാല് ശതമാനം നിരക്കില്‍ കാര്‍ഷിക വായ്പകള്‍ എടുത്ത 10 ലക്ഷം രൂപ ഈ ബാങ്കില്‍ തന്നെ 9.5 ശതമാനം പലിശയ്‌ക്ക് സ്ഥിര നിക്ഷേപം ഇടുകയും മാസം 9500 രൂപ വീതം പലിശയായി കൈപ്പറ്റുകയും ചെയ്തതായി രേഖകളില്‍ പറയുന്നു.
ഭരണ സമിതി തെരഞ്ഞെടുപ്പ് പോലും സുതാര്യമായി അല്ല നടത്തിയിട്ടുള്ളത്. 2018 ന് ശേഷം പൊതുയോഗം ചേര്‍ന്നിട്ടില്ലെന്നും കണ്ടെത്തി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: