വയനാട്: മുണ്ടക്കൈയിലും ചൂരല്‍ മഴയിലും മഴ ശക്തമായതിന് പിന്നാലെ സ്ഥലത്തെത്തിയ വില്ലേജ് ഓഫീസറെയും റവന്യു ഉദ്യോഗസ്ഥരെയും നാട്ടുകാര്‍ തടഞ്ഞു. ഉരുള്‍പൊട്ടല്‍ ധനസഹായവുമായി ബന്ധപ്പെട്ട് സര്‍ക്കാര്‍ വാക്ക് പാലിച്ചില്ലെന്നാണ് നാട്ടുകാരുടെ ആരോപണം.
ധനസഹായം വിതരണം ചെയ്തതില്‍ പാകപ്പിഴ ഉണ്ടായെന്നും നാട്ടുകാര്‍ പറഞ്ഞു. സുരക്ഷിതമല്ലാത്ത സ്ഥലങ്ങള്‍ പോലും സുരക്ഷിതമെന്ന് അറിയിച്ച് ജനങ്ങളെ താമസിപ്പിച്ചെന്നും നാട്ടുകാര്‍ കുറ്റപ്പെടുത്തി. പ്രതിഷേധം ശക്തമായതോടെ പൊലീസും അഗ്നിശമന സേനയും എത്തിയെങ്കിലും ഇവരെയും നാട്ടുകാര്‍ തടഞ്ഞു.
പുനരധിവാസത്തിലെ പിഴ, സുരക്ഷിത സ്ഥാനങ്ങളെ കുറിച്ച് തര്‍ക്കം ഇവയാണ് നാട്ടുകാര്‍ പറയുന്ന വിഷയങ്ങള്‍. തൊഴില്‍ നഷ്ടപ്പെട്ടവര്‍ക്ക് യാതൊരു തരത്തിലുള്ള സഹായവും ലഭിച്ചില്ലെന്നും നാട്ടുകാര്‍ പറഞ്ഞു. നിലവില്‍ ഉരുള്‍പൊട്ടല്‍ ഉണ്ടായിട്ടില്ലെന്നും ആശങ്കപ്പെടേണ്ടെന്നും ജില്ലാ ദുരന്ത നിവാരണ അതോറിറ്റി അറിയിച്ചു. മണ്ണൊഴുകി വരുന്നത് മൂലമാണ് ചളിവെള്ളം പുഴയിലൂടെ എത്തുന്നതെന്ന് പറഞ്ഞ അധികൃതര്‍ ജനങ്ങള്‍ ജാഗ്രത പാലിക്കണമെന്നും പറഞ്ഞു. ചൂരല്‍മലയിലും മുണ്ടക്കൈയിലുമുള്ള തൊഴിലാളികളെ സ്ഥലത്ത് നിന്ന് മാറ്റി. ഉരുള്‍പൊട്ടല്‍ ഉണ്ടായിട്ടില്ലെന്നും അധികൃതര്‍ വ്യക്തമാക്കി.
മുണ്ടക്കൈ മേഖലയില്‍ ഉരുള്‍പൊട്ടിയതായി സംശയമുണ്ടെന്ന് നാട്ടുകാരാണ് പറഞ്ഞത്. മേഖലയില്‍ നിന്ന് വലിയ ശബ്ദം കേട്ടതായാണ് നാട്ടുകാര്‍ പറഞ്ഞത്. മുണ്ടക്കൈ വനമേഖലയില്‍ നൂറു മില്ലിമീറ്റര്‍ മഴ പെയ്തുവെന്നാണ് സൂചനകള്‍.
പ്രതികരിക്കാൻ ഇവിടെ എഴുതുക: