ഭാരതത്തിന്റെ ഭരണഘടനയ്‌ക്കെതിരെ നടന്ന ഏറ്റവും വലിയ കടന്നുകയറ്റമായിരുന്നു അടിയന്തരാവസ്ഥ. അതിനെ എതിര്‍ക്കാന്‍ വലതുപക്ഷ പിന്തിരിപ്പന്മാര്‍ എന്നു ചിലര്‍ ആക്ഷേപിക്കുന്ന വിഭാഗം മാത്രമേ ഉണ്ടായിരുന്നുള്ളൂ. ഇന്ദിരയെന്നാല്‍ കോണ്‍ഗ്രസുകാര്‍ക്ക് ആവേശമാണത്രെ. അവരുടെ കരുത്തും കരുണയും വര്‍ണിക്കാന്‍ മത്സരിക്കുന്ന കോണ്‍ഗ്രസുകാര്‍ ഇപ്പോഴുമുണ്ട്. അടിയന്തരാവസ്ഥയുടെ ദുര്‍ഭൂതമൊന്നും അവരെ അലട്ടുന്നില്ല. കൊടിയ മര്‍ദ്ദനവും തടവറയുമെല്ലാം അവര്‍ ആഗ്രഹിക്കുന്നതുപോലെ നടന്നു. അന്നുനടന്ന ഒരു സംഭവത്തിലും അവര്‍ക്ക് ദുഃഖമില്ല. അതെല്ലാം നല്ലതുമാത്രം. സിപിഐ പോലും പറഞ്ഞില്ലെ ബോണസ്സിനേക്കാള്‍ പത്തിരട്ടി നല്ലതാണ് അടിയന്തരാവസ്ഥയെന്ന്? നാവടക്കൂ പണിയെടുക്കൂ എന്ന മുന്നറിയിപ്പ് മുഖവിലക്കെടുത്ത് മാടുപോലെ പണിയെടുത്തില്ലെ? അന്ന് ഭരണഘടനയെക്കുറിച്ച് ഓര്‍ത്തതേയില്ല. ഇന്ന് രാഹുലിന്റെ ആഹ്വാനം കേട്ട് ഭരണഘടന ഉയര്‍ത്തിപ്പിടിക്കുന്നത് കോണ്‍ ഗ്രസുകാര്‍ മാത്രമല്ലല്ലൊ. അക്കൂട്ടത്തില്‍ സിപിഎമ്മുകാരുമുണ്ട്. ഇടതുപക്ഷക്കാരെല്ലാം അടിയന്തരാവസ്ഥക്കൊപ്പമായിരുന്നു. ഭരണഘടനയുടെ ചര്‍ച്ചകളെല്ലാം മലയാളത്തിലാക്കി പ്രസിദ്ധീകരിക്കാന്‍ നിയമസഭ തയ്യാറായി. അതിന്റെ പ്രധാനകാരണം മനസ്സിലാക്കിക്കൊടുക്കാനായിരുന്നു. പരിഭാഷ പുറത്തിറക്കിയ മുഖ്യമന്ത്രി ഭരണഘടനയെ അട്ടിമറിക്കാന്‍ ശ്രമിക്കുന്ന കാലഘട്ടമാണിതെന്ന് ഊന്നിപ്പറയുകയും ചെയ്തു.
അടിയന്തരാവസ്ഥയ്‌ക്ക് 50 വര്‍ഷം പൂര്‍ത്തിയായിരികുന്നു. സിപിഎമ്മുകാരും ഡിഎംകെക്കാരും ജനതാദള്‍കാരും എന്നുവേണ്ട അടിയന്തരാവസ്ഥയെ എതിര്‍ത്തുനിന്നു എന്നവകാശപ്പെടുന്നവരെല്ലാം ഭരണഘടന പൊക്കിപ്പിടിച്ചു. എന്നാല്‍ അടിയന്തരാവസ്ഥയില്‍ ഭരണഘടന എവിടെയായിരുന്നു? കണ്ടവരുണ്ടോ, കേട്ടവരുണ്ടോ? ഭരണഘടന അനുവദിച്ചുനല്കിയ അവകാശങ്ങളെല്ലാം കുഴിച്ചുമൂടി. ചിന്തിക്കാനും ചിരിപ്പിക്കാനും ചലിക്കാനുമുള്ള സ്വാതന്ത്ര്യം പോലും നിഷേധിച്ചു. ഭാരത് മാതാ കി ജയ്, മഹാത്മാഗാന്ധി കി ജയ് എന്ന മുദ്രാവാക്യം പരസ്യമായി മുഴക്കുന്നതിന് പോലും സ്വാതന്ത്ര്യമില്ലായിരുന്നല്ലോ. ആ മുദ്രാവാക്യം വിളിച്ചതിനായിരുന്നല്ലൊ നൂറുകണക്കിനാളുകളെ അറസ്റ്റുചെയ്ത് കല്‍ത്തുറുങ്കിലടച്ചത്. എന്തിനാടാ വേറൊരു ഗാന്ധി? ഇന്ദിരാഗാന്ധി മാത്രം പോരെ എന്നായിരുന്നില്ലെ പോലീസുകാരുടെ ചോദ്യം.
‘ഇന്ത്യ ഈസ് ഇന്ദിര. ഇന്ദിരാ ഈസ് ഇന്ത്യ’ എന്ന മുദ്രാവാക്യം വിളിച്ച ഡി.കെ.ബറുവയെ അറിയില്ലെ?
കോണ്‍ഗ്രസ് അധ്യക്ഷനായിരുന്നു. കോണ്‍ഗ്രസ് അധ്യക്ഷന്‍ പറഞ്ഞാല്‍ അതുമതിയല്ലോ. ധീരതയോടെ നയിക്കാന്‍ ഇന്ദിരാഗാന്ധിക്ക് മുദ്രാവാക്യം മുഴക്കി കരുത്തേകിയ കോണ്‍ഗ്രസുകാരാണ് കേരളത്തിലും. അവരാണ് പ്രിയങ്കയെ വാഴ്‌ത്തുന്നത്. ഇന്ദിരയുടെ മുഖമാണവര്‍ക്ക്. ഇന്ദിരയുടെ മൂക്കാണവര്‍ക്ക്. ഇന്ദിരയുടെ മുടിയാണവര്‍ക്ക് എന്ന് വാഴ്‌ത്തുന്ന കോണ്‍ഗ്രസുകാര്‍ക്ക് ഇഷ്ടപ്പെടാന്‍ ഇതുതന്നെ ധാരാളമെന്നാണ് പറയുന്നത്.
ഈ പുകഴ്‌ത്തല്‍ വയനാട്ടിലും കേട്ടതാണല്ലോ. പ്രിയങ്കയ്‌ക്ക് അടിയന്തരാവസ്ഥയെക്കുറിച്ച് ഒരു ചുക്കും ചുണ്ണാമ്പുമറിയില്ലല്ലൊ. ലക്ഷക്കണക്കിന് ആളുകള്‍ അന്ന് തടവില്‍ കിടക്കുകയായിരുന്നു. ജയിലുകള്‍ നിറഞ്ഞപ്പോള്‍ അറസ്റ്റ് ചെയ്തവരെ കിലോമീറ്ററുകള്‍ അകലെ രാത്രി കാട്ടില്‍ കൊണ്ടുപോയി തുറന്നുവിടുകയായിരുന്നു. വാഹന സൗകര്യവും താമസസൗകര്യവും ലഭിക്കാതെ പാവം ജനം കൊടും യാതനകള്‍ അനുഭവിച്ചു. പോലീസിന്റെ ഗരുഡന്‍ തൂക്കവും കസേരയില്ലാതെ കസേരയിലിരുത്തുന്ന അഭ്യാസവുമെല്ലാം സഹിച്ച പാവങ്ങള്‍. കേരളത്തില്‍ അവര്‍ക്ക് പിന്നീടും ഒരാനുകൂല്യവും നല്‍കിയില്ല.
പല സംസ്ഥാനങ്ങളും ആ സമരത്തെ അംഗീകരിച്ച് ആനുകൂല്യങ്ങള്‍ നല്‍കുന്നുണ്ട്. കേരളത്തിലെ മുഖ്യധാരാ പ്രതിപക്ഷമായ സിപിഎം അടിയന്തരാവസ്ഥയെ തത്വത്തില്‍ അംഗീകരിച്ചവരാണ്. തങ്ങള്‍ അടിയന്തരാവസ്ഥയെ ശല്യം ചെയ്യില്ലെന്ന് ഉറപ്പുനല്കിയവരാണ്. അങ്ങനെ ഉറപ്പുനല്കിയതുകൊണ്ടാണ് ഇഎംഎസ് നമ്പൂതിരിപ്പാടടക്കം ജയില്‍ മോചിതനായത്. അടിയന്തരാവസ്ഥക്കെതിരെ സമരം നടത്താന്‍ പ്രൊഫ. എം.പി. മന്മഥന്‍ സാറിന്റെ നേതൃത്വത്തില്‍ രൂപംകൊണ്ട ലോകസംഘര്‍ഷ സമിതിയുമായി സഹകരിക്കാന്‍ കൂട്ടാക്കാത്ത ഇഎംഎസ്, സമരം നടത്തേണ്ടതില്ലെന്ന് അണികള്‍ക്ക് നിര്‍ദേശവും നല്കി. ആദ്യം സമരം നടത്തിയ സഖാക്കള്‍ ജയിലില്‍ കിടന്നതല്ലാതെ പിന്നെയാരും ആ വഴിക്ക് ചിന്തിക്കാത്തതിന് കാരണം മറിച്ചല്ല. അന്ന് സമരം നടത്താതിരുന്നതിന്റെ ഫലം 1977 ലെ തെരഞ്ഞെടുപ്പില്‍ കണ്ടു. ഇതര സംസ്ഥാനങ്ങളെല്ലാം കോണ്‍ഗ്രസിനെതിരെ വിധിയെഴുതി. ഇന്ദിരയടക്കം തോറ്റു. എന്നാല്‍ കേരളത്തില്‍ കോണ്‍ഗ്രസ് മുന്നണി വന്‍ വിജയം നേടി.
അടിയന്തരാവസ്ഥക്കെതിരെ ശക്തമായി സമരം നടത്തിയവരുടെയും തടവറയില്‍ കഴിഞ്ഞവരുടെയും കണക്കെടുത്താല്‍ ഇന്ന് ബിജെപിയിലുള്ളവരും ആര്‍എസ്എസിലുള്ളവരുമാണ് കൂടുതല്‍. അവര്‍ക്ക് ആനുകൂല്യം നല്‍കാന്‍ തയ്യാറാകില്ലെന്ന് പറയേണ്ടതില്ലല്ലോ. കോണ്‍ഗ്രസ് മുന്നണിയുടെ കഥ പരിശോധിച്ചാലും സ്ഥിതി മറിച്ചല്ല. അടിയന്തരാവസ്ഥയെ ന്യായീകരിക്കാന്‍ കാരണങ്ങള്‍ കണ്ടെത്താന്‍ കഷ്ടപ്പെടുന്നവരാണ് പലസ്ഥലത്തും. അവരാണിപ്പോള്‍ പ്രായശ്ചിത്തം പോലെ ഭരണഘടനയെ ഉയര്‍ത്തിപ്പിടിക്കുന്നത്. ഭരണഘടനയാണ് എന്റെ മതമെന്ന് 11 വര്‍ഷം മുമ്പ് പരസ്യമായി പറഞ്ഞ നരേന്ദ്രമോദി ഭരണഘടനയ്‌ക്ക് ഒരു കോട്ടവും വരുത്തിയിട്ടില്ല. അത് മനസ്സിലാക്കാനുള്ള മാന്യതയും മനസ്സും വേണം. അതിന് തയ്യാറല്ലാത്തവരാണ് ഭരണഘടനയുടെ മഹിമ വിളമ്പുന്നത് എന്നതാണ് തമാശ.
പ്രതികരിക്കാൻ ഇവിടെ എഴുതുക: