കോട്ടയം: ഏഴാം ക്ലാസ് വിദ്യാർത്ഥിനിക്കു നേരേ നിരന്തരം ലൈംഗികാതിക്രമം നടത്തിയിരുന്ന സ്‌കൂൾ ബസ് ഡ്രൈവർ അറസ്റ്റിൽ. ഇടക്കുന്നം വില്ലേജിൽ പാറത്തോട് ലൈബ്രറി ഭാഗത്ത് കൊല്ലംപറമ്പിൽ വീട്ടിൽ കെ.എസ്. റഹീം ആണ് അറസ്റ്റിലായത്. അമ്പത്തഞ്ചുകാരനായ റഹീം ഏഴാം ക്ലാസിൽ പഠിക്കുന്ന പെൺകുട്ടിയെ മാസങ്ങളോളം ലൈംഗികാതിക്രമത്തിന് ഇരയാക്കിയെന്നാണ് പരാതി. 2025 ഫെബ്രുവരി മുതൽ ജൂൺവരെ വരെയുള്ള കാലയളവിലാണ് ഇയാൾ ഏഴാംക്ലാസ് വിദ്യാർത്ഥിനിക്കുനേരെ ലൈംഗികാതിക്രമം നടത്തിയത് എന്നാണ് പരാതി.
കുട്ടിയെ ലൈംഗികോദ്ദേശ്യത്തോടെ ആക്രമിക്കുകയും ഇഷ്ടമാണെന്നു പറഞ്ഞ് ശല്യപ്പെടുത്തുകയും ചെയ്തു. സ്ഥിരമായി ഫോൺ ചെയ്യണമെന്നും ഇഷ്ടമാണെന്ന് പറയണമെന്ന് ആവശ്യപ്പെട്ട് ഭീഷണിപ്പെടുത്തിയെന്നും പരാതിയിലുണ്ട്. തന്നെ ഇഷ്ടമാണെന്നു പറയാത്ത പക്ഷം സ്‌കൂൾ ബസ്സിന് നാശം വരുത്തിയെന്ന് സ്‌കൂളിൽ പറയുമെന്ന് ഇയാൾ ഭീഷണിപ്പെടുത്തി.
ദേഹോപദ്രവം ഏൽപ്പിക്കും, മാതാപിതാക്കളെ ഉപദ്രവിക്കുമെന്നുമടക്കം ഇയാൾ കുട്ടിയോട് ഭീഷണിമുഴക്കിയെന്നും പരാതിയിലുണ്ട്. വീട്ടിലെ ഫോൺ ഉപയോഗിച്ച് വാട്‌സാപ്പ് മെസേജുകൾ അയക്കാനും ഫോൺ ചെയ്യാനും ഇയാൾ കുട്ടിയെ നിർബന്ധിക്കുകയും ചെയ്തിരുന്നു. കാഞ്ഞിരപ്പള്ളി പൊലീസാണ് ഇയാളെ അറസ്റ്റ് ചെയതത്. കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: