ന്യൂദല്‍ഹി: മസ്തിഷ്ക മരണം സംഭവിച്ച സ്ത്രീയുടെ അവയവങ്ങളുമായി പറന്ന് വ്യോമസേനയുടെ സൂപ്പര്‍ ഹെര്‍ക്കുലീസ് വിമാനം. പൂനെയില്‍ നിന്ന് ന്യൂദല്ഹിയിലേക്കാണ് വിമാനം എത്തിയത്. മസ്തിഷ്ക മരണം സംഭവിച്ച 59കാരിയുടെ കുടുംബം അവയവദാനത്തിന് സമ്മതിച്ചതിനെത്തുടര്‍ന്നാണ് ആര്‍മി ഹോസ്പിറ്റലിലെ (റിസര്‍ച്ച് ആന്‍ഡ് റഫറല്‍) ഡോക്ടര്‍മാരുടെ സംഘം കരള്‍, രണ്ട് വൃക്കകള്‍, രണ്ട് കോര്‍ണിയ എന്നിവയുമായി ദല്‍ഹിയിലേക്ക് പറന്നത്. വൃക്കകള്‍ രണ്ട് സൈനികരുടെയും കരള്‍ മറ്റൊരാളുടെയും ജീവന് രക്ഷിച്ചു.
പൂനെയില്‍ നിന്ന് ദല്‍ഹിയിലേക്ക് അവയവങ്ങള്‍ എയര്‍ലിഫ്റ്റ് ചെയ്യുന്നതിന് വിമാനത്തിനായി ഗ്രീന്‍ എയര്‍ കോറിഡോര്‍ സൃഷ്ടിച്ചിരുന്നു. ഗ്രീന്‍ എയര്‍ കോറിഡോര്‍ പ്രോട്ടോക്കോള്‍ പ്രകാരം, വിമാനത്തിനും ടേക്ക് ഓഫിനും ലാന്‍ഡിങ്ങിനും മുന്‍ഗണന നല്‍കും. ആംഡ് ഫോഴ്സസ് മെഡിക്കല്‍ സര്‍വീസസും വ്യോമസേനയും തമ്മിലുള്ള സുഗമമായ ഏകോപനത്തിലൂടെയാണ് ഈ ദൗത്യം സാധ്യമാക്കിയത്. പോലീസ് ഉള്‍പ്പെടെയുള്ള എല്ലാ ഏജന്‍സികളുമായും പൂര്‍ണമായ ഏകോപനത്തോടെയാണ് നടപടികള്‍ പൂര്‍ത്തിയാക്കിയത്.
ദേശസുരക്ഷയ്ക്ക് മാത്രമല്ല, മാനവികതയ്ക്കും വേണ്ടിയുള്ള സായുധസേനയുടെ അചഞ്ചലമായ സമര്‍പ്പണത്തെയാണ് ഇത്തരം ദൗത്യങ്ങള്‍ എടുത്തുകാണിക്കുന്നതെന്ന് സതേണ്‍ കമാന്‍ഡ് പ്രസ്താവനയില്‍ അറിയിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: