പാരീസ്: ജാവലിന്‍ ത്രോ താരം നീരജ് ചോപ്രയുടെ അടുത്ത മത്സരം ചൊവ്വാഴ്ച ചെക്ക് റിപ്പബ്ലിക്കിലെ ഒസ്ട്രാവയിയില്‍. പാരീസ് ഡയമണ്ട് ലീഗ് സ്വര്‍ണനേട്ടത്തിന് പിന്നാലെ വാര്‍ത്താ സമ്മേളനത്തിലാണ് നീരജ് ഇക്കാര്യം അറിയിച്ചത്.
ജാവലിന്‍ ത്രോയിലെ ഇതിഹാസ താരവും നീരജിന്റെ ഇപ്പോഴത്തെ പരിശീലകനുമായ ജാന്‍ സെലെസ്നി ആണ് ഒസ്ട്രാവ ഇവന്റിന്റെ ഡയറക്ടര്‍. ട്രാക്ക് ആന്‍ഡ് ഫീല്‍ഡിലെ മഹത്തായ മത്സരവേദിയെന്നാണ് നീരജ് ആ മത്സരത്തെ വിശേഷിപ്പിച്ചത്.
പാരീസ് ഡയമണ്ട് ലീഗില്‍ വിജയിക്കാന്‍ സാധിച്ചതില്‍ വളരെയേറെ സന്തോഷമുണ്ടെന്ന് ഭാരതത്തിന് വേണ്ടി ആദ്യമായി ഒളിംപിക്സിലെ ട്രാക്ക് ആന്‍ഡ് ഫീല്‍ഡില്‍ സ്വര്‍ണം നേടിയ നീരജ് പറഞ്ഞു. ലോക അത്ലറ്റിക്സ് ചാമ്പ്യന്‍ഷിപ്പില്‍ നിലവിലെ ജേതാവും ഈ ഭാരത താരം തന്നെ. കഴിഞ്ഞ വര്‍ഷം പാരീസ് ഒളിംപിക്സില്‍ വെള്ളി സ്വന്തമാക്കിയ താരം ലോക അത്ലറ്റിക്സ് ചാമ്പ്യന്‍ഷിപ്പിലും മുമ്പ് വെള്ളി നേടിയിട്ടുണ്ട്.
ടോക്കിയോയില്‍ ഭാരതത്തിനായി ചരിത്ര സ്വര്‍ണം നേടിയ ദിവസം മുതല്‍ പല വാര്‍ത്താ സമ്മേളനങ്ങളിലും അല്ലാതെയും താന്‍ ഏറ്റവും കൂടുതല്‍ മറുപടി നല്‍കേണ്ടിവന്ന ചോദ്യം 90 മീറ്റര്‍ ദൂരത്തെ കുറിച്ചായിരുന്നു. 2021 ആഗസ്ത് ഏഴിന് ടോക്കിയോയില്‍ സ്വര്‍ണം നേടിയത് മുതല്‍ ഓരോ വാര്‍ത്താ സമ്മേളനത്തിലും മറ്റും മറുപടി പറഞ്ഞ് മടുത്തു. പക്ഷെ പാരീസില്‍ ഇറങ്ങുമ്പോള്‍ ആ ഒരു ചോദ്യം എന്നില്‍ നിന്നും ഒഴിവായതില്‍ പ്രത്യേക സന്തോഷമുണ്ടായിരുന്നു. ദോഹ ഡയമണ്ട് ലീഗില്‍ രണ്ടാം സ്ഥാനത്തായെങ്കിലും 90 മീറ്റര്‍ കടമ്പ നീരജ് മറികടന്നു. ജര്‍മന്‍ താരം ജൂലിയന്‍ വെബ്ബറിന് തൊട്ടുപിന്നില്‍ 90.23 മീറ്റര്‍ ദൂരത്തിലാണ് നീരജ് ജാവലിന്‍ എത്തിച്ചത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: