കൊച്ചി: കളിക്കുടുക്ക സാഹിത്യമെന്നും പൈങ്കിളിയെന്നും വിളിച്ച് പരിഹസിക്കുന്നവരുണ്ടെന്നും തളര്‍ത്താമെന്ന് ആരും കരുതേണ്ടെന്നും റാം കെയര്‍ ഓഫ് ആനന്ദിയുടെ രചയിതാവ് അഖില്‍ പി ധര്മജന് കൂട്ടിച്ചേര്‍ത്തു. കേന്ദ്ര സാഹിത്യ അക്കാദമിയുടെ യുവപുരസ്കാരം ലഭിച്ചതിന് പിന്നാലെ ഉയര്‍ന്ന വിമര്‍ശനങ്ങളോടു പ്രതികരിക്കുകയായിരുന്നു അഖില്‍.
അവാര്‍ഡ് ലഭിച്ചതില്‍ അങ്ങേയറ്റം സന്തോഷമുണ്ട്. എന്നാല്‍ വിമര്‍ശനങ്ങള്‍ വിഷമിപ്പിക്കുന്നുണ്ട്.
ഒരു പബ്ലിഷിംഗ് കമ്പനിയും ആദ്യകാല രചനകള്‍ സ്വീകരിക്കാതെ വന്നപ്പോള്‍ ഫേസ്ബുക്കില്‍ എഴുതിത്തുടങ്ങി. അപ്പോള്‍ ഏതൊരുത്തനും ഫേസ്ബുക്കില്‍ എഴുതാമല്ലോ എന്ന പരിഹാസം കേട്ടു. സ്വന്തമായി ബുക്ക് പ്രസിദ്ധീകരിച്ചപ്പോഴും നിരവധി പേര് പരിഹസിച്ചു. എന്റെ പുസ്തകം ഡിസി ബുക്സ് പ്രസിദ്ധീകരിച്ചപ്പോള്‍ ഡിസിയുടെ നിലവാരത്തകര്‍ച്ചയെക്കുറിച്ച് ചര്‍ച്ചകളുണ്ടായി. ഒരുകാലത്ത് റാം കെയര്‍ ഓഫ് ആനന്ദി സോഷ്യല്‍ മീഡിയ അടക്കി ഭരിച്ചിരുന്നു, എന്നാല്‍ അന്നും ഇതൊരു നല്ല എഴുത്തല്ല എന്ന് തലനരച്ച പല എഴുത്തുകാരും മുദ്രകുത്തി. ഇപ്പോള്‍ അവാര്‍ഡ് കിട്ടിയപ്പോള്‍ ജൂറിയെ കുറ്റപ്പെടുത്തുകയാണെന്നും അഖില്‍ പറഞ്ഞു.
ഇന്ത്യയില്‍ ഇന്ന് മലയാളസാഹിത്യത്തെ പ്രതിനിധാനം ചെയ്യുന്ന യുവ മുഖം ഒരു പള്‍പ്പ് ഫിക്ഷനാണ് എന്നത് അത്ഭുതപ്പെടുത്തുന്നില്ലെന്ന ഇന്ദു മേനോന് എന്നു പേരുള്ള എഴുത്തുകാരിയുടെ പരാമര്‍ശം വലിയ ചര്‍ച്ചയായതിന് പിറകെയാണ് അഖിലിന്റെ പ്രതികരണം.
പ്രതികരിക്കാൻ ഇവിടെ എഴുതുക: