ടെല്‍ അവീവ് : ഇറാന്റെ വടക്ക് കിഴക്കുള്ള കോം എന്ന നഗരത്തിനടത്തുള്ള വലിയ കുന്നിന്‍നിരകള്‍ക്കുള്ളിലാണ് ഫോര്‍ദോ ആണവകേന്ദ്രം സ്ഥാപിച്ചിരിക്കുന്നത്. ഇറാന്‍ സൈന്യത്തിന്റെ നേരിട്ടുള്ള നിയന്ത്രണത്തിന്‍ കീഴില്‍ പ്രവര്‍ത്തിക്കുന്നതാണ് ഈ ആണവ കേന്ദ്രം. ഇവിടെ ആണവ സമ്പുഷ്ടീകരണം സാധ്യമാക്കുന്ന 3000 സെന്‍ട്രിഫ്യൂജ് മെഷീനുകള്‍ ഉള്ളതായി പറയുന്നു. മലനിരകളില്‍ നിന്നും 3000 അടി വരെ താഴെ, ബലപ്പെടുത്തിയ കോണ്‍ക്രീറ്റ് ഭൂഗര്‍ഭ അറയ്‌ക്കുള്ളിലാണ് ഫോര്‍ദോ ആണവകേന്ദ്രംസ്ഥിതി ചെയ്യുന്നത്.
യുദ്ധത്തില്‍ മുന്നേറണമെങ്കില്‍ ഈ കേന്ദ്രത്തെ തകര്‍ക്കേണ്ടത് ഇസ്രയേലിനെ സംബന്ധിച്ചിടത്തോളം അത്യാവശ്യമാണ്. ഈ കേന്ദ്രത്തെ ആക്രമിക്കാനുള്ള ആയുധം ഇപ്പോള്‍ ഇസ്രയേലിന്റെ പക്കല്‍ ഇല്ല എന്നത് ഇസ്രയേലിനെ സംബന്ധിച്ചിടത്തോളം താല്‍ക്കാലിക പ്രതിസന്ധി ഉണ്ടാക്കിയിരിക്കുകയാണ്. പകരം ഇസ്രയേല്‍ പട്ടാളക്കാര്‍ക്കോ മൊസ്സാദ് ചാരപ്പൊലീസിനോ നേരിട്ട് ഇവിടേക്ക് കടന്നുകയറി മാത്രമേ ഈ ആണവകേന്ദ്രത്തെ തകര്‍ക്കാന്‍ കഴിയൂ. പക്ഷെ യുദ്ധം തുടങ്ങിയ സ്ഥിതിക്ക് ഇനി ചാരപ്രവര്‍ത്തനത്തിനുള്ള വഴി അടഞ്ഞുപോയി. എങ്കിലും ഇറാന്‍ ഇപ്പോഴും ഈ സാധ്യത പരിശോധിക്കുന്നതായി അറിയുന്നു.
ഇറാനിലെ നതാന്‍സ് എന്ന മറ്റൊരു ആണവകേന്ദ്രം ഇസ്രയേല്‍ തകര്‍ത്തിരുന്നു. ഒരു വര്‍ഷത്തോളം നീണ്ട മൊസ്സാദിന്റെ ചാരപ്രവര്‍ത്തനവും രഹസ്യവിവരശേഖരണവും വഴിയാണ് ഇത് സാധ്യമായത്. ഒടുവില്‍ ഇറാനുള്ളിലേക്ക് ഡ്രോണുകളുമായി നുഴഞ്ഞുകയറിയ ഇസ്രയേല്‍ പട്ടാളക്കാര്‍ ഇത് സാധ്യമാക്കുകയായിരുന്നു.
ഈ കുന്ന് തുരന്ന് അതിനുള്ളില്‍ ആണവകേന്ദ്രം തകര്‍ക്കാനുള്ള ബങ്കര്‍ ബസ്റ്റര്‍ ബോംബുകള്‍ അമേരിക്കയുടെ പക്കലേ ഉള്ളൂ. ബങ്കര്‍ എന്നാല്‍ ഭൂഗര്‍ഭ അറ എന്നാണ് അര്‍ത്ഥം. ബസ്റ്റര്‍ എന്നാല്‍ തകര്‍ക്കുക എന്നാണര്‍ത്ഥം. ഭൂഗര്‍ഭ അറ തകര്‍ക്കുന്ന ബോംബ് അതാണ് ബങ്കര്‍ ബസ്റ്റര്‍ ബോംബ്. ഫോര്‍ദോ എന്ന ഇറാനിലെ ആണവകേന്ദ്രം തകര്‍ക്കുക എന്ന ഉദ്ദേശത്തോടെ 13600 കിലോഗ്രാം ഭാരമുള്ള ഈ ബങ്കര്‍ ബസ്റ്റര്‍ ബോംബിന്റെ പേര് ജിബിയു 57 എന്നാണ്. 2700 കിലോഗ്രം സ്ഫോടകവസ്തുക്കള്‍ നിറച്ചതാണ് പോര്‍മുന. 60 അടി വരെ താഴെയുള്ള ഭൂഗര്‍ഭ അറകളും ടണലുകളും തുളച്ച് സ്ഫോടനം ഉണ്ടാക്കാന്‍ ജിബിയു 57ന് കഴിവുണ്ട്. ബി-2 സ്പിരിറ്റ് എന്ന സ്റ്റെല്‍ത് ബോംബര്‍ വിമാനമാണ് ഈ ബസ്റ്റര്‍ ബോംബിടാന്‍ ഉപയോഗിക്കുക. ഫര്‍ദോ ആണവകേന്ദ്രം തകര്‍ക്കാന്‍ നിരവധി ബസ്റ്റര്‍ ബോംബുകള്‍ ഒന്നിച്ച് ഉപയോഗിക്കേണ്ടിവരുമെന്നാണ് യുഎസ് പറയുന്നത്. ഒന്നുകില്‍ ഒരു യുദ്ധവിമാനത്തില്‍ തന്നെ ഘടിപ്പിച്ചോ അതല്ലെങ്കില്‍ നിരവധി യുദ്ധവിമാനങ്ങള്‍ ഒന്നിച്ചോ ബസ്റ്റര്‍ ബോംബിടേണ്ടതായി വരും.
സ്റ്റീല്‍ ലോഹസങ്കരപദാര്‍ത്ഥം കൊണ്ട് നിര്‍മ്മിച്ച പോര്‍മുനയില്‍ ഉഗ്രശേഷിയുള്ള സ്ഫോടകവസ്തുക്കള്‍ നിറയ്‌ക്കാനാവും എന്ന് മാത്രമല്ല, ഇത് ഉഗ്രസ്ഫോടനത്തോടെ പൊട്ടിത്തെറിക്കുകയും ചെയ്യും. ഈ ബോംബിന്റെ സഹായം കിട്ടാത്തിടത്തോളം ഇസ്രയേലിന് ഫോര്‍ദോ ആണവകേന്ദ്രം തകര്‍ക്കാന്‍ പറ്റില്ല. ഇവിടെ ആണവപദാര്‍ത്ഥമായ യുറേനിയത്തിന്റെ സമ്പുഷ്ടീകരണം നടക്കുന്നതായി പറയുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: