”ഇന്ദിര എന്നാല്‍ ഇന്ത്യയും ഇന്ത്യയെന്നാല്‍ ഇന്ദിരയും” ആണെന്ന് ഡി.കെ. ബറുവയ്‌ക്ക് മാത്രമല്ല, അന്നത്തെ പ്രധാനമന്ത്രി ഇന്ദിര ഗാന്ധിക്കും തോന്നിയതുകൊണ്ടാണ് ഭാരതത്തിനുമേല്‍ 1975 ജൂണ്‍ 25 അര്‍ദ്ധരാത്രിയില്‍ അടിയന്തരാവസ്ഥ അടിച്ചേല്‍പ്പിച്ചത്. കേരളത്തില്‍ 7,134 പേരും രാജ്യമൊട്ടാകെ പ്രമുഖ പ്രതിപക്ഷ നേതാക്കളടക്കം 1,74,000 പേരും ജയിലിലായി. ഇന്ദിരക്കും കുടുംബാംഗങ്ങള്‍ക്കും സ്തുതിപാഠകര്‍ക്കും മാത്രമേ അന്ന് സ്വാതന്ത്ര്യവും പൗരാവകാശങ്ങളും ഉണ്ടായിരുന്നുള്ളു. ”1975 ജൂണ്‍ 26 നമ്മുടെ ധാരണയിലുള്ള ഭാരത ജനാധിപത്യത്തിന്റെ അവസാന ദിനമാണെന്ന് തെളിഞ്ഞേക്കാം. അതങ്ങനെയല്ലെന്ന് വരട്ടെ എന്ന് ആശിക്കാനേ നിര്‍വാഹമുള്ളു’ എന്ന് എല്‍.കെ. അദ്വാനി അന്ന് രേഖപ്പെടുത്തി.
അടിയന്തരാവസ്ഥയില്‍ ജനാധിപത്യത്തിന്റെ നാല് നെടുംതൂണുകളിലൊന്നായ മാധ്യമങ്ങളുടെ സ്ഥിതി എന്തായിരുന്നു? ജൂലൈ 22 ന് ഇന്ദിര പാര്‍ലമെന്റില്‍ പറഞ്ഞു, ‘പത്രങ്ങളില്ലെങ്കില്‍ ഒരു പ്രക്ഷോഭവുമില്ല. പ്രക്ഷോഭങ്ങള്‍ മുഴുക്കെ പത്രങ്ങളുടെ പേജിലാണ്.’ മാധ്യമങ്ങളെ വരിഞ്ഞുമുറുക്കിക്കൊണ്ട് ”അടിയന്തരാവസ്ഥക്കെതിരെ ഒരു നായ പോലും കുരച്ചില്ല” എന്ന് സ്ഥാപിക്കാന്‍ അവര്‍ ശ്രമിച്ചു. സത്യസന്ധമായ വാര്‍ത്തകളുടെ ഉറവിടം ഇല്ലാതാക്കുന്നതിന് കുല്‍ദീപ് നയ്യാര്‍, ബി.ജി. വര്‍ഗീസ്, കെ.ആര്‍. മല്‍ക്കാനി തുടങ്ങിയ പ്രമുഖ മാധ്യമപ്രവര്‍ത്തകരെ അറസ്റ്റു ചെയ്തു. ഇന്ത്യന്‍ മാധ്യമരംഗം പൊതുവില്‍ ഇന്ദിരയുടെ സമ്മര്‍ദ്ദത്തിലമര്‍ന്നു. രാം നാഥ് ഗോയങ്കയുടെ ഇന്ത്യന്‍ എക്‌സ്പ്രസ് പോലെ ചില പത്രങ്ങള്‍ ചെറുത്തു നില്‍ക്കാന്‍ ശ്രമിച്ചു. അടിയന്തരാവസ്ഥ പ്രഖ്യാപിച്ച വാര്‍ത്തയുമായി കൊച്ചിയിലെ ഇന്ത്യന്‍ എക്‌സ്പ്രസ് സ്‌പെഷ്യല്‍ ബുള്ളറ്റിനിറക്കി. എഡിറ്റോറിയല്‍ കോളം ശൂന്യമാക്കി അവര്‍ പ്രതിഷേധിച്ചു. ജന്മഭൂമി പത്രാധിപരായ പി.വി.കെ. നെടുങ്ങാടിയും, പ്രിന്റര്‍ ആന്‍ഡ് പബ്ലിഷര്‍ പി. നാരായണന്‍ എന്നിവരും പി.രാജന്‍, ദക്ഷിണാമൂര്‍ത്തി തുടങ്ങിയ മാധ്യമപ്രവര്‍ത്തകരും ജയിലിലായി. കേരളത്തില്‍ ജന്മഭൂമി സായാഹ്ന ദിനപത്രവും കേസരി വാരികയും ഉള്‍പ്പെടെ ഇരുപത്തിരണ്ടോളം പ്രസിദ്ധീകരണങ്ങള്‍ അടച്ചുപൂട്ടി.
‘കുനിയാന്‍ പറഞ്ഞപ്പോള്‍ മുട്ടിലിഴഞ്ഞു,’ എന്ന് എല്‍.കെ. അദ്വാനി മാധ്യമപ്രവര്‍ത്തകരെക്കുറിച്ച് എഴുതി. അതിനു തയ്യാറല്ലാതിരുന്ന മാധ്യമ സ്ഥാപനങ്ങള്‍ പൂട്ടേണ്ടിവന്നു. ദല്‍ഹിയില്‍ നിന്ന് പ്രസിദ്ധീകരിച്ച മദര്‍ലാന്റ് പത്രം റെയ്ഡ് ചെയ്തതോടെ അവര്‍ പ്രസിദ്ധീകരണം നിര്‍ത്തി.
ഇന്ത്യന്‍ എക്‌സ്പ്രസ് എഡിറ്റോറിയല്‍ വിഭാഗത്തില്‍ മാധ്യമ പ്രവര്‍ത്തനത്തിന്റെ ആരംഭകാലത്ത് ലോക്‌സംഘര്‍ഷ സമിതിയുടെ ആഹ്വാനപ്രകാരം അടിയന്തരാവസ്ഥക്കെതിരെ 1975 ഡിസംബര്‍ 9ന് എറണാകുളം-വൈപ്പിന്‍ ഫാസ്റ്റ് പാസഞ്ചര്‍ ബോട്ടിലും പിറ്റേന്ന് മട്ടാഞ്ചേരിയിലും പ്രകടനം നടത്തുകയും നോട്ടീസുകള്‍ വിതരണം ചെയ്യുകയും ചെയ്ത ഈ ലേഖകനുള്‍പ്പടെ എട്ടുപേരെ ലാത്തിച്ചാര്‍ജിനും കൊടിയ മര്‍ദനത്തിനും വിധേയരാക്കി. ഡിസംബര്‍ 11ന് ലേഖകനെ മാത്രം എറണാകുളം ജുഡീഷ്യല്‍ ഫസ്റ്റ് ക്ലാസ് മജിസ്‌ട്രേറ്റ് കോടതിയില്‍ ഹാജരാക്കി. എറണാകുളം ജയിലില്‍ രണ്ടര മാസം തടവില്‍ കിടന്നു. ‘നിലവിലുള്ള ഭരണകൂടത്തിനെതിരെ സമരം ചെയ്തു’ എന്ന കുറ്റം ചാര്‍ത്തി കോടതി രണ്ടുമാസം കൂടി ശിക്ഷിച്ചു. ജയിലില്‍ കഴിയുമ്പോള്‍ ഇന്ത്യന്‍ എക്സ്പ്രസ് ജോലിയില്‍നിന്ന് പിരിച്ചുവിട്ടു. 1977 മാര്‍ച്ച് 21ന് ഇന്ദിരാഗാന്ധി അടിയന്തരാവസ്ഥ പിന്‍വലിച്ച് തെരഞ്ഞെടുപ്പ് നടത്തി. ഇന്ദിരയും സഞ്ജയ് ഗാന്ധിയുമടക്കം കോണ്‍ഗ്രസ്സുതന്നെ തൂത്തെറിയപ്പെട്ടതോടെ മൊറാര്‍ജി ദേശായിയുടെ നേതൃത്വത്തിലുള്ള ജനതാ സര്‍ക്കാര്‍ അധികാരമേറ്റു. അടിയന്തരാവസ്ഥയില്‍ ജോലി നഷ്ടപ്പെട്ടവരെ തിരിച്ചെടുക്കണമെന്ന സര്‍ക്കുലറിന്റെ ബലത്തില്‍ ഇന്ത്യന്‍ എക്സ്പ്രസില്‍ തിരികെ ജോലിയില്‍ പ്രവേശിച്ചു. ഇന്ദിരയുടെ വാര്‍ത്താ തമസ്‌കരണത്തെ പ്രതിരോധിക്കാന്‍ ലോക്‌സംഘര്‍ഷസമിതിക്ക് കഴിഞ്ഞു.
അടിയന്തരാവസ്ഥയില്‍ അറസ്റ്റ് ചെയ്യപ്പെടാതിരുന്ന കെ. രാമന്‍പിള്ളയും ഏറ്റുമാനൂര്‍ രാധാകൃഷ്ണനും ചേര്‍ന്ന് ജനസന്ദേശം എന്ന അണ്ടര്‍ഗ്രൗണ്ട് വാര്‍ത്താപത്രിക പ്രസിദ്ധീകരിച്ചു. അടിയന്തരാവസ്ഥയുടെ വിവരങ്ങള്‍ ജനങ്ങളിലെത്തിച്ചുകൊണ്ട് ജനസന്ദേശത്തിന്റെ 15 ലക്കങ്ങള്‍ പുറത്തിറങ്ങി.
കുരുക്ഷേത്രം വാര്‍ത്താപത്രിക ആഗസ്റ്റ് 21 മുതല്‍ അടിയന്തരാവസ്ഥ അവസാനിക്കുന്നതുവരെ പുറത്തിറങ്ങി. 19 ലക്കങ്ങളിലായി പ്രസിദ്ധീകരിച്ച കുരുക്ഷേത്രം കൈവശം വച്ചതിനും വിതരണം നടത്തിയതിനും ഉറവിടം അറിയുന്നതിനുമായി കേരളത്തിലെങ്ങും പോലീസ് മര്‍ദനങ്ങളുണ്ടായി. സംഘടനാ വാര്‍ത്തകള്‍ക്ക് പ്രാമുഖ്യം നല്‍കി സുദര്‍ശനവും പുറത്തിറങ്ങി.
ലോക്‌സംഘര്‍ഷസമിതി കേരളത്തിലെ അടിയന്തരാവസ്ഥയിലെ അതിക്രമങ്ങളെക്കുറിച്ച് റിപ്പോര്‍ട്ട് പ്രസിദ്ധീകരിച്ചു. 61 ബാച്ച് ലീഡര്‍മാരുടെ പേരുകളും മര്‍ദിച്ച പോലീസുകാരുടെ വിവരങ്ങളും കേരളത്തില്‍ നടപ്പാക്കിയ മര്‍ദനമുറകളും അതില്‍ രേഖപ്പെടുത്തിയിരുന്നു. ആര്‍. ഹരി(ഹരിയേട്ടന്‍) എഡിറ്റുചെയ്ത ‘ഒളിവിലെ തെളിനാളങ്ങള്‍’, ‘മരണത്തെ വെല്ലുവിളിച്ചവര്‍’ എന്നീ പുസ്തകങ്ങള്‍ ഇറങ്ങി. കെ. രാമന്‍പിള്ള ‘അടിയന്തരാവസ്ഥയുടെ അന്തര്‍ധാരകള്‍’ എന്ന പുസ്തകം രചിച്ചു.
തത്വമസിയെഴുതിയ സുകുമാര്‍ അഴീക്കോട് അടിയന്തരാവസ്ഥയേയും ഇരുപതിന പരിപാടിയേയും പ്രകീര്‍ത്തിച്ചു. ഒഎന്‍വി, പി.ടി. ഭാസ്‌കരപണിക്കര്‍, തോപ്പില്‍ ഭാസി, പി. ഭാസ്‌കരന്‍, തിരുനല്ലൂര്‍ കരുണാകരന്‍, പി. ഗോവിന്ദപ്പിള്ള, എന്‍.എ. കരീം, കാമ്പിശ്ശേരി കരുണാകരന്‍ എന്നിവര്‍ നിശബ്ദരായിരുന്നു. മലയാളനാട് വാരികയില്‍ പ്രസിദ്ധീകരിക്കാനിരുന്ന ധര്‍മപുരാണം അടിയന്തരാവസ്ഥയെ തുടര്‍ന്ന് പ്രസിദ്ധീകരണം മാറ്റിവയ്‌ക്കണമെന്ന് ഒ.വി. വിജയന്‍ പത്രാധിപര്‍ക്കെഴുതി. അടിയന്തരാവസ്ഥക്ക് ശേഷമാണ് ധര്‍മപുരാണം പ്രസിദ്ധീകരിച്ചത്. ഇന്ദിരയെ പ്രമേയമാക്കി ചോ രാമസ്വാമി, മുഹമ്മദ് ബിന്‍ തുഗ്ലക്ക് എന്ന നാടകമെഴുതി. ആന്ധി എന്ന പേരില്‍ ഒരു ഹിന്ദി സിനിമയും പുറത്തുവന്നു.
അന്നത്തെ മുഖ്യമന്ത്രി സി. അച്യുതമേനോന്‍ ഏത് ഏകാധിപതിയെയും കടത്തിവെട്ടുന്ന വിധത്തിലാണ് സമരക്കാരോട് പെരുമാറിയത്. ജില്ലാ കളക്ടര്‍മാരുടെ യോഗത്തില്‍ അടിയന്തരാവസ്ഥാവിരുദ്ധ സമരത്തെ ശക്തിയായി അടിച്ചമര്‍ത്താന്‍ അച്യുതമേനോന്‍ പദ്ധതികളാവിഷ്‌കരിച്ചു. എന്‍ജിനീയറിങ് വിദ്യാര്‍ഥിയായിരുന്ന രാജന്റെ മരണം തന്നെയാണ് ഏറ്റവും വലിയ ഉദാഹരണം. വൈക്കം ഗോപകുമാര്‍, ശിവദാസന്‍ തുടങ്ങി അനേകായിരങ്ങളാണ് അടിയന്തരാവസ്ഥയിലെ ക്രൂരമര്‍ദനങ്ങള്‍ക്ക് ഇരയായത്. സോവിയറ്റ് റഷ്യയും അവരുടെ പ്രവ്ദ മാധ്യമവും അടിയന്തരാവസ്ഥയെ അനുകൂലിച്ചതുകൊണ്ട് പേട്രിയേറ്റ്, ലിങ്ക്, ജനയുഗം എന്നീ ഇന്ത്യന്‍ പ്രസിദ്ധീകരണങ്ങളും അടിയന്തരാവസ്ഥയ അനുകൂലിച്ചിരുന്നു. ജന്മഭൂമി സായാഹ്ന പത്രമായി കോഴിക്കോട്ട് ആരംഭിച്ച് രണ്ടുമാസമായപ്പോഴാണ് പത്രാധിപര്‍ പി.വി.കെ. നെടുങ്ങാടി അടിയന്തരാവസ്ഥാ പ്രഖ്യാപനത്തെ വിമര്‍ശിച്ച് മുഖപ്രസംഗമെഴുതിയത്. ജൂലൈ രണ്ടാംതീയതി അര്‍ദ്ധരാത്രിയില്‍ അദ്ദേഹത്തെയും പി. നാരായണനെയും കക്കട്ടില്‍ രാമചന്ദ്രനേയും അറസ്റ്റ് ചെയ്തു.
കേസരി, ജന്മഭൂമി ഓഫീസുകള്‍ സ്ഥിതിചെയ്‌ത്തിരുന്ന വെങ്കിടേശ് ബില്‍ഡിങ്ങില്‍ റെയ്ഡ് നടത്തി. പത്രാധിപസമിതി അംഗം എം. രാജശേഖരനുള്‍പ്പെടെ ചിലരെ അറസ്റ്റു ചെയ്തു. മാത്യഭൂമിയുടെ എറണാകുളം എഡിഷനിലെ പ്രമുഖനായിരുന്ന കോണ്‍ഗ്രസ് പരിവര്‍ത്തനവാദി നേതാവ് പി. രാജനും എം.എ. ജോണും അറസ്റ്റിലായി. പരിവര്‍ത്തനവാദികള്‍ അടിയന്തരാവസ്ഥാവിരുദ്ധ ചുവരെഴുത്തുകള്‍ നടത്തി. ഇന്ദിരയുടെ അടിയന്തരം എന്ന ലഘുലേഖ പുറത്തിറക്കി. പത്രങ്ങള്‍ക്ക് സെന്‍സര്‍ഷിപ്പ് ഏര്‍പ്പെടുത്തിക്കൊണ്ടുള്ള ഉത്തരവു കേന്ദ്രം പുറപ്പെടുവിച്ചതോടെ മുതിര്‍ന്ന പത്രപ്രവര്‍ത്തകന്‍ എന്‍.വി. കൃഷ്ണവാര്യര്‍ ഇന്ദിരാഗാന്ധിയുടെ ഇരുപതിന പരിപാടിയെപ്പറ്റി ഒരു കവിത മാതൃഭൂമി ആഴ്ചപ്പതിപ്പില്‍ പ്രസിദ്ധീകരിച്ചു. ഒളിവില്‍ കഴിഞ്ഞ എം.എ. കൃഷ്ണന്റെയും കേസരി പത്രാധിപര്‍ പി.കെ. സുകുമാരന്റെയും ശ്രമഫലമായി കെ.പി. കേശവമേനോന്റെ സഹായത്തോടെ കേസരി വാരിക പുനരാരംഭിച്ചു.
തിരുവനന്തപുരത്തെ ഹോംഗാര്‍ഡ് പത്രാധിപര്‍ ബാലന്‍ ഗോപി, ചേര്‍ത്തലയിലെ ക്രോസ്ബെല്‍റ്റിലെ ജി.എന്‍. നായര്‍, ആലുവയിലെ സോഷ്യലിസ്റ്റ് നാദത്തിന്റെ എന്‍.ടി. ആന്റണി എന്നിവരെ അറസ്റ്റു ചെയ്തു. വീക്ഷണം ലേഖകന്‍ ടി.യു. തോമസിനെ കസ്റ്റഡിയിലെടുത്ത് അടിയന്തരാവസ്ഥക്കാലം മുഴുവന്‍ തടങ്കലിലാക്കി. ഹിന്ദുവിശ്വ വാരികയുടെ പത്രാധിപര്‍ വി.പി. ജനാര്‍ദനനെയും മാനേജിങ് എഡിറ്റര്‍ ഇരവി രവി നമ്പൂതിരിപ്പാടിനെയും അറസ്റ്റു ചെയ്തു. ജമാഅത്തെ ഇസ്ലാമിയുടെ പ്രബോധനം വാരിക നിര്‍ത്തിച്ചു. ജനസംഘപത്രിക പാക്ഷികത്തിന്റെ മാനേജര്‍ ഏറ്റുമാനൂര്‍ രാധാകൃഷ്ണനെ നിരന്തരം വേട്ടയാടി. അച്ഛന്റെ ശേഷക്രിയ ചെയ്യാന്‍പോലും അനുവദിക്കാതെ ഒളിവില്‍ കഴിയാന്‍ നിര്‍ബന്ധിതനാക്കി. രാധാകൃഷ്ണന്‍ പിന്നീട് യുവമോര്‍ച്ച പ്രസിഡന്റും, കോട്ടയം ജില്ലാ ബിജെപി പ്രസിഡന്റുമായി.
സ്വാതന്ത്ര്യസമരഭടനായിരുന്ന കെ.വി. വിട്ടപ്പ പ്രഭു നടത്തിയിരുന്ന രാഷ്‌ട്രവാര്‍ത്താ സായാഹ്ന ദിനപത്രം കെ.ജി. വാദ്ധ്യാര്‍, ടി.എം.വി. ഷേണായി എന്നിവരുടെ നേതൃത്വത്തില്‍ കുമ്മനം രാജശേഖരന്‍ എഡിറ്ററായി എറണാകുളത്തുനിന്നും പ്രസിദ്ധീകരിക്കുന്നുണ്ടായിരുന്നു. 1975 ജൂലൈ രണ്ടിന് ഓഫീസ് റെയ്ഡ് ചെയ്യുന്നതുവരെ രാഷ്‌ട്രവാര്‍ത്ത തുടര്‍ന്നുവന്നു.
ജന്മഭൂമി പബ്ലിഷറും മാതൃകാ പ്രചരണാലയത്തിന്റെ മാനേജിങ് ഡയറക്ടറുമായിരുന്ന ദത്താത്രേയ റാവുവിനെ അദ്ദേഹത്തിന്റെ വീട്ടില്‍ നിന്ന് അറസ്റ്റു ചെയ്യുകയായിരുന്നു. റാവുവിനെ പോലീസുകാര്‍ അതിക്രൂരമായി മര്‍ദിച്ചു. അടിയന്തരാവസ്ഥക്കെതിരായ സമരത്തിന് നേതൃത്വം നല്‍കിയ ലോക്‌സംഘര്‍ഷ സമിതി കേരളഘടകം അദ്ധ്യക്ഷനും സര്‍വോദയ നേതാവുമായിരുന്ന പ്രൊഫ. എം.പി. മന്മഥന്‍ പത്രാധിപരായി 1977 നവംബര്‍ 14 ന് പ്രഭാത പത്രമായി എറണാകുളത്തു നിന്ന് ജന്മഭൂമി പുന:പ്രസിദ്ധീകരണം ആരംഭിച്ചു. അടിയന്തരാവസ്ഥയുടെ അന്ത്യത്തോടെ, അഭിപ്രായ സ്വാതന്ത്ര്യത്തിനുമേല്‍ വരിഞ്ഞുമുറുക്കിയ ചങ്ങലക്കെട്ടുകള്‍ അഴിഞ്ഞുവീണു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: