കട്ടക്ക് (ഒഡീഷ): അടിമത്ത മനോഭാവത്തില്‍ നിന്ന് ഭാരതീയജീവിതത്തെ പൂര്‍ണമായും മോചിപ്പിക്കുകയാണ് ദേശീയ വിദ്യാഭ്യാസ നയത്തിന്റെ ലക്ഷ്യമെന്ന് കേന്ദ്ര വിദ്യാഭ്യാസ മന്ത്രി ധര്‍മ്മേന്ദ്ര പ്രധാന്‍. വിദ്യാഭാരതിയും ശിക്ഷാ വികാസ് സമിതിയും ചേര്‍ന്ന് സംഘടിപ്പിച്ച ഒഡീഷയില്‍ സ്‌കൂള്‍ പ്രിന്‍സിപ്പള്‍മാരുടെ സമ്മേളനം, പ്രദേശികാ പ്രധാനാചാര്യ സമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
ഭാരതത്തെ തരംതാഴ്‌ത്തുക എന്ന ലക്ഷ്യത്തോടെയാണ് ബ്രിട്ടീഷുകാര്‍ വിദ്യാഭ്യാസ നയം നടപ്പാക്കിയതെന്ന് കേന്ദ്രമന്ത്രി പറഞ്ഞു. ജനങ്ങളെ കൊളോണിയല്‍ മാനസികാവസ്ഥയില്‍ ഏറെക്കാലം തളച്ചിട്ട നയമാണത്. ഭാരത വിരുദ്ധ മനോഭാവമാണ് അത് വിദ്യാര്‍ത്ഥികളില്‍ വളര്‍ത്തിയത്. ഇതില്‍ നിന്നുള്ള മോചനമാണ് കേന്ദ്രസര്‍ക്കാര്‍ ദേശീയ വിദ്യാഭ്യാസ നയത്തിലൂടെ നടപ്പാക്കുന്നത്.
മാതൃഭാഷ ഉള്‍പ്പെടെ എല്ലാ ഭാരതീയ ഭാഷകളിലും പഠിപ്പിക്കുന്നതിന് ദേശീയ വിദ്യാഭ്യാസ നയം ഊന്നല്‍ നല്‍കുന്നു. മാതൃഭാഷയില്‍ പഠിക്കുന്നത് വിദ്യാര്‍ത്ഥികളുടെ ബൗദ്ധിക നിലവാരം, വിമര്‍ശനാത്മക ചിന്ത, ഗവേഷണ ശേഷി എന്നിവ വര്‍ദ്ധിപ്പിക്കുന്നു. മാതൃഭാഷയെ അടിസ്ഥാനമാക്കിയുള്ള വിദ്യാഭ്യാസ സമ്പ്രദായം നിര്‍മ്മിക്കാന്‍ നിലവിലെ സര്‍ക്കാര്‍ പ്രതിജ്ഞാബദ്ധമാണ്, ധര്‍മേന്ദ്ര പ്രധാന്‍ പറഞ്ഞു.
ഒഡീഷയിലെമ്പാടുമുള്ള 1100-ലധികം പ്രിന്‍സിപ്പല്‍മാരും ഹെഡ്മാസ്റ്റര്‍മാരും സമ്മേളനത്തില്‍ പങ്കെടുത്തു. വിദ്യാഭാരതി ദേശീയ അധ്യക്ഷന്‍ ഡോ. രവീന്ദ്ര കന്‍ഹരെ, സംഘടനാ സെക്രട്ടറി ഗോവിന്ദ് മഹന്ത്, ക്ഷേത്രീയ സംഘടനാ സെക്രട്ടറി ആനന്ദ് റാവു എന്നിവര്‍ പങ്കെടുത്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: