ന്യൂദൽഹി : കോൺഗ്രസ് പാർലമെന്ററി പാർട്ടി അധ്യക്ഷ സോണിയ ഗാന്ധിയുടെ ആരോഗ്യനില തൃപ്തികരമെന്ന് മെഡിക്കൻ ബുള്ളറ്റിൻ. ഉദര സംബന്ധമായ അസുഖങ്ങളെ തുടർന്ന് ഞായറാഴ്ച വൈകുന്നേരമാണ് സോണിയ ഗാന്ധിയെ ദൽഹിയിലെ സർ ഗംഗാ റാം ആശുപത്രിയിൽ പ്രവേശിപ്പിച്ചത്.
തിങ്കളാഴ്ച ആശുപത്രി പുറത്തിറക്കിയ ആരോഗ്യ ബുള്ളറ്റിനിലാണ് ആരോഗ്യ നിലയിലെ പുരോഗതി വിവരം നൽകിയിരിക്കുന്നത്. കോൺഗ്രസ് മുൻ അധ്യക്ഷ സോണിയ ഗാന്ധിയെ (78) ഞായറാഴ്ച വൈകുന്നേരമാണ് ആശുപത്രിയിൽ പ്രവേശിപ്പിച്ചതെന്ന് സർ ഗംഗാ റാം ആശുപത്രി മേധാവി ഡോ. അജയ് സ്വരൂപ് പറഞ്ഞു.
സർജിക്കൽ ഗ്യാസ്ട്രോഎൻട്രോളജി വകുപ്പിന് കീഴിലാണ് അവർക്ക് ചികിത്സ നൽകുന്നത്. നിലവിൽ അവരുടെ ആരോഗ്യനില സ്ഥിരമാണ്, ഡോക്ടർമാർ അവരുടെ ആരോഗ്യം സൂക്ഷ്മമായി നിരീക്ഷിച്ചുവരികയാണെന്നും ഡോ. അജയ് സ്വരൂപ് പറഞ്ഞു.
ആശുപത്രിയിൽ പ്രവേശിപ്പിക്കുന്നതിന് രണ്ട് ദിവസം മുമ്പ് ഉയർന്ന രക്തസമ്മർദ്ദം ഉണ്ടായതിനെ തുടർന്ന് സോണിയ ഗാന്ധി ഷിംലയിലെ ഇന്ദിരാഗാന്ധി മെഡിക്കൽ കോളേജിൽ (ഐജിഎംസി) ചില പരിശോധനകൾക്ക് വിധേയയായിരുന്നുവെന്നും ഡോക്ടർ അറിയിച്ചു.
അതേ സമയം സോണിയ ഗാന്ധിയുടെ ആരോഗ്യം കഴിഞ്ഞ കുറച്ച് വർഷങ്ങളായി പലതവണ വഷളായിട്ടുണ്ട്. ഇതുമൂലം അവരെ പലതവണ ആശുപത്രിയിൽ പ്രവേശിപ്പിച്ചിട്ടുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: