ന്യൂദല്‍ഹി: രഹസ്യ ഏജന്‍സികള്‍ ശത്രുരാജ്യങ്ങള്‍ക്ക് നേരേ ആസൂത്രണം ചെയ്യുന്ന യുദ്ധതന്ത്രങ്ങള്‍ മാറുകയാണ്. ചരിത്രത്തില്‍ ഇതുവരെ കാണാത്ത ആക്രമണതന്ത്രങ്ങളാണ് അവര്‍ അഴിച്ചുവിടുന്നത്. ഇസ്രയേല്‍ രഹസ്യ ഏജന്‍സിയായ മൊസ്സാദ് ഇറാനുള്ളിലും ഉക്രൈന്‍ റഷ്യയ്‌ക്കകത്തും നടത്തിയ ഡ്രോണ്‍ ആക്രമണങ്ങള്‍ ലോകത്തിലെ ഏത് പ്രതിരോധസേനയുടെയും ഉറക്കം കെടുത്തുന്നു.
ഇറാനുള്ളില്‍ നുഴഞ്ഞുകയറി ഡ്രോണ്‍ ഭൂഗര്‍ഭകേന്ദ്രം സ്ഥാപിച്ച് മൊസ്സാദ്
ഇസ്രയേലിന്റെ രഹസ്യസംഘടനയായ മൊസാദിന്റെ ചാരൻമാർ ഇറാനുള്ളില്‍ ഒളിച്ചുകടന്ന് അവിടെ അതീവരഹസ്യമായി ഡ്രോണ്‍ കേന്ദ്രം സ്ഥാപിക്കുകയായിരുന്നു. ഇറാന്റെ തലസ്ഥാനമായ ടെഹ്റാന് അടുത്തായാണ് ഇവര്‍ ഡ്രോണ്‍ കേന്ദ്രം സ്ഥാപിച്ചത്. ഇറാന്റെ രഹസ്യാന്വേഷണ ഉദ്യോസ്ഥരുടെ കണ്ണുവെട്ടിച്ചായിരുന്നു മൊസ്സാദ് ഏജന്‍റുമാര്‍ ഡ്രോണ്‍ കേന്ദ്രം രഹസ്യമായി സ്ഥാപിച്ചത്. അസാധ്യം എന്ന് കരുതപ്പെടുന്ന ചാരപ്രവര്‍ത്തനം എന്നേ പറയാവൂ. ഇറാന്റെ ആണവകേന്ദ്രം എവിടെയെന്ന് കണ്ടെത്തി അതിനുടത്തായി തന്നെയാണ് ഇറാന്റെ മണ്ണിൽ തന്നെ രഹസ്യ ആക്രമണത്താവളം ഇസ്രയേൽ സ്ഥാപിച്ചത്. വര്‍ഷങ്ങള്‍ എടുത്തുള്ള ചാരപ്രവര്‍ത്തനമായിരുന്നു അത്. ഭൂമി കുഴിച്ച് അതിനുള്ളിലാണ് ഡ്രോണുകളും മറ്റ് ആയുധങ്ങളും ഒളിപ്പിച്ചത്. പിന്നീട് ഒരു രാത്രി അതെല്ലാം ഒന്നിച്ച് പുറത്തെടുക്കുകയായിരുന്നു. വ്യോമപ്രതിരോധസംവിധാനങ്ങള്‍ പോലും പ്രവര്‍ത്തിപ്പിക്കാന്‍ സാധിക്കാത്ത രീതിയിലുള്ള ആക്രമണം. ഇറാന് അമ്പരന്ന് നോക്കി നില്‍ക്കാന്‍ മാത്രമേ സാധിച്ചുള്ളൂ.
ഉക്രൈന്‍ ചാരന്മാര്‍ റഷ്യയിലേക്ക് ഒളിച്ചുകടത്തിയത് 117 ഡ്രോണുകള്‍
ഇനി ഉക്രൈന്‍ ഇയിടെ റഷ്യയില്‍ നടത്തിയ ആക്രമണം പരിശോധിക്കാം. ഉക്രൈന്‍ റഷ്യയിലെ എയര്‍ബേസില്‍ ദീര്‍ഘദൂര ഡ്രോണ്‍ ആക്രമണം നടത്തിയത് ഇതുപോലെ ഞെട്ടിക്കുന്നതും അസാധ്യം എന്നു കരുതുന്നതുമായ ആക്രമണമായിരുന്നു. ഉക്രൈന്‍ റഷ്യയ്‌ക്കുള്ളില്‍ കെട്ടിടനിര്‍മ്മാണത്തിനുള്ള സാമഗ്രികള്‍ എന്ന നിലയില്‍ ഡ്രോണുകള്‍ ഒളിപ്പിച്ചുകടത്തുകയായിരുന്നു. ഏകദേശം 117 ഡ്രോണുകളാണ് ഒളിപ്പിച്ച് റഷ്യയ്‌ക്കകത്തേക്ക് കയറ്റിയത്. ഉക്രൈനില്‍ നിന്നും 4000 കിലോമീറ്റര്‍ അകലെ കിടക്കുന്ന സൈനികവിമാനത്താവളങ്ങളിലേക്ക് ഉക്രൈനുള്ളില്‍ നിന്നും ഡ്രോണുകള്‍ അയയ്‌ക്കുക എന്നത് അസാധ്യമാണ്. ഇതാണ് ഉക്രൈന്‍ റഷ്യയ്‌ക്കുള്ളിലേക്ക് ഒളിച്ചുകടത്തിയ ഡ്രോണ്‍ വഴി സാധിച്ചത്. റഷ്യയുടെ അഞ്ച് വ്യോമസേന താവളങ്ങളായിരുന്നു ഡ്രോണുകള്‍ തകര്‍ത്തത്. റഷ്യയുടെ ബോംബര്‍ വിമാനങ്ങളായ ടിയു-22, ടിയു-95 എന്നിവ ഈ ഡ്രോണ്‍ ആക്രമണത്തില്‍ തകര്‍ന്നു. യുദ്ധവിമാനങ്ങള്‍ തകര്‍ന്നു എന്നതിനേക്കാള്‍ റഷ്യയുടെ ഉറക്കം കെടുത്തിയത് റഷ്യന്‍ രഹസ്യാന്വേഷണ ഏജന്‍സികള്‍ക്ക് ഇത്തരമൊരു ആക്രമണം മുന്‍കൂട്ടി കാണാന്‍ സാധിച്ചില്ല എന്നതാണ്. ഒരു ഈച്ചക്ക് പോലും പറന്നുകയറാന്‍ കഴിയാത്ത പഴുതടച്ച സുരക്ഷാകവചമെന്ന റഷ്യയുടെ അവകാശവാദമാണ് തകര്‍ന്നത്.
ഭാവിയില്‍ യുദ്ധങ്ങള്‍ നയിക്കാനും ജയിക്കാനും ഡ്രോണ്‍ അധിഷ്ഠിത സാങ്കേതികവിദ്യയ്‌ക്ക് സാധിക്കുമെന്ന് ലോകം ഈ രണ്ട് ആക്രമണങ്ങളിലൂടെ തിരിച്ചറിഞ്ഞിരിക്കുന്നു. പരമ്പരാഗത യുദ്ധതന്ത്രങ്ങള്‍ മാത്രം വിജയത്തിന് പോരെന്ന പാഠമാണ് ഉക്രൈന്‍ റഷ്യയില്‍ നടത്തിയ ആക്രമണം പഠിപ്പിക്കുന്നത്.
പാകിസ്താന്‍ ഇന്ത്യയ്‌ക്കെതിരെ ദിവസേന അയച്ചത് 300 മുതല്‍ 400 ഡ്രോണുകള്‍ വരെയാണ്. പക്ഷെ അത് പാകിസ്ഥാന്റെ മണ്ണില്‍ നിന്നും ഇന്ത്യയ്‌ക്ക് നേരെ പറന്നുവന്നതാണ്. പക്ഷെ ഇന്ത്യയുടെ ഭൂപ്രദേശത്തിനുള്ളില്‍ നിന്നു തന്നെ ഒരു രാത്രിയില്‍ നൂറുകണക്കിന് ഡ്രോണുകള്‍ പറന്നുയര്‍ന്ന് സ്ഫോടനം നടത്തിയാല്‍ എന്താകും സ്ഥിതി? അതാണ് ഇത്തരം പുതിയ യുദ്ധതന്ത്രം പറഞ്ഞുതരുന്നത്.
2021ല്‍ കശ്മീരിലെ ഇന്ത്യ വ്യോമയാന ബേസില്‍ രണ്ട് ഡ്രോണുകള്‍ പറന്നിറങ്ങിയിരുന്നു. അതില്‍ നിന്നുള്ള സ്ഫോടകവസ്തുക്കള്‍ പൊട്ടിത്തെറിക്കുകയും ചെയ്തു. ഇത് സൈനികകേന്ദ്രത്തിനൊന്നും വലിയ കേടുപാടുകള്‍ ഉണ്ടാക്കിയില്ലെങ്കിലും ഇന്ത്യന്‍ പ്രതിരോധസംവിധാനം ഇതില്‍ നിന്നും ഒരു വലിയ പാഠം പഠിച്ചു. ഇനിയുള്ള യുദ്ധം എന്നത് വലിയ യുദ്ധവിമാനങ്ങള്‍വഴിയോ മിസൈല്‍ വഴിയോ ഉള്ള ആക്രമണമായിരിക്കില്ല. പകരം ഡ്രോണ്‍ പോലുള്ള ചെറിയ യുദ്ധോപകരണങ്ങള്‍ വഴിയാകാം. പക്ഷെ അതിന് എത്ര വലിയ നാശനഷ്ടവും വിതയ്‌ക്കാനും സാധിക്കും. ഇത് ഇന്ത്യയുടെ പ്രതിരോധസംവിധാനത്തെ കുറെയൊക്കെ ഡ്രോണ്‍ ടെക്നോളജിയില്‍ ശ്രദ്ധകേന്ദ്രീകരിക്കാന്‍ സഹായിച്ചിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: