കോട്ടയം: വീടുനിര്‍മാണം കരാര്‍ കാലാവധിക്കുള്ളില്‍ പൂര്‍ത്തിയാക്കാത്ത വ്യക്തിയ്ക്ക് തടവു ശിക്ഷ വിധിച്ച് ജില്ലാ ഉപഭോക്തൃ തര്‍ക്ക പരിഹാര കമ്മീഷന്. മുണ്ടക്കയം സ്വദേശിനിയായ വി.എസ്. റംല നല്കിയ പരാതിയുടെ അടിസ്ഥാനത്തിലാണ് ശിക്ഷ വിധിച്ചത്.
ആറ് മാസത്തിനുള്ളില്‍ പാര്‍പ്പിട നിര്‍മാണം പൂര്‍ത്തിയാക്കി നല്‍കാമെന്ന കരാറില്‍ മുണ്ടക്കയം പുത്തപുരയ്ക്കല്‍ സ്വദേശി സജി ആന്റണിയ്ക്ക് 17 ലക്ഷം രൂപ നിര്‍മാണ ചെലവിനായി നല്കി. എന്നാല്‍ കാലാവധിക്കുളളില്‍ നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ പൂര്‍ത്തിയാക്കത്തതിനെ തുടര്‍ന്ന് പരാതിക്കാരി ജില്ലാ ഉപഭോക്തൃ തര്‍ക്ക പരിഹാര കമ്മീഷന് മുമ്പാകെ പരാതി നല്‍കുകയായിരുന്നു. കമ്മീഷന്റെ വിശദമായ പരിശോധനയില്‍ എതിര് കക്ഷിയുടെ ഭാഗത്തു നിന്നു സേവന ന്യൂനത ഉണ്ടായത് കണ്ടെത്തി. ഇതേ തുടര്‍ന്ന് പരാതിക്കാരിക്ക് ഒന്‍പത് ലക്ഷം രൂപയും നഷ്ടപരിഹാരമായി 30,000 രൂപയും വ്യവഹാര ചെലവിലേക്ക് 20,00 രൂപയും നല്‍കണമെന്ന് ജില്ല ഉപഭോക്തൃതര്‍ക്ക പരിഹാര കമ്മീഷന് ഉത്തരവിട്ടിരുന്നു. എന്നാല്‍, എതിര്‍കക്ഷി വിധി പാലിക്കാതെ വന്നതോടെ പരാതിക്കാരി വീണ്ടും ജില്ലാ ഉപഭോക്തൃ തര്‍ക്ക പരിഹാര കമ്മിഷനെ സമീപിച്ചു. മതിയായ അവസരം ലഭിച്ചിട്ടും ഉത്തരവ് പാലിക്കാത്തതിനെത്തുടര്‍ന്ന് കമ്മീഷനില്‍ നിക്ഷിപ്തമായ ജുഡീഷ്യല്‍ ഫസ്റ്റ് ക്ലാസ് മജിസ്ട്രേറ്റ് കോടതിയുടെ അധികാരം ഉപയോഗിച്ച് പ്രതിയ്ക്ക് മൂന്ന് മാസത്തേക്ക് തടവു ശിക്ഷയും 25,000 രൂപ പിഴയും വിധിച്ചു. ഇത്തരം മനോഭാവം സ്വീകരിച്ചാല്‍ ഉപഭോക്തൃ തര്‍ക്ക പരിഹാര കമ്മീഷന്റെ നടപടിക്രമങ്ങളില്‍ വിജയിക്കാനും നീതി ലഭിക്കാന്‍ സാധിക്കില്ലെന്ന തെറ്റായ സന്ദേശം ഉപഭോക്താക്കള്‍ക്ക് നല്‍കുന്നതാണെന്ന് പ്രസിഡന്റ് അഡ്വ. വി.എസ്. മനുലാല്‍, അംഗങ്ങളായിട്ടുള്ള അഡ്വ. ആര്. ബിന്ദു, കെ. എം.ആന്റോ എന്നിവര്‍ പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: