തിരുവനന്തപുരം: ശ്രീചിത്ര തിരുനാൾ ഇൻസ്റ്റിറ്റ്യൂട്ട് ഫോർ മെഡിക്കൽ സയൻസസ് ആന്റ് ടെക്നോളജിയിലെ ശസ്ത്രക്രിയ പ്രതിസന്ധി പരിഹരിച്ചുവെന്ന് കേന്ദ്രമന്ത്രി സുരേഷ് ഗോപി. വിഷയത്തിൽ മാധ്യമങ്ങളിൽ വന്നയത്ര ഗൗരവം ഇല്ലെന്നും ചെറിയ ബുദ്ധിമുട്ട് രോഗികൾക്ക് ഉണ്ടായിട്ടുണ്ടെന്നും കേന്ദ്രമന്ത്രി പറഞ്ഞു.
എല്ലാവരും ഒത്തൊരുമിച്ചാണ് നിൽക്കുന്നത്. ടെക്നിക്കലായ കാര്യങ്ങളാണ്. കേന്ദ്ര സർക്കാരിന്റെ നിയമങ്ങളനുസരിച്ച് രോഗികൾക്ക് ഒരുതരത്തിലും ബുദ്ധിമുട്ടില്ലാത്ത നിലയിൽ മുന്നോട്ട് പോകാനുള്ള തീരുമാനമായി. ശസ്ത്രക്രിയകൾ രണ്ടു ദിവസത്തിനുള്ളിൽ തുടങ്ങുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
ഉപകരണങ്ങളില്ലാത്തതിനാൽ ശസ്ത്രക്രിയകൾ മാറ്റിവെച്ചതായുള്ള വാർത്തകൾ വന്നതിനെ തുടർന്നാണ് അദ്ദേഹം പ്രശ്‌നത്തിൽ ഇടപെട്ടത്. ന്യൂറോ ഇന്റർവെൻഷനൽ വിഭാഗത്തിലെ ശസ്ത്രക്രിയകളാണ് മാറ്റിവെച്ചത്. മറ്റു വിഭാഗത്തിലെ ശസ്ത്രക്രിയകൾക്ക് മാറ്റമില്ലായിരുന്നു.
എച്ച് എൽ എല്ലിന് കീഴിലുള്ള അമൃത് ഫാർമസി വഴി ശസ്ത്രക്രിയ ഉപകരണങ്ങൾ എത്തിക്കും. ഒരാഴ്ചയ്‌ക്കുള്ളിൽ ശസ്ത്രക്രിയകൾ പുനരാരംഭിക്കും. മാറ്റിവെച്ച ശസ്ത്രക്രിയകൾ ഒരാഴ്ചയ്‌ക്കുള്ളിൽ പുനരാരംഭിക്കുമെന്ന് ഡോക്ടർമാർ അറിയിച്ചു. അമൃത് ഫാർമസി അധികൃതരും ഡയറക്ടർ വിളിച്ച യോഗത്തിൽ പങ്കെടുത്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: