രാജ്ഭവനിലെ പരിസ്ഥിതി ദിനാഘോഷ ചടങ്ങിന്റെ വേദിയില്‍ ഭാരതാംബയുടെ ചിത്രം സ്ഥാപിച്ചത് മതേതര മൂല്യങ്ങള്‍ക്ക് എതിരാണെന്ന വ്യാഖ്യാനം നല്‍കി കൃഷി മന്ത്രി ചടങ്ങ് ബഹിഷ്‌കരിച്ചത് വലിയ വാര്‍ത്തയായിരിക്കുകയാണല്ലോ. സിംഹാസനസ്ഥയായി കാവിക്കൊടി കയ്യിലേന്തി എഴുന്നള്ളുന്ന ദുര്‍ഗ്ഗാരൂപം ഭാരതഖണ്ഡത്തിന്റെ പശ്ചാത്തലത്തില്‍ ചിത്രീകരിച്ചിരിക്കുന്ന ഭാരത് മാതാ രൂപം നമ്മുടെ മതേതര സങ്കല്‍പ്പത്തിന് എങ്ങനെ എതിരാകുമെന്ന് എത്ര ചിന്തിച്ചിട്ടും മനസ്സിലാകുന്നില്ല. മാത്രവുമല്ല ഭരണഘടനാ വിരുദ്ധമായ പ്രവര്‍ത്തനമാണ് ഗവര്‍ണര്‍ ഈ ചിത്ര സ്ഥാപനത്തിലൂടെ നടത്തിയിരിക്കുന്നതെന്ന ഗുരുതരമായ ആരോപണം കൂടിയാണ് മന്ത്രിയും അദ്ദേഹത്തിന്റെ പാര്‍ട്ടിയും നടത്തിയിരിക്കുന്നത് .
ദേശീയ ചിഹ്നങ്ങളുടെയും ദേശീയ ഗീതത്തിന്റെയും ദേശീയ ഗാനത്തിന്റെയും ഭരണഘടനാപരമായ പ്രത്യേകത, അവയൊക്കെയും പ്രമേയങ്ങളിലൂടെയും പ്രസ്താവനകളിലൂടെയും മാത്രം ഭരണഘടനാസഭ അംഗീകാരം നല്‍കിയിട്ടുള്ള പ്രതീകകങ്ങളാണെന്നതാണ്. സ്വാതന്ത്ര്യ പ്രഖ്യാപനത്തിന് മുന്‍പ്തന്നെ ദേശീയ പതാകയുടെ മാതൃക ഭരണഘടനാ നിര്‍മ്മാണ സഭ പ്രമേയത്തിലൂടെ അംഗീകരിച്ചിരുന്നു. 1929 ഡിസംബറില്‍ സമ്പൂര്‍ണ്ണ സ്വരാജ് പ്രഖ്യാപിച്ചുകൊണ്ട് രവീ നദിയുടെ തീരത്ത് ഇന്ത്യന്‍ നാഷണല്‍ കോണ്‍ഗ്രസ് ഉയര്‍ത്തിയ പതാകയില്‍ നിന്നു വിഭിന്നമായിരുന്നു ഭരണഘടനാ അസംബ്ലി 1947 ജൂലൈ 22ന് അംഗീകരിച്ച ദേശീയ പതാക. മധ്യേയുള്ള വെളുത്ത ഭാഗത്തുള്ള ചര്‍ക്കക്കു പകരം അശോക ചക്രം തിരഞ്ഞെടുക്കുകയും ഏറ്റവും മുകളില്‍ ചുവപ്പിനു പകരം കാവിനിറം ഉള്‍പ്പെടുത്തുകയും ചെയ്തു. കാവി ത്യാഗത്തിന്റെയും സന്യാസത്തിന്റെയും പ്രതീകമാണെന്ന ഡോ.എസ്.രാധാകൃഷ്ണന്റെ അഭിപ്രായത്തോട് യോജിച്ചുകൊണ്ട് ആസ്സാമില്‍ നിന്നുള്ള മുസ്ലിം ലീഗ് അംഗം സയ്യിദ് മുഹമ്മദ് സെയ്ദുള്ള അഭിപ്രായപ്പെട്ടത് ഇങ്ങനെയാണ്. ‘നമുക്കെല്ലാം അറിയാവുന്ന പോലെ കാവി നിറം അദ്ധ്യാത്മിക ജീവിതം നയിക്കുന്ന ഹിന്ദുക്കളുടെയും മുസ്ലീങ്ങളുടെതുമൊക്കെയാണ്. സന്യാസിമാരുടെയും പണ്ഡിതരുടേതുമൊക്കെ മാത്രമായ പരിത്യാഗത്തെ ഓര്‍മ്മപ്പെടുത്തുന്ന കാവി നിറം നമ്മെത്തന്നെ ആ തലത്തില്‍ സൂക്ഷിക്കുന്നതിന് പ്രേരിപ്പിക്കുന്നതായതുകൊണ്ട് കാവിനിറം ദേശീയപതാകയില്‍ ഉള്‍പ്പെടുത്തുന്നതിനെ ഞാന്‍ പിന്‍തുണക്കുന്നു’. മൈസൂറില്‍ നിന്നുള്ള മുഹമ്മദ് ഷെറിഫും ഭരണഘടനാ അസംബ്ലിയില്‍ ദേശീയ പതാകയിലെ നിറങ്ങള്‍ക്കുള്ള മതപരമായ പ്രതീകാത്മതയും പ്രസക്തിയും പ്രകീര്‍ത്തിച്ചുകൊണ്ട് പ്രമേയത്തെ പിന്‍തുണച്ചു. ഭരണഘടനാ അസംബഌയുടെ ഉപാദ്ധ്യാക്ഷനായിരുന്ന ക്രിസ്ത്യന്‍ സമുദായത്തില്‍പ്പെട്ട ഒ.ഇ. മുഖര്‍ജി രാജ്യത്തെ മുഴുവന്‍ ക്രിസ്തീയ സമൂഹത്തിന്റെയും പിന്തുണ പുതിയ ദേശീയ പതാകയ്‌ക്കു വാഗ്ദാനം ചെയ്തു. പരിപാവനമായ നിറം എന്ന് ഭരണഘടനാ അസംബഌ ഉദ്‌ഘോഷിച്ച കാവിയെ സ്ഥാനത്തും അസ്ഥാനത്തും വിമര്‍ശിക്കുന്നത് ഇന്ന് ഒരു നിത്യചടങ്ങായി മാറിയിരിക്കുന്നു.
ദേശീയ ഗാനവും ദേശീയ ഗീതവും
ഭരണഘടനാ നിര്‍മ്മാണ സഭയുടെ അധ്യക്ഷനായിരുന്ന ഡോ.രാജേന്ദ്രപ്രസാദിന്റെ ഒരു പ്രസ്താവനയിലൂടെയാണ്, ജനഗണമന ദേശീയ ഗാനമായും വന്ദേമാതരം ദേശീയ ഗീതമായും സഭ ഏകകണ്ഠമായി അംഗീകരിച്ചത്. ബങ്കിം ചന്ദ്രചാറ്റര്‍ജി തന്റെ ‘ആനന്ദമഠം’ എന്ന നോവലിന്റെ ഭാഗമായാണ് വന്ദേമാതരം എന്ന ഗീതം ഉള്‍പ്പെടുത്തിയത്. 1896ലെ ഇന്ത്യന്‍ നാഷണല്‍ കോണ്‍ഗ്രസിന്റെ കല്‍ക്കട്ട സമ്മേളനത്തില്‍ രവീന്ദ്രനാഥ ടാഗോറാണ് ആദ്യമായി ഈ ഗാനം ആലപിച്ചത്. ഈ ഗാനത്തിലെ ആദ്യ രണ്ട് ശ്ലോകങ്ങളെ സംബന്ധിച്ച് തര്‍ക്കങ്ങള്‍ ഒന്നുമില്ലാതിരുന്നെങ്കിലും മൂന്നും നാലും ശ്ലോകങ്ങളിലടങ്ങിയ ദുര്‍ഗ്ഗാദേവി വര്‍ണ്ണന മുഹമ്മദാലി ജിന്ന തുടങ്ങിയവര്‍ക്ക് അപ്രിയമായതിനെത്തുടര്‍ന്നു കോണ്‍ഗ്രസ് ഒരു കമ്മിറ്റി രൂപവല്‍ക്കരിക്കുകയും അതിന്റെ അടിസ്ഥാനത്തില്‍ കോണ്‍ഗ്രസിന്റെ മാര്‍ചിംഗ് ഗീതമായി വന്ദേമാതരത്തിന്റെ ആദ്യ രണ്ടു ശ്ലോകങ്ങള്‍ മാത്രം 1937ല്‍ അംഗീകരിക്കുകയും ചെയ്തു. ദുര്‍ഗാ ദേവി വര്‍ണ്ണന ഉള്‍പ്പെടുന്ന മൂന്നും നാലും ശ്ലോകങ്ങള്‍ ഒഴിവാക്കപ്പെട്ടതായി ചരിത്രരേഖകള്‍ പറയുന്നു .
വന്ദേമാതര ഗീതത്തിലെ അസ്വീകാര്യമായ മൂന്നും നാലും ശ്ലോകങ്ങള്‍ ദേവി ദുര്‍ഗ്ഗയുടെ സംക്ഷിപ്ത നാമരൂപ വര്‍ണ്ണനയാണ്.
ബാഹുതെ തുമി മാ ശക്തി,
ഹൃദയേ തുമി മാ ഭക്തി
തോമര്യ പ്രതിമ ഗാരി മന്ദിരേ മന്ദിരേ
ത്വം ഹി ദുര്‍ഗ്ഗ ദശപ്രഹരണ ധരിണി
കമല, കമലാദള വിഹാരിണി ,
വാണി , വിദ്യാദായിനി നമാമിത്വം,
നമാമികമലം, അമലം, അതുലാം
സുജലാം, സുഫലാം , മാതരം.’
അനിതര സാധാരണ ഭക്തി പ്രകടിപ്പിച്ചുകൊണ്ട് ദുര്‍ഗ്ഗാ ദേവിയായും സരസ്വതി ദേവിയായും മാതൃത്വത്തിനെ വാഴ്‌ത്തുന്ന ഈ ദേവീ രൂപം തന്നെയാണ് ഭാരതത്തിലെ ഏത് ദേശസ്നേഹകൂട്ടായ്മകളും പ്രതീകാത്മമായി ഓരോ ചടങ്ങിലും പ്രതിഷ്ഠിക്കുന്നത്. വന്ദേമാതരത്തിലെ ഈ നാമരൂപ സങ്കല്പത്തിന്റെ ദൃശ്യാവിഷ്‌കരണം മാത്രമാണ് രാജ് ഭവനില്‍ നാം കണ്ടത്. ഭരണഘടനാ അസംബ്ലിയില്‍ അംഗീകരിക്കപ്പെട്ട ദേശീയ ഗീതമായ വന്ദേമാതരം വെട്ടിത്തിരുത്തില്ലാതെ പൂര്‍ണ്ണമായിത്തന്നെയാണ് സഭ അംഗീകരിച്ചത്. ദേവീ വര്‍ണ്ണനയില്ലാത്ത ആദ്യ രണ്ട് ശ്ലോകങ്ങള്‍ മാത്രമാണ് 1937ല്‍ ഇന്ത്യന്‍ നാഷണല്‍ കോണ്‍ഗ്രസ് അംഗീകരിച്ചത്. ദേശീയ ഗാനത്തിനും ദേശീയ ഗീതത്തിനും ഏതവസരത്തിലും തുല്യ പ്രാധാന്യം നല്‍കണമെന്ന പ്രസ്താവനയാണ് ഭരണഘടനാ നിര്‍മ്മാണ സഭ അതിന്റെ അവസാന സമ്മേളനത്തില്‍ അംഗീകരിച്ചത്. ഭരണഘടനാ സഭയിലെ അംഗങ്ങള്‍ ഭരണഘടനയില്‍ ഒപ്പു വെച്ചതിനുശേഷം ജനഗണമനയും തുടര്‍ന്ന് വന്ദേമാതരവും പൂര്‍ണ്ണമായി ചൊല്ലിയാണ് സഭ അനിശ്ചിത കാലത്തേക്ക് പിരിഞ്ഞത്. ഈ ചരിത്ര പാശ്ത്തലത്തില്‍ വിലയിരുത്തുമ്പോള്‍ വന്ദേമാതരമെന്ന ദേശീയഗീതത്തില്‍ വര്‍ണ്ണിക്കുന്ന ദേവിരൂപത്തിന്റെ ചിത്രാവിഷ്‌ക്കാരം എങ്ങിനെ ഭരണഘടനാ വിരുദ്ധമാകും?
ഭരണഘടനയും ചിത്രപ്രതീകങ്ങളും
ഭരണഘടനയുടെ കൈയെഴുത്തു പ്രതി ഇംഗ്ലീഷില്‍ തയ്യാറാക്കിയത് പ്രേം ബിഹാരി നാരായണന്‍ റയസാദയും ഹിന്ദിയില്‍ വസന്ത് കെ.വൈദ്യയുമാണ്. മൗലിക അവകാശങ്ങളടങ്ങിയ അദ്ധ്യായത്തില്‍ കയ്യെഴുത്തുപ്രതിയില്‍ ചേര്‍ത്തിരിക്കുന്ന ചിത്രം രാവണ നിഗ്രഹത്തിനുശേഷം അയോധ്യയിലേക്ക് മടങ്ങി വരുന്ന രാമന്റെയും സീതയുടെയും ലക്ഷ്മണന്റേതുമാണ്. നിര്‍ദ്ദേശക തത്വങ്ങളടങ്ങിയ അദ്ധ്യായത്തില്‍ ചേര്‍ത്തിരിക്കുന്ന ചിത്രം ഗീതോപദേശം നല്‍കുന്ന ശ്രീകൃഷ്ണന്റേതാണ് . ഭരണഘടനയുടെ പന്ത്രണ്ടാം ഭാഗത്ത് ഉള്‍പ്പെടുത്തിയ ചിത്രം നടരാജരൂപിയായ മഹാദേവന്റേതാണ്. എത്ര മനോഹരമായി ആണ് നാം നമ്മുടെ ആദ്ധ്യാത്മിക സാംസ്‌കാരിക പാരമ്പര്യത്തെ നമ്മുടെ പരിപാവനമായ ഭരണഘടനയുടെ ഭാഗമാക്കിയിരിക്കുന്നതെന്ന വസ്തുതയ്‌ക്കുള്ള ശബ്ദിക്കുന്ന നിദാനങ്ങളാണ് ഈ ചിത്രങ്ങള്‍. ഭാരത ഭൂപട പശ്ചാത്തലത്തിലുള്ള, കാവിക്കൊടി കയ്യിലേന്തിയ ദുര്‍ഗ്ഗാരൂപം ഭരണഘടനാ അംഗീകൃതമായ വന്ദേമാതരത്തിലെ ദേവിയുടെ നാമരൂപത്തിന്റെ ചിത്രകലാ രൂപം തന്നെയാണ്. എന്തിനാണ് അതിനെ അവഹേളിക്കുന്നത്?
ഓരോ രാജ്യത്തിനും അതിന്റെ ചരിത്രത്തിന്റെയും സംസ്‌കാരത്തിന്റെയും അടിസ്ഥാനത്തില്‍ ദേശീയ പ്രതീകങ്ങള്‍ ഉണ്ടാവുക സ്വാഭാവികം മാത്രം. ദേശീയതയെ പ്രാണവായുവാക്കുന്ന പ്രസ്ഥാനങ്ങള്‍ ആക്ഷേപ രഹിതവും സ്വീകാര്യവുമായ ബിംബങ്ങളിലൂടെ ദേശഭക്തിയും ദേശീയതയും ഉയര്‍ത്തിപ്പിടിക്കുമ്പോള്‍ ആ ഉദ്യമം പ്രോത്സാഹിപ്പിക്കപെടേണ്ടതല്ലേ? നിയമപരമായ നിരോധനമില്ലെങ്കില്‍ പ്രതീകങ്ങളെ നാം വെറുതെ എതിര്‍ക്കേണ്ടതില്ല. ഹിന്ധുക്കള്‍ക്കും ബുദ്ധമതക്കാര്‍ക്കും ഐശ്വര്യത്തിന്റെ ചിഹ്നമാണ് സ്വസ്തിക. എന്നാല്‍ ആ വിശ്വാസത്തില്‍ ഹിന്ദുക്കളോ ബുദ്ധമതക്കാരോ ആ പ്രതീകം ജര്‍മ്മനിയില്‍ ഉപയോഗിച്ചാല്‍ ഇപ്പോള്‍ അഴിയെണ്ണും. കാരണം നാസീ ഭരണകൂടത്തിന്റെ അവശേഷിപ്പായ സ്വസ്തിക ചിഹ്നം അവിടെ നിരോധിച്ചിരിക്കുകയാണ്. തന്നെ അരിവാള്‍ ചുറ്റിക ചിഹ്നം ഹംഗറിയിലോ, ജോര്‍ജിയയിലോ, ലാറ്റ്വിയയിലോ, ലിത്വാനിയയിലോ ഉപയോഗിച്ചാല്‍ അക്രമത്തിന്റെയും സര്‍വ്വാധിപത്യത്തിന്റെയും പ്രതീകമെന്നു പറഞ്ഞു ഒരുവന്‍ പ്രോസിക്യൂട്ട് ചെയ്യപ്പെടാം. ബ്രസീലില്‍ ഈ ചിഹ്നം നിരോധിക്കാനുള്ള നിയമ നിര്‍മ്മാണം നടന്നുവരികയാണ്. എന്ത് തര്‍ക്കങ്ങളും വിവാദങ്ങളും ഉണ്ടായാലും ഭരണഘടനാ സഭ അംഗീകരിച്ച വന്ദേമാതരത്തിലെ ഭാരതാംബയുടെ രൂപം ഒരിക്കലും നിന്ദിക്കപ്പെടേണ്ടതല്ല; വന്ദിച്ചില്ലെങ്കിലും
(കേരള ഹൈക്കോടതിയിലെ സീനിയര്‍ അഭിഭാഷകനാണ് ലേഖകന്‍)
പ്രതികരിക്കാൻ ഇവിടെ എഴുതുക: