‘ട്രോജന്‍ കുതിര’യെക്കുറിച്ച് കേട്ടിട്ടുണ്ടാവും.
ഐ ടി തലമുറക്ക് ‘ട്രോജന്‍’ ഒരു കമ്പ്യൂട്ടര്‍ വൈറസിന്റെ പേരാണ്. എന്തുകൊണ്ട് ആ പേര് എന്നത് അന്വേഷിക്കുന്നില്ല എന്നതാണ് നമ്മുടെ വഴിതെറ്റിയ വിദ്യാഭ്യാസത്തിലൂടെ ഇടക്കാലത്തു വന്നുചേര്‍ന്ന ഒരു അപചയം. വാക്കിനെ, പ്രയോഗത്തെ, പേരിനെ, ഭാഷയിലായാലും ശാസ്ത്രത്തിലായാലും അന്വേഷിച്ച് പിന്നോട്ടും മുന്നോട്ടും പോകുമ്പോഴാണ് ചരിത്രത്തിലെത്തുന്നത്, സംസ്കാരത്തിലെത്തുന്നത്, വേരുകളില്‍ എത്തുന്നത്, പടര്‍ന്നു പന്തലിക്കാനുള്ള ആകാശം കണ്ടെത്തുന്നത്. ഒരുകാലത്ത് വിദ്യാഭ്യാസ സമ്പ്രദായത്തില്‍ ഉണ്ടായിരുന്ന ആ പ്രവര്‍ത്തനസാധ്യത ഇടക്കാലത്ത് ഇല്ലാതായി. പുതിയ വിദ്യാഭ്യാസ നയം (എന്‍ഇപി) ഇത്തരം പ്രശ്നങ്ങളും പരിഗണിച്ചിട്ടുണ്ട്. ‘ട്രോജന്‍ കുതിര’യിലേക്ക് മടങ്ങാം.
ഗ്രീക്ക് പുരാണത്തില്‍നിന്നാണ് ട്രോജന്‍ കുതിര.നമ്മുടെ രാമായണകഥയോട് സമാനമായ പുരാണകഥകളാണ് ഗ്രീക്ക് പുരാണത്തിലും. ഹോമറുടെ ‘ഇല്യഡി’ന് വാല്മീകിയുടെ ‘രാമായണ’വുമായി ഏറെ സാദൃശ്യമുണ്ട്. ഗ്രീക്കും ട്രോയ് നഗരവും തമ്മില്‍ ഉണ്ടായ ദീര്‍ഘകാല യുദ്ധത്തിലാണ് ‘ട്രോജന്‍ കുതിര’ ഉണ്ടായത്. പത്തുവര്‍ഷം യുദ്ധം ചെയ്തിട്ടും ട്രോയ് സേനയെ ഗ്രീസിന് കീഴടക്കാനായില്ല. ഒടുവില്‍ തന്ത്രപരമായ യുദ്ധം നടത്തി. അവര്‍ മരത്തടികള്‍കൊണ്ട് ഒരു കൂറ്റന്‍ കുതിരയെ ഉണ്ടാക്കി, അതില്‍ സൈനികരെ ഒളിപ്പിച്ചു. ഈ കുതിരയെ ട്രോയ് നഗരവാതിലില്‍ ഉപേക്ഷിച്ച് പോയി. ഗ്രീക്ക് പടയാളികള്‍ തോല്‍വി സമ്മതിച്ചെന്നും കൂറ്റന്‍ കുതിരയെ അവര്‍ യുദ്ധദേവതക്ക് സമര്‍പ്പിച്ചതാണെന്നും പ്രചാരണവും വന്നു. കുതിരയെ വിജയാഹ്ളാദത്തിന്റെ ഭാഗമായി ട്രോയ് നഗരത്തിന്റെ കോട്ടകടത്തി. രാത്രി അവസരം നോക്കി ഗ്രീക്ക് പടയാളികള്‍ കുതിരക്കുള്ളില്‍ നിന്ന് കൂട്ടത്തോടെ പുറത്തുവന്ന് ട്രോയ് നഗരം കീഴടക്കി. ‘ട്രോജന്‍ കുതിര’ അങ്ങനെ വലിയൊ
രു ദൗത്യം നിര്‍വഹിച്ച് ഗ്രീക്ക് വിജയം സ്ഥാപിച്ചു.
ഗ്രീസും ഭാരതവും തമ്മിലുള്ള ബന്ധത്തിന് വ്യാപാരത്തിന്റെയും സംസ്കാരത്തിന്റെയും
ചരിത്രമുണ്ട്. ഭൂമിശാസ്ത്രപരമായ ബന്ധവും പ്രധാനമാണ്. ചൈനയുടെ റോഡ് മാര്‍ഗ്ഗത്തിലെ സില്‍ക്ക് റൂട്ടിനും ഭാരതം സൂയസ് കനാല്‍ കടന്ന് നടത്തുന്ന സമുദ്രയാനത്തിനും
രാജ്യതന്ത്രപരമായ ഒട്ടേറെ പ്രാധാന്യവും പ്രത്യേകതകളുമുണ്ട്. ‘ട്രോജന്‍ കുതിര’ക്കഥയ്ക്ക് അതിനാല്‍ത്തന്നെ സര്‍വകാല പ്രസക്തിയുണ്ട്; രാഷ്ട്രതന്ത്രത്തില്‍, പ്രത്യേകിച്ച് സുരക്ഷാ പ്രതിരോധ കാര്യത്തില്‍. ഭാരതമാകട്ടെ ആഭ്യന്തര-ബാഹ്യ സുരക്ഷാതന്ത്രങ്ങളില് പൂര്‍വകാല ചരിത്രവും സങ്കല്‍പ്പവും എല്ലാം ശാസ്ത്രീയമായി വിശകലനം ചെയ്ത് തത്ത്വം സ്വീകരിക്കുന്ന ഒരു ഭരണസംവിധാനക്രമത്തിലായതിനാല് പുരാണങ്ങളോട് പുച്ഛമില്ല. അവ പരിശോധിച്ച് നിരീക്ഷിച്ച് പരീക്ഷിക്കുകയാണ് പതിവ്. അപ്പോള്‍ ‘ബ്രഹ്മാസ്ത്രം’ സങ്കല്‍പ്പമാണെങ്കില്‍ അതിന്റെ ശാസ്ത്രീയവശം പഠിച്ച് ‘ബ്രഹ്മോസ്’ വികസിപ്പിക്കും. ആര്‍ക്കും തടുക്കാനാവാത്ത ബ്രഹ്മാസ്ത്രമാണ് ‘ബ്രഹ്മോസെ’ന്ന് ‘ശത്രു’രാജ്യങ്ങളും സമ്മതിക്കുന്നത് അതുകൊണ്ടാണല്ലോ. അത്തരം പാഠങ്ങള്‍ക്ക് ഭാരതത്തിന്റെ പുരാണ പുസ്തകങ്ങളില്‍ വിവരണങ്ങള്‍ ധാരാളമുണ്ട്. ട്രോജന്‍ കുതിരയുടെ ഇപ്പോഴത്തെ പ്രസക്തിയിലേക്ക് വരാം.
ജനമനസ്സ് അറിഞ്ഞുവേണം ഭരണം നടത്താന്‍. അല്ലെങ്കില്‍ ‘യഥാ രാജാ തഥാ പ്രജാഃ’ എന്ന തത്ത്വത്തിന്റെ മോശം വശമായിരിക്കും ജനങ്ങള്‍ സ്വീകരിക്കുക. ‘അഗ്നിവര്‍ണന്‍’ എന്ന രാജാവിന്റെ ഭരണം അത് ഉദാഹരിക്കുന്നുണ്ട്. മറിച്ച് ജനഹിതം അറിയാന്‍ സ്വയം വേഷം മാറി സഞ്ചരിച്ചിരുന്ന ‘വിക്രമാദിത്യ’ രാജാവിന്റെ ചരിത്രവിവരണവും നമുക്കുണ്ട്. ഇടനിലക്കാരില്ലാതെ നേരിട്ട് നാടിന്റെ സ്പന്ദനമറിയുക ഒരു മികച്ച ഭരണാധികാരിയുടെ വിരുതാണ്. ജനാധിപത്യ ഭരണസംവിധാനക്രമത്തിലൊക്കെയാകുമ്പോള് അത് ഒരു ഭരണകൂടത്തിന്റെ ധര്‍മ്മമാണ്. ജനപ്രതികരണമാണ് അതിന് മാപിനിയാകുന്നത്. ഓരോ പ്രവൃത്തിയോടുമുള്ള പ്രതികരണങ്ങള്‍ വിശകലനം ചെയ്ത് അത് രേഖപ്പെടുത്തപ്പെടും. എന്നു കരുതി ജനമനസ്സ് പരീക്ഷിക്കാനും പരിശോധിക്കാനുമായി സര്‍ക്കാര്‍ നടപടികള്‍ എന്ന് അര്‍ത്ഥമില്ല. ഏത് പ്രവൃത്തിക്കും യഥാര്‍ത്ഥ ലക്ഷ്യത്തിനൊപ്പം അനുബന്ധ ലക്ഷ്യങ്ങളും സാധ്യമാകും. ഉല്പാദനത്തിന്റെ രീതിശാസ്ത്രവും നീതിശാസ്ത്രവും അതാണ്; ഉപോല്‍പ്പന്നം (ബൈപ്രോഡക്ട്), പാര്‍ശ്വഫലം (സൈഡ് ഇഫക്ട്) എന്നിങ്ങനെ പറയുംപോലെ. അത്തരത്തില്‍ ഭരണകൂടത്തിന്റെ പ്രവൃത്തികള്‍ക്ക് ജനങ്ങളുടെ പ്രതിസ്പന്ദം പ്രധാനമാണ്. ആഭ്യന്തര-ബാഹ്യ സുരക്ഷയുടെ കാര്യത്തില്‍ നല്ല ഭരണകൂടം എപ്പോഴും ഈ പ്രതികരണം സൂക്ഷ്മമായി വിലയിരുത്തിക്കൊണ്ടേയിരിക്കണം; അത് പ്രതിഷേധമായാലും പ്രതിരോധമായാലും പ്രത്യഭിവാദ്യമായാലും പ്രധാനമാണ്.
സിനിമാ പ്രദര്‍ശനശാലകളില്‍ ദേശീയഗാനം ആലപിക്കുക എന്ന കേന്ദ്രസര്‍ക്കാര്‍ നിര്‍ദ്ദേശം, ആള്‍ക്കൂട്ടം ഒത്തുചേരുന്നിടങ്ങളില്‍ ദേശഭക്തി പ്രകടിപ്പിക്കുക എന്നലക്ഷ്യത്തിലായിരുന്നു. പക്ഷേ, ഒരു വിഭാഗം ആ നിര്‍ദ്ദേശത്തെ എതിര്‍ത്തു, പ്രതിഷേധിച്ചു, ലംഘിച്ചു. മറ്റൊരു വിഭാഗം ഏറെ അനുകൂലിച്ചു. ജനവികാരം അറിയുകകൂടിയായിരുന്നു സര്‍ക്കാര്‍ അതുവഴി. അത് ചിലരിലെങ്കിലും ഒളിച്ചിരുന്ന ‘പ്രതിഷേധ വികാരം’ തിരിച്ചറിയാനുപകരിച്ചു. ഒരു ‘ട്രോജന്‍ കുതിര പ്രയോഗം’ അതിലുണ്ടായിരുന്നു.
ദേശീയപതാക പൊതുജനങ്ങള്‍ക്ക് ആഘോഷങ്ങളില്‍ വ്യാപകമായി ഉപയോഗിക്കാന്‍ നിലവിലുണ്ടായിരുന്ന ചില ചട്ടങ്ങളില്‍ മാറ്റം വരുത്തി, എല്ലാ വീടുകളിലും സാധാരണ പൗരന്മാര്ക്കും പ്രത്യേക അവസരങ്ങളില്‍ ദേശീയപതാക വ്യവസ്ഥകള്‍ പ്രകാരം ഉപയോഗിക്കാമെന്ന് പ്രഖ്യപിച്ചു. എല്ലാ വീടുകളിലും പതാകയുയര്‍ത്താനുള്ള സര്‍ക്കാരിന്റെ ആഹ്വാനത്തോടും ചിലര്‍ ‘പ്രതിഷേധിച്ചു.’ സ്വാതന്ത്ര്യലബ്ധിയുടെ ‘അമൃതവര്‍ഷം’ ആഘോഷിച്ച് ലോകത്തിന് ഭാരതത്തിന്റെ നേട്ടം കാട്ടുകയും ഒപ്പം ‘പ്രതി’കളെ സാമാന്യജനത്തിനും തിരിച്ചറിയാന്‍ അവസരം ഒരുക്കുകയുമായിരുന്നു ആ ‘ട്രോജന്‍ കുതിര’യിലൂടെ.
‘ഹിന്ദി’ ഭാഷയെ ദേശീയ ഭാഷയെന്ന സങ്കല്‍പ്പത്തില്‍ പൊതുഭാഷയായി അവതരിപ്പിച്ചപ്പോള്‍ അതും ചിലര്‍ പ്രതിഷേധിക്കാന്‍ അവസരമാക്കി. അവിടെയും ‘പ്രതികളെ’ കണ്ടെത്താന്‍ ‘ട്രേജന്‍’ മാര്‍ഗ്ഗം സഹായിച്ചു.
രാജ്യത്തെ ജനതയില്‍ നല്ലൊരു വിഭാഗം സ്ത്രീകളുടെ ജീവിതഗതിയെ നിയന്ത്രിക്കുകയും നിര്‍ണയിക്കുകയും ചെയ്തിരുന്ന ‘മുത്തലാഖ്’ എന്ന ‘ദുരാചാരം’ അവസാനിപ്പിക്കാന്‍ കേന്ദ്രസര്‍ക്കാര്‍ നിയമനിര്‍മ്മാണം നടത്തി. അതിനോടും എതിര്‍പക്ഷം പിടിച്ചു ചിലര്‍. അവിടെയും ഒരു ‘ട്രോജന്‍’ പ്രവര്‍ത്തനം നടക്കുകയായിരുന്നു. ഇതര രാജ്യങ്ങളില്‍ കഴി
യുന്നവര്‍ക്ക് ‘സ്വന്തം’ രാജ്യത്തിന്റെ പൗരത്വം സ്വീകരിക്കാന്‍ അവസരം നല്കുന്ന പൗരത്വ നിയമഭേദഗതി അവതരിപ്പിച്ചപ്പോഴും ഈ പ്രതികരണം അറിയാനുള്ള ട്രോജന്‍ പ്രവര്‍ത്തനം ഉണ്ടായി. ഇങ്ങനെ ഓരോ നയ-നടപടികളിലും ജനാഭിലാഷവും ജനപ്രതികരണവും തിരിച്ചറിയാന്‍ നടത്തിയ പ്രവര്‍ത്തനങ്ങളുടെ അടിസ്ഥാനത്തില്‍ സ്വീകരിച്ച നടപടികള്‍, നിര്‍ണായക വേളയായ ‘സിന്ദൂര്‍’ ഓപ്പറേഷനില്‍ രാജ്യത്തെ ചെറുതായൊന്നുമല്ല സഹായിച്ചത്. ‘ആഭ്യന്തര പ്രതിരോധം’ ശക്തമാക്കിയതിന്റെ ഫലമാണത്. ഗ്രീക്ക് ട്രോജന്‍ കുതിരയുടെ കഥയിലുണ്ട് സ്വന്തം രാജ്യത്തെ ഒറ്റിയവരെക്കുറിച്ചുള്ള ഒരു അധ്യായം. അങ്ങനെയൊന്നും ഇവിടെ സംഭവിക്കാതിരിക്കാനുള്ള കരുതലുകള്‍ക്ക് സഹായകമായിരുന്നു ഓരോ നടപടികളുടെയും ‘ഉപോല്‍പ്പന്നമായി’ കിട്ടിയ ‘ട്രോജന്‍ പ്രവൃത്തി’യുടെ ഫലങ്ങള്‍.
കട്ടിങ് സൗത്തുപോലെ, കേന്ദ്രസര്‍ക്കാര്‍ പാസാക്കുന്ന നിയമങ്ങള്‍ക്കെതിരെ സംസ്ഥാന നിയമസഭകള്‍ പ്രമേയം പാസാക്കുന്നതുപോലെ, കേന്ദ്രത്തിനെതിരെ പ്രസ്താവനയും പ്രതിഷേധവും സമരവും നടത്തുന്നതുപോലെയുള്ള ‘പ്രതി പ്രവര്‍ത്തനങ്ങള്‍’ക്ക് രാഷ്ട്രീയ ലക്ഷ്യം മാത്രമാണെന്ന് വേണമെങ്കില്‍ ഒരു പരിധിവരെ സമാധാനിക്കാം. രാജ്യത്തിന്റെ പരമാധികാരിയായ രാഷ്ട്രപതി നിയോഗിക്കുന്ന ഗവര്‍ണറോട് വിയോജിക്കുന്നതും വഴക്കടിക്കുന്നതും പോലും കക്ഷിരാഷ്ട്രീയ താല്പര്യം മാത്രമെന്ന് വേണമെങ്കില്‍ പരിഗണിക്കാം. പക്ഷേ, അതൊക്കെയും ജനതയില്‍ ഒരു വിഭാഗത്തിന്റെയോ ആള്‍ക്കൂട്ടത്തിന്റെയോ പ്രവൃത്തിയല്ല, ഒരു സംസ്ഥാനത്തെ ഭരണകൂടത്തിന്റെ ചെയ്തികളാണെന്നു വരുമ്പോള്‍ ആ ‘ട്രോജന്‍ ഫലം’ നല്കുന്ന പ്രതികരണത്തിന്റെ മാനം മറ്റൊന്നാണ്.
അതിനേക്കാളൊക്കെയേറെ അപകടകരമായാണ് ഒരു സംസ്ഥാനമന്ത്രി, കൃഷിമന്ത്രി പി. പ്രസാദ്, ഗവര്‍ണറുടെ സാന്നിധ്യത്തില്‍ രാജ്ഭവനില്‍ നടത്താന്‍ നിശ്ചയിച്ച സര്‍ക്കാര്‍ പരിപാടി ബഹിഷ്കരിച്ച് പകരം പരിപാടി സംഘടിപ്പിച്ചത്. രാജ്യം മുഴുവന്‍ രാജ്യാഭിമാനം പ്രസരിപ്പിച്ച്, രാജ്യാന്തരത്തിലും മാതൃരാജ്യത്തിന്റെ, ഭാരതാംബയുടെ വിജയാഘോഷം പ്രചരിപ്പിക്കുമ്പോഴാണ് ഒരു സംസ്ഥാനമന്ത്രിയുടെ ഈ അവിവേകമാണ് ഭരണഘടനാ ലംഘനമെന്നു വിശേഷിപ്പിക്കാവുന്ന ഈ നടപടി. ഭാരതാംബയുടെ ചിത്രം വേദിയില്‍ സ്ഥാപിച്ചുവെന്നതാണ് കാരണം. ഈ പ്രവൃത്തിയിലൂടെ മറ്റൊരു ‘ട്രോജന്‍’ ഫലംകൂടി രാജ്യഭരണകൂടത്തിന് ലഭിക്കുകയായിരുന്നു. കേരളത്തിലെ ഒരു ചെറുജനക്കൂട്ടം മാത്രമല്ല, അവരെ നയിക്കുന്ന സര്‍ക്കാരും ‘പ്രതി’പക്ഷത്താണ് എന്ന അപകടകരമായ അറിവ് ആധികാരികമായി കിട്ടുകയായിരുന്നു, ലോകത്തിനു മുന്നില്‍ സ്ഥാപിക്കപ്പെടുകയായിരുന്നു.
വന്ദേമാതരം എന്ന ദേശീയഗീതം ആലപിക്കില്ല എന്ന് നിര്‍ബന്ധം പിടിച്ച്, ‘മാതാവല്ല രാജ്യം’ എന്ന് പറഞ്ഞവരാണ് ഭാരത വിഭജനത്തിന് വഴിയൊരുക്കിയത്. ഭാരതവും ചൈനയും തമ്മിലുള്ള യുദ്ധത്തില്‍ ചൈനാപക്ഷത്തുനിന്ന ചരിത്രമുള്ള കമ്മ്യൂണിസ്റ്റ് പാര്‍ട്ടിയുടെ (സിപിഐ) പ്രതിനിധിയായി മന്ത്രിയായ ആളാണ് സംസ്ഥാന കൃഷിമന്ത്രി പ്രസാദ്. 1942 ലെ ക്വിറ്റിന്ത്യാ സമരത്തിനെ ചതിച്ച് ഭാരത സ്വാതന്ത്ര്യസമരത്തെ പിന്നില്‍നിന്നു കുത്തിയ പാര്‍ട്ടിയുടെ പ്രതിനിധിയാണ് ഈ മന്ത്രി. 1975 ല്‍ ജനാധിപത്യഹത്യ നടത്തി അടിയന്തരാവസ്ഥ പ്രഖ്യാപിച്ച പാര്‍ട്ടിയുടെയും നേതാവിന്റെയും തോളില്‍ കൈയിട്ട്, സംസ്ഥാനം ഭരിച്ച പാര്‍ട്ടിയുടെ നേതാവാണ് ഈ മന്ത്രി. അതേ പാര്‍ട്ടിയുടെ വകഭേദമായ സിപിഎമ്മിന്റെ സംസ്ഥാന ജനറല്‍ സെക്രട്ടറിയായ എം.എ. ബേബിയാണ് മാവോയിസ്റ്റ് തീവ്രവാദികള്‍ക്കുവേണ്ടി വാദിച്ചത്. പാകിസ്ഥാനെ തുണയ്ക്കുന്ന ചൈനയ്ക്കു വേണ്ടിയാണ് ഭാരതം ഇസ്രായേല്‍ ബന്ധങ്ങള്‍ അവസാനിപ്പിക്കണമെന്ന് പ്രസ്താവിച്ചതെന്ന് പറഞ്ഞാല്‍ ആര്‍ക്കാണ് ശരിയല്ലേ എന്ന് തോന്നാതിരിക്കുക?
പിന്കുറിപ്പ്:
ടാറ്റായുടെ സൂഡിയോയ്ക്കെതിരേ ‘സുഡാപ്പി’ കുഞ്ഞുങ്ങള്‍ നിരത്തില്‍. വസ്ത്രങ്ങള്‍ എല്ലാം തന്നെ ബഹിഷ്കരിക്കാനാണ് ആഹ്വാനമെന്ന മട്ടിലായി കാര്യങ്ങള്‍. നാല്ക്കവലയില് ഉടുവസ്ത്രം പോയ നില. ആകെ ഉലഞ്ഞുപോയിരിക്കുന്നുവെന്നാണ് ഈ അടയാളം.
പ്രതികരിക്കാൻ ഇവിടെ എഴുതുക: