മലപ്പുറം: പത്താം ക്ലാസുകാരന്റെ ജീവനെടുത്ത പന്നിക്കെണി അപകടത്തില്‍ ന്യായീകരണത്തിനായി വാദങ്ങള്‍ നിരത്തുമ്പോഴും മുന്‍ പരാതികളില്‍ എന്ത് നടപടിയെടുത്തെന്ന് വെളിപ്പെടുത്താന്‍ കെഎസ്ഇബിക്കായില്ല.
വൈദ്യുത വേലികള്‍ക്കായി അനധികൃതമായി വൈദ്യുതി ഉപയോഗിക്കുന്നത് 2003ലെ ഇലക്ട്രിസിറ്റി നിയമം, ഭാഗം 14- വകുപ്പ് 135 (1)(ഇ) പ്രകാരം ഗുരുതരമായ നിയമലംഘനമാണ്. മൂന്ന് വര്‍ഷം വരെ തടവോ പിഴയോ അല്ലെങ്കില്‍ രണ്ടും കൂടിയോ ചുമത്താവുന്ന കുറ്റകൃത്യമാണിത്. പന്നിക്കെണികള്‍ വെക്കുന്നവര്‍ക്കെതിരെ എന്ത് നടപടികള്‍ ആണ് ബോര്‍ഡ് എടുത്തതെന്ന് ഇതുവരെ വ്യക്തമാക്കിയിട്ടില്ല.
ഉപതെരഞ്ഞെടുപ്പായതിനാല്‍ സംഭവത്തിന്റെ പേരില്‍ സര്‍ക്കാര്‍ പ്രതിക്കൂട്ടിലാകുന്നത് ഒഴിവാക്കാനാണ് ബോര്‍ഡ് വിശദീകരണവുമായി ഉടന്‍ പ്രത്യക്ഷപ്പെട്ടത്. വിദ്യാര്‍ത്ഥിയുടെ കുടുംബത്തിന് നഷ്ടപരിഹാരം പോലും പ്രഖ്യാപിക്കാത്ത വകുപ്പും സര്‍ക്കാരുമാണ് മുഖം രക്ഷിക്കാന്‍ ശ്രമിക്കുന്നത്.
സ്വകാര്യവ്യക്തി കെഎസ്ഇബിയുടെ സിംഗിള്‍ ഫേസ് ലൈനില്‍ നിന്ന് തോട്ടി ഉപയോഗിച്ച് നേരിട്ട് വൈദ്യുതി മോഷ്ടിച്ച് അനധികൃതമായി വയര്‍ വലിച്ചതിനാലാണ് അപകടമുണ്ടായതെന്നും ബോര്‍ഡിനെ ഇക്കാര്യത്തില്‍ കുറ്റപ്പെടുത്താനാവില്ലെന്നുമാണ് പ്രസ്താവനയില്‍ അവകാശപ്പെടുന്നത്.
ചിലയിടങ്ങളില്‍ ഇന്‍സുലേഷനില്ലാത്ത കമ്പികള്‍ ഉപയോഗിച്ച് ലൈന്‍ വലിച്ചിരുന്നു. സമീപത്തെ തോട്ടിലൂടെ വലിച്ചിരുന്ന ഈ വയറില്‍ തട്ടിയാണ് മീന്‍ പിടിക്കാന്‍ പോയ കുട്ടികള്‍ക്ക് ഷോക്കേറ്റത്. ഇത്തരം നിയമലംഘനങ്ങള്‍ക്കെതിരെ കെഎസ്ഇബി നിരന്തരമായി ബോധവത്കരണം നടത്താറുണ്ടെന്നും, കാര്‍ഷിക വിള സംരക്ഷണത്തിനായി വൈദ്യുതി വേലി സ്ഥാപിക്കുമ്പോള്‍ ഇലക്ട്രിക്കല്‍ ഇന്‍സ്പെക്ടറേറ്റില്‍ നിന്ന് അനുമതി വാങ്ങണമെന്നുമാണ് ബോര്‍ഡ് പറയുന്നത്. ഇന്ത്യന്‍ സ്റ്റാന്‍ഡേര്‍ഡ് ഐഎസ് 302276 (1999) സെക്ഷന്‍ 76 പാര്‍ട്ട് രണ്ട് പ്രകാരം, ഇംപള്‍സ് ജനറേറ്റര്‍ ഉള്ള, ബാറ്ററി ഉപയോഗിച്ച് പ്രവര്‍ത്തിക്കുന്ന ഇലക്ട്രിക് ഫെന്‍സ് എനര്‍ജൈസേഴ്സ് മാത്രമേ ഇത്തരം ആവശ്യങ്ങള്‍ക്ക് ഉപയോഗിക്കാന്‍ പാടുള്ളൂ എന്നും കെഎസ്ഇബി അറിയിച്ചു.
സ്വകാര്യ വ്യക്തിയുടെ ഈ കടുത്ത നിയമലംഘനത്തിന് കെഎസ്ഇബിയെ കുറ്റപ്പെടുത്തുന്നത് തീര്‍ത്തും വസ്തുതാവിരുദ്ധവും അപലപനീയവുമാണെന്ന് കെഎസ്ഇബി പ്രസ്താവനയില്‍ പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: