തിരുവനന്തപുരം: അര്‍ജന്റീന ഫുട്ബാള്‍ ടീം ഒക്ടോബര്‍ – നവംബര്‍ മാസങ്ങളില്‍ കേരളത്തില്‍ എത്തുമെന്നാണ് പ്രതീക്ഷയെന്ന് കായിക മന്ത്രി വി അബ്ദുറഹ്മാന്‍. ടീമിനെ എത്തിക്കാനായി സ്പോണ്‍സര്‍മാര്‍ പണം അടച്ചിട്ടുണ്ട്.
അര്‍ജന്റീന ടീം മാനേജ്മെന്റ് കേരളത്തില്‍ എത്തിയതിനു ശേഷം മറ്റു കാര്യങ്ങള്‍ തീരുമാനിക്കുമെന്നും മന്ത്രി പറഞ്ഞു. നേരത്തേ ഫേസ്ബുക്ക് പോസ്റ്റിലൂടെ മെസിയും അര്‍ജന്റീനയും കേരളത്തിലെത്തുമെന്ന് മന്ത്രി വ്യക്തമാക്കിയിരുന്നു.
അര്‍ജന്റീന ഫുട്ബാള്‍ അസോസിയേഷനും കേരള സര്‍ക്കാരും സംയുക്തമായി ഷെഡ്യൂള്‍ അറിയിക്കും. മത്സരത്തിനു പ്രഥമ പരിഗണന നല്‍കുന്നത് തിരുവനന്തപുരത്തിനാണ്. കൊച്ചിയെയും പരിഗണിക്കുന്നു. സ്റ്റേഡിയം ഒരുക്കാന്‍ കഴിയുമെന്നാണ് പ്രതീക്ഷ എന്നു കായിക മന്ത്രി വ്യക്തമാക്കി. നേരത്തെ അര്‍ജന്റീന കേരള സന്ദര്‍ശനം ഒഴിവാക്കിയെന്ന് വാര്‍ത്തയുണ്ടായിരുന്നു. ഒക്ടോബറില്‍ മെസി കേരളത്തില്‍ എത്തുമെന്നാണ് മന്ത്രി പറഞ്ഞിരുന്നത്. 2022ല്‍ ഖത്തറില്‍ നടന്ന ഫുട്ബോള്‍ ലോകകപ്പില്‍ കിരീടം നേടിയ അര്‍ജന്റീന ടീമിന് കേരളത്തില്‍ നിന്ന് ലഭിച്ച പിന്തുണക്ക് അര്‍ജന്റീന ഫുട്ബോള്‍ അസോസിയേഷന്‍ നന്ദി പറഞ്ഞിരുന്നു.
ഇതോടെ കേരള സര്‍ക്കാര്‍ അര്‍ജന്റീന ടീമിനെ കേരളത്തിലേക്ക് ക്ഷണിച്ചു. അര്‍ജന്റീന കേരളത്തില്‍ കളിക്കാന്‍ സന്നദ്ധത അറിയിച്ചെങ്കിലും സൂപ്പര്‍ താരങ്ങളടങ്ങിയ ടീമിനെ ഇന്ത്യയിലെത്തിക്കുന്നതിനുള്ള വമ്പന്‍ ചെലവ് സര്‍ക്കാരിന്റെ മുന്നില്‍ വെല്ലുവിളിയായുണ്ടായിരുന്നു. അര്‍ജന്റീനയെ എത്തിക്കാന്‍ റിപ്പോര്‍ട്ടര്‍ ബ്രോഡ് കാസ്റ്റിംഗ് കമ്പനി കരാര്‍ ഒപ്പിട്ടു. എന്നാല്‍ കരാര്‍ ഒപ്പിട്ട് 45 ദിവസത്തിനകം പകുതി തുക നല്‍കണം എന്ന വ്യവസ്ഥ പാലിച്ചില്ലെന്നായിരുന്നു വാര്‍ത്ത.
പ്രതികരിക്കാൻ ഇവിടെ എഴുതുക: