തിരുവനന്തപുരം: സംസ്ഥാനത്ത് ഈ മാസം പത്ത് മുതല്‍ ട്രോളിംഗ് നിരോധനം ഏര്‍പ്പെടുത്തി. വ്യാഴാഴ്ച ചേര്‍ന്ന മന്ത്രിസഭാ യോഗത്തിലാണ് തീരുമാനം. ജൂണ്‍ 10 മുതല്‍ ജൂലായ് 31 വരെ (ജൂണ്‍ 9 അര്‍ദ്ധരാത്രി മുതല്‍ ജൂലൈ 31 അര്‍ദ്ധരാത്രി വരെ) 52 ദിവസമാണ് ട്രോളിംഗ് നിരോധനം. ഇതിന്റെ വിജ്ഞാപനം പുറപ്പെടുവിച്ചു.
റവന്യൂ വകുപ്പിന്റെ കീഴില്‍ ലാന്‍ഡ് ബോര്‍ഡ് നിയന്ത്രണത്തില്‍ പ്രവര്‍ത്തിക്കുന്ന വിവിധ ഓഫീസുകളിലെ 688 താല്‍ക്കാലിക തസ്തികകള്‍ക്ക് തുടര്‍ച്ചാനുമതിയും നല്‍കി. ഈ വര്‍ഷം ഡിസംബര്‍ 31 വരെ ഒരു വര്‍ഷത്തേക്കാണ് ഇത്.
മന്ത്രിസഭാ യോഗത്തില്‍ തസ്തിക സൃഷ്ടിക്കല്‍, വേതന പരിഷ്‌കരണം, സമുദായ നാമം മാറ്റല്‍, തോന്നയ്‌ക്കല്‍ സയന്‍സ് പാര്‍ക്കില്‍ പുതിയ സംരംഭകത്വ പ്രോത്സാഹന കേന്ദ്രം, പാട്ടനിരക്ക് പുതുക്കല്‍ അടക്കം വിവിധ വിഷയങ്ങളില്‍ തീരുമാനമെടുത്തു.
റവന്യൂ വകുപ്പില്‍ 2 സ്പെഷ്യല്‍ ഡെപ്യൂട്ടി തഹസില്‍ദാര്‍ തസ്തികകള്‍ സൃഷ്ടിക്കും.കെ.എസ്.എഫ്.ഇക്കു വേണ്ടിയാണ് 2 പുതിയ തസ്തികകള്‍ സൃഷ്ടിക്കുന്നത്.
12 കിഫ്ബി എല്‍.എ യൂണിറ്റുകള്‍ക്കായി അധികമായി സൃഷ്ടിച്ചിരുന്ന 62 താല്‍ക്കാലിക തസ്തികകള്‍ക്ക് 10.11.2024 മുതല്‍ ഒരു വര്‍ഷത്തേക്കു കൂടി സേവന വേതന ചിലവുകള്‍ കിഫ്ബി വഹിക്കണമെന്നുള്ള വ്യവസ്ഥകളോടെ തുടര്‍ച്ചാനുമതി.
സ്പെഷ്യല്‍ പബ്ലിക് പ്രോസിക്യൂട്ടര്‍മാരുടെ പ്രതിമാസ വേതനം 60,000 രൂപയില്‍ നിന്നും 70,000 രൂപയാക്കി 01.01.2025 മുതല്‍ പ്രാബല്യത്തോടുകൂടിയാണ് വേതന പരിഷ്‌കരണം.എന്‍.ഡി.പി.എസ് കോടതി, എസ്.സി/എസ്.ടി കോടതി, അബ്കാരി കോടതി, പോക്സോ കോടതി, എന്‍.ഐ.എ കോടതി എന്നീ പ്രത്യേക കോടതികളിലെ സ്പെഷ്യല്‍ പബ്ലിക് പ്രോസിക്യൂട്ടര്‍മാരുടെ വേതനമാണ് പരിഷ്‌കരിച്ചത്.
സംസ്ഥാന ഒ.ബി.സി പട്ടികയിലെ 19-ാം ഇനമായ ‘ഗണിക’ എന്ന സമുദായ നാമം ‘ഗണിക/ഗാണിഗ’ (Ganika/Ganiga) എന്ന് മാറ്റും. സംസ്ഥാന പിന്നാക്ക വിഭാഗ കമ്മീഷന്റെ ശിപാര്‍ശ അംഗീകരിച്ച് 1958 ലെ കേരള സ്റ്റേറ്റ് ആന്‍ഡ് സബോര്‍ഡിനേറ്റ് സര്‍വ്വീസ് റൂള്‍സ് പാര്‍ട്ട് ക ഷെഡ്യൂള്‍ഡ് ലിസ്റ്റ് III ല്‍ ഉള്‍പ്പെട്ട സമുദായമാണിത്.
തിരുവനന്തപുരം തോന്നയ്‌ക്കലില്‍ കേരള ലൈഫ് സയന്‍സ് ഇന്‍ഡസ്ട്രീസ് പാര്‍ക്കി (KLIP) ന്റെ ബയോ 360 ലൈഫ് സയന്‍സ് പാര്‍ക്ക് – രണ്ടാം ഘട്ടത്തില്‍ 215 കോടി രൂപയുടെ നിക്ഷേപ പദ്ധതി പ്രകാരം കൗണ്‍സില്‍ ഓഫ് സയന്റിഫിക്ക് ആന്‍ഡ് ഇന്‍ഡസ്ട്രിയല്‍ റിസര്‍ച്ച് – നാഷണല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഫോര്‍ ഇന്‍ഡര്‍ ഡിസിപ്ലിനറി സയന്‍സ് ആന്‍ഡ് ടെക്നോളജി (CSIR – NIIST) ഇന്നൊവേഷന്‍, ടെക്നോളജി, എന്റര്‍പ്രണര്‍ഷിപ്പ് എന്നിവയ്‌ക്കായുള്ള സെന്റര്‍ സ്ഥാപിക്കുന്നതിന് അനുമതി നല്‍കി. ഇതുകൂടാതെ 10 ഏക്കര്‍ ഭൂമി 90 വര്‍ഷത്തില്‍ കൂടാത്ത കാലയളവിലേക്ക് CSIR – NIIST ന് യാതൊരു സാമ്പത്തിക ബാധ്യതയുമില്ലാതെ പാട്ടത്തിനു നല്‍കാന്‍ തീരുമാനിച്ചു.
തിരുവനന്തപുരം ശ്രീചിത്ര തിരുനാള്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഫോര്‍ മെഡിക്കല്‍ സയന്‍സ് ആന്‍ഡ് ടെക്നോളജിക്ക് അനുവദിച്ച 20.7250 ഏക്കര്‍ ഭൂമിയുടെ പാട്ടനിരക്ക് പുതുക്കി നിശ്ചയിച്ചു. വാര്‍ഷിക പാട്ടനിരക്ക് സെന്റ് ഒന്നിന് ഒരു രൂപാ നിരക്കില്‍ 06.05.2014 മുതല്‍ 30 വര്‍ഷത്തേക്കാണ് പാട്ടം പുതുക്കി നിശ്ചയിച്ചത്.
‘കോഴിക്കോട് ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഓര്‍ഗാന്‍ ആന്‍ഡ് ടിഷ്യൂ ട്രാന്‍സ്പ്ലാന്റ് സ്ഥാപിക്കല്‍’ എന്ന പദ്ധതിക്കായി നിര്‍വഹണ ഏജന്‍സി സമര്‍പ്പിച്ച വിശദമായ പദ്ധതി രേഖയുടെ അടിസ്ഥാനത്തില്‍ പുതുക്കിയ ഭരണാനുമതി നല്‍കി. ജി.എസ്.ടി ഉള്‍പ്പെടെ 643.88 കോടി രൂപയുടെ ഭരണാനുമതിക്കാണ് അനുമതി.
പാലക്കാട് ജില്ലയിലെ ആനക്കര പഞ്ചായത്തിലെ കൂട്ടുകടവ് റെഗുലേറ്റര്‍ നിര്‍മ്മാണ പ്രവൃത്തിയുടെ ബാലന്‍സ് മെക്കാനിക്കല്‍ പ്രവൃത്തികള്‍ക്ക് DSR 2018+25% പ്രകാരമുള്ള പുതുക്കിയ എസ്റ്റിമേറ്റിന് അനുമതി നല്‍കി.
കാസര്‍ഗോഡ് ബേദടുക്ക താലൂക്ക് ആശുപത്രി വികസനവുമായി ബന്ധപ്പെട്ട പ്രവൃത്തികള്‍ക്കായി സമര്‍പ്പിച്ച ടെന്‍ഡര്‍ അംഗീകരിച്ചു. 12,68,65,399.62/ രൂപയുടെ ടെന്‍ഡറിനാണ് അനുമതി.
ജല വിഭവ വകുപ്പിന്റെ കീഴില്‍ ഇടുക്കി ജില്ലയിലെ കഞ്ഞിക്കുഴി, വാഴത്തോപ്പ്, മരിയാപുരം, കാമാക്ഷി, വാത്തിക്കുടി, വണ്ണപുരം എന്നീ പഞ്ചായത്തുകളില്‍ വാട്ടര്‍ അതോറിറ്റിയുടെ വിവിധ പ്രവൃത്തികള്‍ക്കായി സമര്‍പ്പിച്ച ബിഡ്ഡിന് അനുമതി നല്‍കി. 18,07,67,446.56/ രൂപയുടെ പ്രവൃത്തിക്കുള്ള ബിഡ്ഡാണ് അനുവദിച്ചത്.
കൊച്ചി കോര്‍പ്പറേഷന്റെ കീഴിലെ ചളിക്കവട്ടം, തമ്മനം മേഖലകളിലെ വാട്ടര്‍ അതോറിറ്റിയുടെ വിവിധ പ്രവൃത്തികള്‍ക്കായി സമര്‍പ്പിച്ച ടെന്‍ഡറിന് അനുമതി നല്‍കി. 1,62,57,067 രൂപയ്‌ക്കാണ് അമൃത് 2.0 പദ്ധതിയില്‍ ഉള്‍പ്പെടുത്തിയ പ്രവൃത്തിക്ക് ടെന്‍ഡര്‍ അനുമതി.
പത്തനംതിട്ട ജില്ലയിലെ ചെന്നീര്‍ക്കര, ഓമല്ലൂര്‍ പഞ്ചായത്തുകളിലെ വാട്ടര്‍ അതോറിറ്റിയുടെ വിവിധ പ്രവൃത്തികള്‍ക്കായി സമര്‍പ്പിച്ച ബിഡ്ഡിന് അനുമതി നല്‍കി. 13,33,62,974 രൂപയുടെ ബിഡ്ഡിനാണ് അനുമതി.
എറണാകുളം കളമശേരി മുന്‍സിപ്പാലിറ്റിയിലെ വാട്ടര്‍ അതോറിറ്റിയുടെ വിവിധ പ്രവര്‍ത്തികള്‍ക്ക് ഉള്ള ടെന്‍ഡറിന് അംഗീകാരം നല്‍കി.അമൃത് 2.0 പദ്ധതിയില്‍ ഉള്‍പ്പെട്ട പദ്ധതിക്ക് 11,95,85,482 രൂപയുടെ ടെന്‍ഡറിനാണ് അംഗീകാരം നല്‍കിയത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: