തൃശൂര്‍: വീട്ടില്‍ അതിക്രമിച്ച് കയറി പതിനൊന്ന് വയസുകാരിയോട് ലൈംഗികാതിക്രമം നടത്തിയ കേസില്‍ പ്രതിക്ക് ഏഴ് വര്‍ഷം കഠിന തടവും 60000 രൂപ പിഴയും. കൊടകര സ്വദേശി അഴകത്ത്കൂടാരം വീട്ടില്‍ ശിവന്‍ (54) നെയാണ് പോക്‌സോ കേസില്‍ കോടതി ശിക്ഷിച്ചത്.
2020ഡിസംബര്‍ 9നാണ് സംഭവം. രാവിലെ 10.30ഓടെ ബന്ധുവീട്ടില്‍ ടിവി കണ്ടു കൊണ്ടിരുന്ന 11 വയസുകാരിയെ വീട്ടിലേക്ക് അതിക്രമിച്ച് കയറി ലൈംഗികമായി പീഡിപ്പിച്ചുവെന്ന് ആരോപിച്ച് കൊടകര പൊലീസാണ് കേസെടുത്തത്. ഇരിങ്ങാലക്കുട അതിവേഗ സ്പെഷല്‍ കോടതിയാണ് വിധി പ്രസ്താവിച്ചത്
പോക്സോ നിയമപ്രകാരം ആറ് വര്‍ഷത്തെ കഠിന തടവിനും അമ്പതിനായിരം രൂപ പിഴയും, പിഴയൊടുക്കാതിരുന്നാല്‍ മൂന്ന് മാസത്തെ കഠിന തടവിനും കൂടാതെ ഇന്ത്യന്‍ ശിക്ഷാ നിയമം 451 അനുസരിച്ച് ഒരു വര്‍ഷത്തെ കഠിന തടവിനും പതിനായിരം രൂപ പിഴയും, പിഴയൊടുക്കാതിരുന്നാല്‍ ഒരു മാസത്തെ കഠിന തടവിനുമാണ് ശിക്ഷിച്ചത്. പ്രതിയെ തൃശൂര്‍ ജില്ലാ ജയിലിലേക്ക് മാറ്റി.വിചാരണ മദ്ധ്യേ മറ്റൊരു പോക്സോ കേസില്‍ ഒളിവില്‍ പോയ പ്രതിയെ പിന്നീട് അറസ്റ്റ് ചെയ്ത് കോടതിയില്‍ ഹാജരാക്കി റിമാന്‍ഡ് ചെയ്തിരുന്നു. പിഴ സംഖ്യ ഈടാക്കിയാല്‍ അതിജീവിതയ്‌ക്ക് നഷ്ടപരിഹാരമായി നല്‍കണം. അതിജിവിതയ്‌ക്ക് മതിയായ നഷ്ടപരിഹാരം നല്‍കാന്‍ ജില്ലാ ലീഗല്‍ സര്‍വീസ് അതോറിറ്റിക്ക് നിര്‍ദ്ദേശം നല്‍കണമെന്നും ഉത്തരവില്‍ പറയുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: