ന്യൂദൽഹി : കഴിഞ്ഞ ആറ് മാസത്തിനിടെ 770 അനധികൃത കുടിയേറ്റക്കാരെ ബംഗ്ലാദേശിലേക്ക് തിരിച്ചയച്ചതായി പോലീസ് . ഏപ്രിൽ 22 ന് 26 പേരുടെ മരണത്തിനിടയാക്കിയ പഹൽഗാം ഭീകരാക്രമണത്തിന് ശേഷം ഏകദേശം ഒരു മാസത്തിനുള്ളിൽ, ഡൽഹി പോലീസ് തലസ്ഥാനം മുഴുവൻ നടത്തിയ പരിശോധനയിൽ 470 അനധികൃത ബംഗ്ലാദേശി കുടിയേറ്റക്കാരെയും 50 റോഹിംഗ്യകളെയും കണ്ടെത്തിയിരുന്നു. ഹിൻഡൺ വ്യോമതാവളത്തിൽ നിന്ന് ത്രിപുരയിലെ അഗർത്തലയിലേക്ക് അവരെ വിമാനമാർഗം എത്തിച്ചു. പിന്നീട് അതിർത്തി വഴി ബംഗ്ലാദേശിലേക്ക് നാടുകടത്തി.
അനധികൃത ബംഗ്ലാദേശി കുടിയേറ്റക്കാരെയും റോഹിംഗ്യകളെയും തിരിച്ചറിയുന്നതിനും തടങ്കലിൽ വയ്ക്കുന്നതിനുമായി പരിശോധന നടത്താൻ കേന്ദ്ര ആഭ്യന്തര മന്ത്രാലയം നിർദ്ദേശിച്ചതായി ഡൽഹി പോലീസ് പറഞ്ഞു.2024 നവംബർ 15 നും 2025 ഏപ്രിൽ 20 നും ഇടയിൽ, ഏകദേശം 220 അനധികൃത കുടിയേറ്റക്കാരെയും 30 നിയമവിരുദ്ധമായി താമസിച്ച വിദേശികളെയും ഡൽഹി പോലീസ് പിടികൂടിയതായി ആഭ്യന്തര മന്ത്രാലയത്തിൽ ലഭ്യമായ ഡാറ്റ വ്യക്തമാക്കുന്നു. ഇവരെ ഫോറിനേഴ്സ് റീജിയണൽ രജിസ്ട്രേഷൻ ഓഫീസിന് (FRRO) കൈമാറി, കിഴക്കൻ സംസ്ഥാനങ്ങളിലേക്ക് റെയിൽ, റോഡ് മാർഗം കൊണ്ടുപോയി അതിർത്തി വഴി ബംഗ്ലാദേശിലേക്ക് അയച്ചു.
നിയമവിരുദ്ധർക്ക് പ്രവേശിക്കാൻ സൗകര്യമൊരുക്കിയവർ, അവർക്ക് ഇന്ത്യയിൽ സ്ഥിരതാമസമാക്കാൻ സൗകര്യമൊരുക്കിയവർ, വ്യാജ തിരിച്ചറിയൽ രേഖകൾ സൃഷ്ടിച്ചവർ, വിലാസ തെളിവ് നേടിയവർ, ഡൽഹിയിൽ ജോലികൾ ഒരുക്കിയവർ, താമസ സൗകര്യം പോലും ഒരുക്കിയവർ എന്നിവരെ കണ്ടെത്തണമെന്ന് ആഭ്യന്തരമന്ത്രി അമിത് ഷാ നിർദേശം നൽകിയിട്ടുണ്ട്. ഇതിനായി ജില്ലാ പോലീസ്, ക്രൈംബ്രാഞ്ച്, സ്പെഷ്യൽ സെൽ എന്നിവർ സംയുക്തമായി റെയ്ഡ് നടത്തുന്നുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: