മലപ്പുറം: നിലമ്പൂര്‍ ഉപതെരഞ്ഞെടുപ്പില്‍ മത്സരിക്കില്ലെന്ന് പ്രഖ്യാപിച്ച് മണിക്കൂറുകള്‍ക്കകം നിലപാടില്‍ മലക്കംമറിഞ്ഞ പി. വി അൻവറിനെ സ്ഥാനാർത്ഥിയായി പ്രഖ്യാപിച്ച് തൃണമൂൽ കോൺഗ്രസ്. നാളെ പത്രിക സമർപ്പിക്കും. പോരാട്ടം മലയോര ജനതയ്‌ക്ക് വേണ്ടിയാണെന്നും ഒമ്പതു വർഷം നടത്തിയ പ്രവർത്തനത്തിനാണ് വോട്ട് തേടുന്നതെന്നും അൻ വർ പറഞ്ഞു.
പണമില്ലാത്തതിനാല്‍ മത്സരത്തിനില്ലെന്നും മത്സരിക്കാന്‍ കോടികള്‍ വേണമെന്നും അത് തന്റെ പക്കലില്ലെന്നും ഇന്നലെ രാവിലെ പ്രഖ്യാപിച്ച അൻ വർ വൈകുന്നേരത്തോടെ നിലപാട് മാറ്റി. മത്സരിക്കാന്‍ കടുത്ത സമ്മര്‍ദമുണ്ടെന്നും പണമില്ലെന്ന് പറഞ്ഞപ്പോള്‍ മത്സരിക്കാന്‍ പണവുമായി സാധാരണക്കാര്‍ തന്നെ വന്നു കാണുന്നുവെന്നുമായിരുന്നു അൻവർ പറഞ്ഞത്.
ഇന്ന് നടത്തിയ വാർത്താ സമ്മേളനത്തിൽ നാളെ പത്രിക നൽകുമെന്ന് പ്രഖ്യാപിക്കുകയായിരുന്നു. നിലമ്പൂരിൽ തോറ്റാൽ ജീവനോടെ ഉണ്ടാവുമോ എന്ന് അറിയില്ലെന്നും അൻവർ പറഞ്ഞു. സതീശൻ ഹിറ്റ്ലറാണ്. സതീശന്റെ കാലുനക്കാൻ ഇനി ഇല്ലെന്നും തന്റെ ജീവൻ വരെ അപകടത്തിലാണെന്നും അദ്ദേഹം പറഞ്ഞു. രാഹുൽ മാങ്കൂട്ടത്തിൽ വീട്ടിലെത്തി കൂടിക്കാഴ്ച നടത്തിയിരുന്നു. രാഹുലും പിണറായിസത്തിന്റെ ഇരയാണ്. കാത്തിരിക്കണമെന്ന് രാഹുൽ പറഞ്ഞു. സൗഹൃദക്കൂടിക്കാഴ്‌ച്ചയായിരുന്നു അതെന്നും അൻവർ പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: