ന്യൂദൽഹി: നൂറിലധികം പുരുഷന്മാരെ കൊലപ്പെടുത്തി മുതലകൾക്ക് തീറ്റയായി നൽകിയ മരണത്തിന്റെ ഡോക്ടർ അറസ്റ്റിൽ. രാജസ്ഥാനിലെ ദൗസയിൽ നിന്ന് ദൽഹി പോലീസാണ് 67കാരനായ ദേവേന്ദർ ശർമയെ പിടികൂടിയത്. തിഹാർ ജയിലിൽ ജീവപര്യന്തം തടവ് അനുഭവിക്കവെ 2023 ആഗസ്റ്റിൽ പരോൾ ലഭിച്ച് പുറത്തിറങ്ങിയ ഇയാൾ ഒളിവിൽ പോവുകയായിരുന്നു.
രാജസ്ഥാനിലെ ദൗസ ജില്ലയിലെ ഒരു ആശ്രമത്തിൽ നിന്നുമാണ് ഇയാളെ അറസ്റ്റ് ചെയ്തത്. ഇവിടെ വ്യാജ സന്യാസിയായി ഒളിവിൽ കഴിയുകയായിരുന്നു.
100-ലധികം പുരുഷന്മാരെ, പ്രത്യേകിച്ച് ടാക്സി ഡ്രൈവർമാരെയാണ് ഇയാൾ കൊലപ്പെടുത്തിയത്. ഡ്രൈവർമാരെ ട്രിപ്പിന് വിളിക്കുകയും വഴിമധ്യേ കൊന്ന് വാഹനങ്ങൾ വിൽക്കുകയുമായിരുന്നു ചെയ്തിരുന്നത്. ഉത്തർപ്രദേശിലെ കാസ്ഗഞ്ചിലെ മുതലകൾ നിറഞ്ഞ ഹസാര കനാലിലായിരുന്നു ഇരകളുടെ മൃതദേഹങ്ങൾ തള്ളിയിരുന്നത്.
ആയുർവേദ ഡോക്ടറായിരുന്നു ദേവേന്ദർ. 1998 നും 2004 നും ഇടയിൽ അനധികൃത വൃക്ക മാറ്റിവയ്‌ക്കൽ റാക്കറ്റ് നടത്തിയാണ് കുപ്രസിദ്ധി നേടിയത്. നിരവധി സംസ്ഥാനങ്ങളിൽ പ്രവർത്തിക്കുന്ന ഡോക്ടർമാരുടെയും ഇടനിലക്കാരുടെയും സഹായത്തോടെ 125 ലധികം അനധികൃത വൃക്ക മാറ്റിവയ്‌ക്കൽ ശസ്ത്രക്രിയകൾക്ക് സൗകര്യമൊരുക്കിയതായി ഇയാൾ സമ്മതിച്ചിരുന്നു.
കൊലപാതകം, തട്ടിക്കൊണ്ടുപോകൽ, കവർച്ച എന്നിങ്ങനെ 27 കേസുകൾ ഇയാൾക്കെതിരെയുണ്ട്. നിരവധി കൊലപാതക കേസുകളിൽ ശിക്ഷിക്കപ്പെട്ടിട്ടുണ്ട്. ഡൽഹി, രാജസ്ഥാൻ, ഹരിയാന എന്നിവിടങ്ങളിലായി ഏഴ് വ്യത്യസ്ത കേസുകളിലായി ജീവപര്യന്തം തടവിന് ശിക്ഷിക്കപ്പെട്ടു. ഗുരുഗ്രാം കോടതി വധശിക്ഷയും ഇയാൾക്ക് വിധിച്ചിട്ടുണ്ട്.
ശർമ്മയുടെ അറസ്റ്റ് ചൊവ്വാഴ്ച ഡെപ്യൂട്ടി പോലീസ് കമ്മീഷണർ (ക്രൈം ബ്രാഞ്ച്) ആദിത്യ ഗൗതം സ്ഥിരീകരിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: