തിരുവനന്തപുരം: ജന്മഭൂമി സുവര്‍ണ ജൂബിലി ആഘോഷങ്ങളോടനുബന്ധിച്ച് അനന്തപുരിയില്‍ നടക്കുന്ന ആഘോഷ പരിപാടികള്‍ക്ക് നാളെ തുടക്കമാകും.
വൈകിട്ട് 5.30ന് കേന്ദ്ര മന്ത്രി ജോര്‍ജ് കുര്യന്‍ ആഘോഷ പരിപാടികള്‍ ഉദ്ഘാടനം ചെയ്യും. സുവര്‍ണ ജൂബിലി ആഘോഷ കമ്മിറ്റി ചെയര്‍മാന്‍ രാജീവ് ചന്ദ്രശേഖര്‍ അധ്യക്ഷനാകും. ജന്മഭൂമി മാനേജിങ് ഡയറക്ടര്‍ എം. രാധാകൃഷ്ണന്‍ ആമുഖ പ്രഭാഷണവും മിസോറാം മുന്‍ ഗവര്‍ണര്‍ കുമ്മനം രാജശേഖരന്‍ മുഖ്യപ്രഭാഷണവും നടത്തും.
കേരള ആരോഗ്യ സര്‍വകലാശാല വിസി ഡോ. മോഹനന്‍ കുന്നുമ്മല്‍, മുന്‍ സിവില്‍ ഏവിയേഷന്‍ സെക്രട്ടറി എം. മാധവന്‍ നമ്പ്യാര്‍, മുന്‍ ഡിജിപി ആര്‍. ശ്രീലേഖ, അന്തരാഷ്‌ട്ര വോളിബോള്‍ താരവും മുന്‍ ഐജിയുമായ എസ്. ഗോപിനാഥ്, പൈതൃക പഠന കേന്ദ്രം മുന്‍ ഡയറക്ടര്‍ ജനറല്‍ ഡോ. ടി.പി. ശങ്കരന്‍കുട്ടി നായര്‍, നഗരാസൂത്രണ വിദഗ്ധന്‍ അനില്‍കുമാര്‍ പണ്ടാല, ചാര്‍ട്ടേര്‍ഡ് അക്കൗണ്ടന്റ് രഞ്ജിത്ത് കാര്‍ത്തികേയന്‍, ജനം ടിവി ചെയര്‍മാന്‍ ചെങ്കല്‍ രാജശേഖരന്‍ നായര്‍, കേരള ഫിലിം പ്രൊഡ്യൂസേഴ്‌സ് അസോസിയേഷന്‍ വൈസ് ചെയര്‍മാന്‍ ജി. സുരേഷ്‌കുമാര്‍, സുവര്‍ണ ജൂബിലി ആഘോഷ കമ്മിറ്റി ജനറല്‍ കണ്‍വീനര്‍ ഡോ. സി. സുരേഷ്‌കുമാര്‍, ജന്മഭൂമി ഓണ്‍ലൈന്‍ എഡിറ്റര്‍ പി. ശ്രീകുമാര്‍ തുടങ്ങിയവര്‍ സംസാരിക്കും.
മെയ് 11 വരെ നടക്കുന്ന ആഘോഷ പരിപാടികളില്‍ വികസിത കേരളത്തിനായുള്ള സെമിനാറുകളും അനന്തപുരിയുടെ മുഖച്ഛായ മാറ്റുന്ന വികസന പദ്ധതികളുടെ ചര്‍ച്ചകളും നടക്കും. കാര്‍ഷികം, ഉന്നത വിദ്യാഭ്യാസം, ടൂറിസം, കായികം, അനന്തപുരിയുടെ സുസ്ഥിര വികസനം, തീവ്രവാദം, പരിസ്ഥിതി, ആരോഗ്യം, ഗതാഗതം, വിഴിഞ്ഞം തുറമുഖം തുടങ്ങിയ വിഷയങ്ങളിലായി 11 സെമിനാറുകളും ചലച്ചിത്രതാരങ്ങള്‍ അണിനിരക്കുന്ന കലാപരിപാടികളും സംഘടിപ്പിക്കുന്നുണ്ട്.
മെയ് 9ന് വൈകിട്ട് 5ന് തീവ്രവാദത്തിനെതിരേയുള്ള യുവജന സമ്മേളനം ഗവര്‍ണര്‍ രാജേന്ദ്ര വിശ്വനാഥ് ആര്‍ലേക്കര്‍ ഉദ്ഘാടനം ചെയ്യും.
പഹല്‍ഗാമില്‍ പാക് തീവ്രവാദി ആക്രമണത്തില്‍ കൊല്ലപ്പെട്ട രാമചന്ദ്രന്റ മകള്‍ ആരതി ആര്‍. മേനോന്‍ മുഖ്യാതിഥിയായി സമ്മേളനത്തില്‍ പങ്കാളിയാകും. സമാപന സമ്മേളനം കേന്ദ്ര മന്ത്രി ഭൂപേന്ദ്രര്‍ യാദവ് ഉദ്ഘാടനം ചെയ്യും.
കരസേന, നാവികസേന, എന്‍സിസി, വിഎസ്എസ്‌സി തുടങ്ങിയ സര്‍ക്കാര്‍ ഏജന്‍സികള്‍ക്ക് ഒപ്പം വിവിധ മേഖലകളിലെ സ്ഥാപനങ്ങളുടെ 200ഓളം സ്റ്റാളുകളില്‍ പ്രദര്‍ശിനിയും ചലച്ചിത്ര താരങ്ങള്‍ അണിനിരക്കുന്ന കലാപരിപാടികളും പൂജപ്പുര മൈതാനിയില്‍ ഒരുക്കിയിട്ടുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: