ശ്രീനഗർ : പഹൽഗാമിൽ വിനോദസഞ്ചാരികൾക്ക് നേരെയുണ്ടായ ഭീകരാക്രമണത്തിന് ശേഷം ജമ്മു കശ്മീരിലെ സുരക്ഷാ സാഹചര്യവുമായി ബന്ധപ്പെട്ട എല്ലാ വിഷയങ്ങളും ചർച്ച ചെയ്യുന്നതിനായി പ്രതിരോധ മന്ത്രി രാജ്നാഥ് സിംഗ് ബുധനാഴ്ച ഉന്നതതല യോഗം ചേർന്നു. ദേശീയ സുരക്ഷാ ഉപദേഷ്ടാവ് അജിത് ഡോവൽ, ചീഫ് ഓഫ് ഡിഫൻസ് സ്റ്റാഫ് ജനറൽ അനിൽ ചൗഹാൻ, ഇന്ത്യൻ വ്യോമസേനാ മേധാവി എയർ ചീഫ് മാർഷൽ എ.പി. സിംഗ്, കരസേനാ മേധാവി ജനറൽ അനിൽ ദ്വിവേദി, നാവികസേനാ മേധാവി അഡ്മിറൽ ദിനേശ് കെ.ത്രിപാഠി എന്നിവർ യോഗത്തിൽ പങ്കെടുത്തു.
രണ്ടര മണിക്കൂറോളമാണ് ഉന്നതതല യോഗം ചേർന്നത്. താഴ്വരയിലെ സൈനിക വിന്യാസവും ക്രമസമാധാനവുമുൾപ്പെടെയുള്ള കാര്യങ്ങൾ യോഗത്തിൽ ചർച്ചയായി. കൂടാതെ ഇന്ന് വൈകുന്നേരം 6 മണിക്ക് പ്രധാനമന്ത്രിയുടെ അധ്യക്ഷതയിൽ ചേരുന്ന സുരക്ഷാ കാര്യങ്ങൾക്കായുള്ള മന്ത്രിസഭാ സമിതിയുടെ യോഗത്തിൽ ഈ വിഷയം കൂടുതൽ വിശദമായി ചർച്ച ചെയ്യുമെന്ന് പ്രതീക്ഷിക്കുന്നതായി ദേശീയ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നുണ്ട്.
അതേ സമയം വിനോദസഞ്ചാരികൾക്ക് നേരെ ഭീകരാക്രമണം നടന്ന പഹൽഗാമിലെ ബൈസരൻ പുൽമേട്ടിൽ കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ സന്ദർശിച്ചിരുന്നു. നേരത്തെ അദ്ദേഹം ശ്രീനഗറിൽ മരിച്ചവർക്ക് ആദരാഞ്ജലി അർപ്പിക്കുകയും അവരുടെ കുടുംബങ്ങളെ കാണുകയും അവരെ ആശ്വസിപ്പിക്കുകയും ചെയ്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: